BusinessTRENDING

ഇന്ത്യ അതിവേഗം വളരുന്ന പ്രധാന സമ്പദ്വ്യവസ്ഥയെന്ന് യുഎന്‍ റിപ്പോര്‍ട്ട്

ഷ്യ-ഉക്രെയ്ന്‍ സംഘര്‍ഷം ആഗോള ജിഡിപിയെ ബാധിക്കുന്നതിനാല്‍, 2022ല്‍ ഇന്ത്യ 6.4 ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന് യുഎന്‍ റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷത്തെ 8.8 ശതമാനം പ്രവചനത്തേക്കാള്‍ കുറവാണിത്. എന്നാല്‍ ഇപ്പോഴും അതിവേഗം വളരുന്ന പ്രധാന സമ്പദ്വ്യവസ്ഥയാണ് ഇന്ത്യയെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഉയര്‍ന്ന പണപ്പെരുപ്പ സമ്മര്‍ദ്ദവും തൊഴില്‍ വിപണിയുടെ അസമമായ വീണ്ടെടുക്കലും സ്വകാര്യ ഉപഭോഗവും നിക്ഷേപവുമെല്ലാം സമ്പദ് വ്യവസ്ഥയില്‍ പ്രതിഫലിക്കും.

യുഎന്‍ സാമ്പത്തിക സാമൂഹിക കാര്യ വകുപ്പ് ബുധനാഴ്ച പുറത്തിറക്കിയ വേള്‍ഡ് എക്കണോമിക് സിറ്റുവേഷന്‍ ആന്‍ഡ് പ്രോസ്പെക്ട്സ് (ഡബ്ല്യുഇഎസ്പി) റിപ്പോര്‍ട്ടില്‍ ഉക്രെയ്നിലെ യുദ്ധം പകര്‍ച്ചവ്യാധിയില്‍ നിന്നുള്ള ദുര്‍ബലമായ സാമ്പത്തിക വീണ്ടെടുപ്പിന് തിരിച്ചടിയായതായി ചൂണ്ടിക്കാട്ടി. യൂറോപ്പില്‍ ഭക്ഷണത്തിന്റേയും ചരക്കുകളുടേയും വില വര്‍ധനയ്ക്ക് ഇത് കാരണമായി. ആഗോളതലത്തില്‍ പണപ്പെരുപ്പ സമ്മര്‍ദങ്ങളും വര്‍ദ്ധിപ്പിക്കുന്നു.

ആഗോള സമ്പദ്വ്യവസ്ഥ 2022 ല്‍ 3.1 ശതമാനം വളര്‍ച്ച മാത്രമേ പ്രതീക്ഷിക്കുന്നുള്ളൂ. 2022 ജനുവരിയില്‍ പുറത്തിറക്കിയ 4.0 ശതമാനം വളര്‍ച്ചാ പ്രവചനത്തില്‍ നിന്ന് താഴേക്ക് പതിച്ചിരിക്കുകയാണ്. അതേസമയം ആഗോള പണപ്പെരുപ്പം 2022 ല്‍ 6.7 ശതമാനമായി ഉയരുമെന്ന് പ്രവചിക്കപ്പെടുന്നു. ഇത് 2010-2020ലെ ശരാശരിയായ 2.9 ശതമാനത്തിന്റെ ഇരട്ടിയാണ്. ഒപ്പം ഭക്ഷ്യ-ഊര്‍ജ്ജ വിലകളില്‍ കുത്തനെ വര്‍ധനവുണ്ടായി.

ഉക്രെയ്നില്‍ നടന്നുകൊണ്ടിരിക്കുന്ന സംഘര്‍ഷത്തിന്റെയും ഉയര്‍ന്ന ചരക്ക് വിലയുടെയും യുഎസിലെ സാമ്പത്തിക ഞെരുക്കത്തില്‍ നിന്നുള്ള പ്രതികൂല പ്രത്യാഘാതങ്ങളുടെയും പശ്ചാത്തലത്തില്‍, സമീപ മാസങ്ങളില്‍ ദക്ഷിണേഷ്യയിലെ കാഴ്ചപ്പാട് മോശമായതായി റിപ്പോര്‍ട്ട് പറയുന്നു. പ്രാദേശിക സാമ്പത്തിക ഉല്‍പ്പാദനം 2022-ല്‍ 5.5 ശതമാനം വര്‍ദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് ജനുവരിയില്‍ പുറത്തുവിട്ട പ്രവചനത്തേക്കാള്‍ 0.4 ശതമാനം കുറവാണ്. 2023 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ വളര്‍ച്ച 6 ശതമാനമാകുമെന്നാണ് പ്രവചനം.

Back to top button
error: