NEWS

ഇന്ത്യയെ ലോകത്തിന് മുന്നിൽ നാണം കെടുത്തി സംഘപരിവാർ

ല്ലാ വിശ്വാസങ്ങളെയും ആദരിക്കുന്ന സമീപനമാണ് എന്നും ഇന്ത്യയുടേത്.എന്നാൽ കുറെക്കാലമായി മതസൗഹാർദ്ദം തകർക്കുന്ന വിധത്തിലുള്ള പ്രവർത്തികളും പ്രസ്താവനകളുമാണ് രാജ്യത്തെങ്ങും ഉയരുന്നത്.നടപടിയെടുക്കേണ്ടവരാകട്ടെ ഇതൊക്കെ കണ്ടില്ലെന്നും കേട്ടില്ലെന്നും നടിക്കുന്നു.
പ്രവചകൻ മുഹമ്മദ് നബിക്കെതിരെ കഴിഞ്ഞ ദിവസം ബിജെപി നേതാവ് നുപുർ ശർമ നടത്തിയ അപകീർത്തികരമായ പരാമർശം ഇത്തരത്തിലൊന്നായിരുന്നു.ബിജെപി അധികാരത്തിൽ തുടരുകയാണെങ്കിൽ നാളെയൊരു മന്ത്രിസ്ഥാനം സ്വപ്നം കാണുന്ന അവർക്ക് രാജ്യത്തിന്റെ അന്തസ്സ് ഒരു പ്രശ്നമല്ല.അവർക്കെന്നല്ല,പ്രത്യേക രാജ്യസ്നേഹത്തിന്റെ വക്താക്കളായ ബിജെപിയിലെ ഒറ്റയൊരണ്ണത്തിനും.പലപ്പോഴും അവരത് തെളിയിച്ചിട്ടുമുള്ളതാണ്.വർഗ്ഗീയത പറഞ്ഞും പ്രചരിപ്പിച്ചും മാത്രം അധികാരത്തിലേറിയവർ.ഇപ്പോഴും അത് തുടരുന്നവർ.ഹൈന്ദവരിൽ, അതും അറുപത് ശതമാനത്തോളം ആളുകളൊട് മാത്രം കൂറുള്ളവർ.രാജ്യത്തെ ബാക്കി ജനങ്ങളോട് എന്ത് പ്രതിബദ്ധതയാണ് ഇവർക്കുള്ളത് ! രാജ്യത്തോട്…!!
ഒരു മതേതര ജനാധിപത്യ രാഷ്ട്രമെന്ന നിലയ്ക്ക് ഏവരും ആദരവോടെ കാണുന്ന നമ്മുടെ രാജ്യത്തെ ലോകത്തിനു മുന്നിൽ നാണം കെടുത്തുന്ന അവസ്ഥയിൽ എത്തിച്ചിരിക്കുകയാണ് ഇന്ന് സംഘപരിവാർ ശക്തികൾ.അതിൽ ഏറ്റവും പുതിയ അധ്യായമാണ് കഴിഞ്ഞ ദിവസം ബിജെപി വക്താക്കളിൽ നിന്നും പ്രവാചകനെതിരെയുണ്ടായ വർഗീയവിഷം ചീറ്റുന്ന അധിക്ഷേപ പ്രസ്താവനകൾ.
മുസ്ലീം സമൂഹത്തെ അപരവൽക്കരിക്കുന്ന ഹിന്ദുത്വ വർഗീയ രാഷ്ട്രീയം നാടിൻ്റെ സാമൂഹിക ഭദ്രത മാത്രമല്ല, സാമ്പത്തിക കെട്ടുറപ്പു കൂടി ഇല്ലാതാക്കുകയാണ്.തല തിരിഞ്ഞ സാമ്പത്തിക നയങ്ങൾ സൃഷ്ടിക്കുന്ന പ്രയാസങ്ങൾക്കു പുറമേയാണ് ഇത്. അനേക ലക്ഷം ഇന്ത്യക്കാർക്ക് തൊഴിൽ നൽകുകയും നമ്മുടെ സമ്പദ് വ്യവസ്ഥയിലും പുരോഗതിയിലും നിർണായക സംഭാവനകൾ നൽകുകയും ചെയ്യുന്ന നിരവധി ഇസ്ലാമിക രാഷ്ട്രങ്ങൾ ബിജെപിയുടേയും സംഘപരിവാറിൻ്റേയും വെറുപ്പിൻ്റെ രാഷ്ട്രീയത്തിനെതിരെ ശക്തമായ ശബ്ദമുയർത്താൻ ഈ സംഭവം ഇടയാക്കിയിരിക്കുന്നു.ഇന്ത്യയോട് വളരെ സൗഹാർദ്ദപൂർവമായ ബന്ധം സൂക്ഷിക്കുന്ന രാജ്യങ്ങളാണ് ഇവയെല്ലാം.
പ്രവാചകനെതിരായ അധിക്ഷേപം സംഘപരിവാർ അജണ്ടയുടെ ഭാഗമാണ്.മുസ്ലിങ്ങളെയും ക്രൈസ്തവരെയും കമ്യൂണിസ്റ്റുകാരെയും ആഭ്യന്തര ശത്രുക്കളായി കാണുന്ന ഗോൾവാൾക്കർ ചിന്തയാണ് ബി ജെ പി നേതാവിൻ്റെ വാക്കുകളിലൂടെ പുറത്തു വന്നത്.ഓരോ പൗരനും അയാൾക്ക് ഇഷ്ടമുള്ള മതങ്ങളിൽ വിശ്വസിക്കാനുള്ള അവകാശവും ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനുള്ള സ്വാതന്ത്ര്യവും നൽകുന്ന നമ്മുടെ ഭരണഘടനയെ തീർത്തും അവഗണിക്കുന്ന നിലപാടാണ് അവരുടേത്.
മറ്റൊരു മതസ്ഥൻ്റെ വിശ്വാസത്തേയും സംസ്കാരത്തേയും അവഹേളിക്കാനോ നിഷേധിക്കാനോ ഉള്ള അവകാശം ഭരണഘടന ആർക്കും നൽകുന്നില്ല.നമ്മുടെ നാടിൻ്റെ മഹത്തായ മത നിരപേക്ഷ പാരമ്പര്യത്തെ അപകടപ്പെടുത്തുന്ന നികൃഷ്ട ശ്രമങ്ങൾക്ക് തടയിടാനും വിദ്വേഷ പ്രചാരകരെ ശിക്ഷിക്കാനും കേന്ദ്ര സർക്കാർ നടപടി സ്വീകരിക്കണം.അതിലുപരിയായി വർഗീയ ശക്തികൾക്കെതിരെ പൊതുസമൂഹത്തിൽ നിന്നും ഒറ്റക്കെട്ടായ എതിർപ്പ് ഉയർന്നു വരണം.നാടിൻ്റെ ഭാവിയെ സംബന്ധിച്ചിടത്തോളം അനിവാര്യതയാണിത് !!
പ്രവചകൻ മുഹമ്മദ് നബിക്കെതിരെ ബിജെപി നേതാവ് നുപുർ ശർമ നടത്തിയ അപകീർത്തി പരാമർശത്തിൽ ഇന്ത്യൻ സ്ഥാനപതിയെ വിളിച്ചുവരുത്തിയാണ് കുവൈറ്റ് പ്രതിഷേധം അറിയിച്ചത്.നേരത്തെ, വിഷയത്തിൽ ഖത്തറും ഒമാനും സൗദിയും ഉൾപ്പടെ ഭൂരിപക്ഷം ലോകരാഷ്ട്രങ്ങളും പ്രതിഷേധം അറിയിച്ചിരുന്നു.

Back to top button
error: