KeralaNEWS

തീരപ്രദേശത്ത് ഇനി വറുതിയുടെ കാലം; അര്‍ധരാത്രി മുതല്‍ 52 ദിവസം ട്രോളിംഗ് നിരോധനം

തിരുവനന്തപുരം: സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം (Trawling Ban) ഇന്ന് അർധരാത്രി നിലവിൽ വരും. ജൂലൈ 31 വരെ 52 ദിവസത്തെ ട്രോളിംഗ് നിരോധനം തീരപ്രദേശത്ത് വറുതിയുടെ കാലമായി മാറും. ഈ കാലയളവിൽ മത്സ്യത്തൊഴിലാളികള്‍ക്കും അവരെ ആശ്രയിച്ച് ഉപജീവനം കണ്ടെത്തുന്ന അനുബന്ധ തൊഴിലാളികള്‍ക്കും അനുവദിക്കുന്ന സൗജന്യ റേഷൻ വിതരണം ഊർജ്ജിതമാക്കുമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാൻ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

4500 ട്രോളിംഗ് ബോട്ടുകളാണ് കേരളത്തിലുള്ളത്. ട്രോളിംഗ് നിരോധന കാലത്ത് ഹാര്‍ബറുകൾ പരമ്പരാഗത വള്ളങ്ങൾക്ക് മാത്രമായി തുറന്ന് കൊടുക്കും. ഹാര്‍ബറുകളിലും ലാൻഡിംഗ് സെന്‍ററുകളിലും പ്രവര്‍ത്തിക്കുന്ന ഡീസൽ ബങ്കുകൾ അടച്ചിടാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. മീൻ കച്ചവടം മുതൽ ഐസ് പ്ലാന്റുകൾ വരെ അനുബന്ധ തൊഴിൽ മേഖലകളിലും ട്രോളിംഗ് നിരോധനം പ്രതിഫലിക്കും. തീരക്കടലിലും ആഴക്കടലിലും പരിശോധന കർശനമാക്കാനും ഫിഷറീസ് വകുപ്പ് നിര്‍ദ്ദേശം നൽകിയിട്ടുണ്ട്.

ആഴക്കടലിലെ അശാസ്ത്രീയ മിൻപിടുത്തം തടയാൻ സ്ഥിരം സംവിധാനത്തോടൊപ്പം തീരദേശത്തെ ദുരിതത്തിന് പരിഹാരമായി മത്സ്യവറുതി പാക്കേജ് നടപ്പാക്കണമെന്നുമാണ് പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ആവശ്യം. ട്രോളിംഗ് നിരോധനം ചുരുങ്ങിയത് 90 ദിവസമാക്കണം, മുനമ്പത്തും നീണ്ടകരയിലും വ്യാപകമായ പെയര്‍ ട്രോളിംഗ് അടിയന്തരമായി നിര്‍ത്തലാക്കണം, ആഴക്കടലിലെ അശാസ്ത്രീയ മീൻപിടുത്തം തടയാൻ വ്യാപക പരിശോധനയും നടപടിയും വേണമെന്നതടക്കമുള്ള ആവശ്യങ്ങളും മത്സ്യത്തൊഴിലാളികൾ മുന്നോട്ട് വയ്ക്കുന്നുണ്ട്.

മത്സ്യങ്ങളുടെ പ്രജനന കാലവും കടലിലെ മത്സ്യ സമ്പത്തും സംരക്ഷിക്കാൻ കാലങ്ങളായി പരമ്പരാഗത മത്സ്യതൊഴിലാളികൾ മുന്നോട്ട് വയ്ക്കുന്ന ആവശ്യങ്ങളൊന്നും സര്‍ക്കാര്‍ ചെവിക്കൊള്ളുന്നില്ലെന്ന ആക്ഷേപം പരമ്പരാഗത മത്സ്യ തൊഴിലാളികൾക്കുണ്ട്. ഇതിനെല്ലാം പുറമെ പലവിധ കാലാവസ്ഥാ മുന്നറിയിപ്പുകൾ കൊണ്ട് കഴിഞ്ഞ വര്‍ഷം മാത്രം നഷ്ടപ്പെട്ടത് 72 തൊഴിൽ ദിനങ്ങളാണെന്നും തീരദേശത്തെ പട്ടിണിമാറ്റാൻ അടിയന്തര ഇടപെടൽ വേണമെന്നുമാണ് സ്വതന്ത്ര മത്സ്യതൊഴിലാളി യൂണിയൻ ആവശ്യപ്പെടുന്നത്.

Back to top button
error: