CrimeNEWS

ദുരഭിമാനക്കൊല തുടര്‍ക്കഥ; ദളിത് യുവാവിനെ പ്രണയിച്ച 17കാരിയെ പിതാവ് കഴുത്തുഞെരിച്ച് കൊന്നു

ബെംഗളൂരു: കര്‍ണാടകയില്‍ വീണ്ടും ദുരഭിമാനക്കൊല. ദളിത് യുവാവിനെ പ്രണയിച്ചതിന്, 17കാരിയെ പിതാവ് കഴുത്ത് ഞെരിച്ച് കൊന്നു. മൈസൂരുവിലെ പെരിയപട്ടണയിലാണ് ക്രൂരമായ ദുരഭിമാനക്കൊല നടന്നത്. രണ്ടാം വര്‍ഷ പ്രീ-യൂണിവേഴ്സിറ്റി വിദ്യാര്‍ഥിനി ശാലിനിയാണ് കൊല്ലപ്പെട്ടത്.മുന്നാക്ക വിഭാഗമായ വൊക്കലിഗ സമുദായത്തിലാണ് ശാലിനിയുടെ കുടുംബം.

സമീപത്തുള്ള മെളഹള്ളി ഗ്രാമത്തിലെ ദളിത് യുവാവുമായി ശാലിനി മൂന്നു വര്‍ഷമായി പ്രണയത്തിലായിരുന്നു. ഇതിനെ എതിര്‍ത്ത വീട്ടുകാര്‍ യുവാവിന്റെ പേരില്‍ പോലീസില്‍ പരാതി നല്‍കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.ഇരുവരേയും സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയെങ്കിലും യുവാവുമായി പ്രണയത്തിലാണെന്നും വീട്ടുകാര്‍ക്കൊപ്പം പോകില്ലെന്നും പെണ്‍കുട്ടി നിലപാട് എടുത്തു.

ഇതോടെ പെണ്‍കുട്ടിയെ പോലീസ് സര്‍ക്കാരിന്റെ സംരക്ഷണകേന്ദ്രത്തിലാക്കി. ദിവസങ്ങള്‍ക്ക് ശേഷം പെണ്‍കുട്ടി ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് വീട്ടുകാര്‍ എത്തി വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു. തുടര്‍ന്നും പെണ്‍കുട്ടി പ്രണയബന്ധത്തില്‍ നിന്നും പിന്മാറില്ലെന്നും യുവാവിനെ മാത്രമേ വിവാഹം കഴിക്കുകയുള്ളൂവെന്നും ആവര്‍ത്തിച്ചു. ഇതിനെ തുടര്‍ന്ന് പിതാവ് കഴുത്തുഞെരിച്ച് കൊല്ലുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ മൃതദേഹം യുവാവിന്റെ ഗ്രാമത്തിലെ കൃഷിയിടത്തില്‍ കൊണ്ടിട്ടു. പെണ്‍കുട്ടിയുടെ പിതാവ് സുരേഷ്‌നെ പോലീസ് അറസ്റ്റ് ചെയ്തു.

Back to top button
error: