IndiaNEWS

ഊര്‍ജ്ജ പ്രതിസന്ധി: മുടങ്ങിപ്പോയ താപ വൈദ്യുതി നിലയങ്ങളുടെ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: രാജ്യം നേരിടുന്ന ഊര്‍ജ്ജ പ്രതിസന്ധി പരിഹരിക്കാനായി മുടങ്ങി കിടക്കുന്ന 7150 മെഗാവാട്ട് വരുന്ന താപ വൈദ്യുതി നിലയങ്ങളുടെ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമം തുടങ്ങി. ഇതില്‍ 2400 മെഗാവാട്ട് വരുന്ന താപവൈദ്യുത നിലയങ്ങളുടെ പ്രവര്‍ത്തനം ഉടന്‍ തുടങ്ങും. ഊര്‍ജ്ജ പ്രതിസന്ധിയ്ക്ക് പരിഹാരം കണ്ടെത്താനും വെല്ലുവിളികള്‍ ചര്‍ച്ച ചെയ്യാനുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് തീരുമാനം.

ഊര്‍ജ്ജ, റെയില്‍, കല്‍ക്കരി വകുപ്പ് മന്ത്രിമാര്‍  യോഗത്തില്‍ പങ്കെടുത്തു. സംസ്ഥാനങ്ങളിലെ വൈദ്യുതി പ്രതിസന്ധി കേന്ദ്ര ഊര്‍ജ്ജമന്ത്രി ആര്‍ കെ സിങ്  വൈകാതെ പ്രത്യേകം യോഗം ചേര്‍ന്ന് സ്ഥിതി വിലയിരുത്തും. കൂടുതല്‍ വൈദ്യുതി വിഹിതം അനുവദിക്കണമെന്ന് ഹരിയാന അടക്കമുള്ള സംസ്ഥാനങ്ങള്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സെപ്റ്റംബര്‍ വരെ ഊര്‍ജ്ജ പ്രതിസന്ധി തുടരുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍.

നിലവില്‍ കല്‍ക്കരി ക്ഷാമം മൂലം ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളും കടുത്ത വൈദ്യുതി പ്രതിസന്ധിയിലാണ്. കല്‍ക്കരിയുടെ ലഭ്യത കുറവ് മൂലം താപവൈദ്യുതി നിലയങ്ങള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കാന്‍ കഴിയാത്ത സ്ഥിതിയുമുണ്ട്. ഡല്‍ഹിക്ക് പുറമേ പഞ്ചാബ്, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളെല്ലാം വൈദ്യുതി നിയന്ത്രണങ്ങളിലേക്ക് നീങ്ങിയിരിക്കുകയാണ്.

Back to top button
error: