KeralaNEWS

മകളുടെ പേര് പറഞ്ഞാല്‍ അദ്ദേഹത്തിന് സഹിക്കാന്‍ പറ്റില്ല; ഷാജ് കിരണുമായുള്ള സംഭാഷണം വെളിപ്പെടുത്തി സ്വപ്ന

കൊച്ചി: തന്നെ ഭീഷണിപ്പെടുത്തിയ സുഹൃത്ത് ഷാജ് കിരണുമായുള്ള ശബ്ദ രേഖ പുറത്ത് വിട്ട് സ്വപ്ന സുരേഷ്. ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ശബ്ദരേഖയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെയും കോടിയേരി ബാലകൃഷ്ണന്റെയും കാര്യങ്ങളടക്കം ഷാജ് കിരണ്‍ പറയുന്നതായാണ് വിവരം. പാലക്കാട് ജോലി ചെയ്യുന്ന എച്ച്ആര്‍ഡിഎസ് സ്ഥാപനത്തിന്റെ ഓഫിസില്‍ വച്ചാണ് ശബ്ദരേഖ പുറത്തുവിട്ടത്.

വര്‍ഷങ്ങള്‍ മുമ്പേ ഷാജിനെ അറിയാമെന്നും ശിവശങ്കറിന്റെ പുസ്തകം ഇറങ്ങിയ ശേഷമാണ് ഷാജുമായി വീണ്ടും പരിചയം പുതുക്കിയതെന്നും സ്വപ്ന വ്യക്തമാക്കി. രഹസ്യമൊഴി കൊടുത്ത ശേഷം നിര്‍ബന്ധമായും കാണണം എന്ന് ഷാജ് പറഞ്ഞു. അതനുസരിച്ച് തൃശൂരില്‍ വെച്ച് കണ്ടു. രഹസ്യമൊഴി നല്‍കിയ അന്ന് ഷാജിനെ കണ്ടിരുന്നു. ഷാജും ഇബ്രാഹിമുമായാണ് കാണാനെത്തിയത്. ഷാജ് ആണ് ഭീഷണിപ്പെടുത്തിയത്. ഇബ്രാഹിം ഒന്നും മിണ്ടിയില്ല. സരിത്തിനെ നാളെ പൊക്കുമെന്ന് ഭീഷണിപ്പെടുത്തി. അതിനാലാണ് സരിത്തിനെ കാണാതായപ്പോള്‍ ഷാജിനെ ആദ്യം വിളിച്ചത്.

‘നാളെ സരിത്തിനെ പൊക്കും. കളിച്ചിരിക്കുന്നത് ആരോടാണെന്ന് അറിയാമോ? അദ്ദേഹത്തിന്റെ മകളുടെ പേര് പറഞ്ഞാല്‍ അദ്ദേഹത്തിന് സഹിക്കാന്‍ കഴിയില്ല, എന്നായിരുന്നു ഭീഷണി’ സ്വപ്ന പറഞ്ഞു. തുടര്‍ന്നാണ് പിറ്റെ ദിവസം സരിത്തിനെ തട്ടികൊണ്ടു പോയത്. അപ്പോള്‍ തന്നെ ഞാന്‍ ഷാജിനെ വിളിച്ച് സംഭവം പറഞ്ഞു. അഞ്ചു മിനിട്ടിനുള്ളില്‍ തിരിച്ചു വിളിച്ച് വിജിലന്‍സാണ് കസ്റ്റഡിയിലെടുത്തതെന്ന് പറഞ്ഞു. എങ്ങനെ ഈ വിവരം ഷാജ് കിരണിന് കിട്ടിയെന്നും സ്വപ്ന ചോദിച്ചു.

സരിത്തിനെ പൊക്കുമെന്ന് പറഞ്ഞത് ഷാജ് ആണ്. അതു കൊണ്ടാണ് ഷാജിന്റെ സഹായം തേടിയത്. സുഹൃത്തായ ഷാജിനെ കുടുക്കാന്‍ താത്പര്യമില്ലായിരുന്നു. ശബ്ദ രേഖ റെക്കോര്‍ഡ് ചെയ്തത് നിവൃത്തി കേടുകൊണ്ടാണ്. തടവറയില്‍ ഇടുമെന്നും മകനെ നഷ്ടപ്പെടുമെന്നും ഭീഷണിപ്പെടുത്തി. ഇത് കേട്ടപ്പോള്‍ ഞാന്‍ തകര്‍ന്നു.അതു കൊണ്ടാണ് റെക്കോര്‍ഡ് ചെയ്തതെന്നും സ്വപ്ന പറഞ്ഞു. ഒരു അമ്മ എന്ന നിലയില്‍ തന്റെ കുഞ്ഞിനെ നഷ്ടപ്പെടാതിരിക്കുന്നതിന് വേണ്ടിയാണ് ഇത് ചെയ്തതെന്നും സ്വപ്ന പറഞ്ഞു.

 

Back to top button
error: