IndiaNEWS

കോവിഡ്: രാജ്യത്ത് നാലാം തരംഗമില്ലെന്ന് ഐസിഎംആര്‍

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് കേസുകളില്‍ നിലവിലുള്ള വര്‍ധനവിനെ നാലാംതരംഗമായി കാണാനാവില്ലെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്(ഐ.സി.എം.ആര്‍) അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ സമിരന്‍ പാണ്ഡ. ജില്ലാ തലങ്ങളില്‍ കോവിഡിന്റെ കുതിപ്പ് നിരീക്ഷിക്കപ്പെട്ടിട്ടുണ്ടെന്നും എന്നാല്‍ രാജ്യം നാലാം തരംഗത്തിലേക്കു പോവുകയാണ് എന്നു പറയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ന്യൂസ് ഏജന്‍സിയായ ഐ.എ.എന്‍.എസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ തലങ്ങളില്‍ കോവിഡ് കണക്കുകളില്‍ ചില കുതിപ്പ് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. പക്ഷേ ഇതിനെ നിലവിലെ അവസ്ഥയില്‍ നിന്നുള്ള ഒരു വ്യതിയാനമായേ കണക്കാക്കാനാവൂ. രാജ്യത്തിന്റെ ചില പ്രദേശങ്ങളില്‍ മാത്രമായി ഈ വ്യതിയാനം ഒതുങ്ങി നില്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

നിലവിലുള്ളത് നാലാംതരംഗം അല്ലെന്നു പറയുന്നതിന് പിന്നിലെ കാരണങ്ങളും അദ്ദേഹം അക്കമിട്ട് നിരത്തുന്നുണ്ട്. അതിലാദ്യത്തേത്, പ്രാദേശികതലങ്ങളിലാണ് കുതിപ്പ് രേഖപ്പെടുത്തിയത്, അതിനു കാരണം ടെസ്റ്റ് ചെയ്യുന്നതിലെ അനുപാതമാണെന്ന് അദ്ദേഹം പറയുന്നു. ഇപ്പോഴുള്ളത് ഒരു വ്യതിയാനം മാത്രമാണ് എല്ലാ സംസ്ഥാനങ്ങളും കോവിഡിന്റെ പിടിയിലാണെന്ന് പറയാനാവില്ല എന്നും പാണ്ഡ പറയുന്നു. കോവിഡ് കൂടുന്നതിന് അനുസരിച്ച് ഹോസിപിറ്റല്‍ അഡ്മിഷന്‍ കൂടുന്നില്ല എന്നതാണ് മൂന്നാമത്തെ കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. നാലാമത്തേത് ഇതുവരെയും പുതിയ വകഭേദം കണ്ടെത്തിയിട്ടില്ല എന്നതുമാണ്. ഇവയെല്ലാം രാജ്യത്ത് നിലവിലുള്ളത് നാലാംതരംഗം അല്ല എന്നതിന് ഉദാഹരണങ്ങളാണെന്ന് പാണ്ഡ പറയുന്നത്.

കോവിഡ് വ്യാപനം അവസാനിച്ചിട്ടില്ലെന്നും ജാഗ്രത കൈവിടാറായിട്ടില്ലെന്നും അടുത്തിടെ ലോകാരോഗ്യസംഘടന വ്യക്തമാക്കിയിരുന്നു. ലോകാരോഗ്യസംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥാനോം ഗിബ്രിയൂസിസ് ആണ് കോവിഡ് മഹാമാരി വിട്ടൊഴിഞ്ഞിട്ടില്ലെന്ന മുന്നറിയിപ്പ് നല്‍കിയത്. ഇത് മഹാമാരിയുടെ മറ്റൊരു ഘട്ടമാണെന്നും നിലവില്‍ ഇപ്പോഴും അതിന്റെ മധ്യത്തിലാണെന്നും ലോകാരോഗ്യ സംഘടനയുടെ ഹെല്‍ത്ത് എമര്‍ജന്‍സീസ് പ്രോഗ്രാമിന്റെ ടെക്‌നിക്കല്‍ ലീഡായ മരിയ വാന്‍ ഖെര്‍ഖോവും പറയുകയുണ്ടായി. ഇപ്പോഴും കോവിഡ് ആഗോള പ്രശ്‌നമാണെന്നും അവര്‍ പറഞ്ഞു.

Back to top button
error: