KeralaNEWS

കൊമ്പൻ തിരുവമ്പാടി കുട്ടിശങ്കരൻ വിടവാങ്ങി, പൂരം പടിവാതിൽക്കൽ എത്തി നിൽക്കെയുള്ള വേർപാട് പൂരപ്രേമികളെ ദു:ഖത്തിലാഴ്ത്തി

  തൃശൂർ: പൂരപ്പെരുമയുടെ മുഖശ്രിയായ കൊമ്പൻ തിരുവമ്പാടി കുട്ടിശങ്കരൻ വിടവാങ്ങി. ഒന്നര വർഷം മുമ്പ് വനംവകുപ്പിന് കൈമാറിയിട്ടും ഏറ്റെടുത്തു കൊണ്ടുപോകാതെ തൃശൂരിൽ തന്നെ നിറുത്തിയിരിക്കുകയായിരുന്നു. തിരുവമ്പാടി കുട്ടിശങ്കരൻ എന്നാണ് പേരെങ്കിലും ആനപ്രേമി ഡേവീസിന്റെ ഉടമസ്ഥതയിലുള്ളതാ‍യിരുന്നു കുട്ടിശങ്കരൻ.
അദേഹത്തിന്റെ മരണശേഷം ഭാര്യ ഓമനയുടെ പേരിലേക്ക് മാറ്റിയിരുന്നു. കൊമ്പനെ ഏറ്റെടുക്കാൻ ട്രസ്റ്റുകളും ചില ക്ഷേത്രങ്ങളും തയാറായിരുന്നെങ്കിലും കൈമാറാനും പരിപാലിക്കാനും നിയമം അനുവദിച്ചില്ല. അതോടെയാണ് 68 വയസ്സായ ആനയെ വനം വകുപ്പിനു നൽകാൻ ഡേവിസിന്റെ കുടുംബം തീരുമാനിച്ചത്. അപേക്ഷ കിട്ടി ഉടൻതന്നെ ആനയെ ഏറ്റെടുത്തതായി വനം വകുപ്പ് ഉത്തരവിറക്കി. ആരോഗ്യപരിശോധന നടത്തി അന്നുതന്നെ ആനയെ കോടനാട് ആന കേന്ദ്രത്തിലേക്കു കൊണ്ടുപോകേണ്ടതായിരുന്നു. പക്ഷേ എന്തുകൊണ്ടോ വനം വകുപ്പ് ഉദാസീനത പുലർത്തി. ഒടുവിൽ അനിശ്ചിതത്വങ്ങൾ അവസാനിപ്പിച്ച് കുട്ടി ശങ്കരൻ വിടവാങ്ങി.

തൃശൂർ പൂരമടക്കം കേരളത്തിലെ ഉൽസവ പറമ്പുകളിലെ നിറസാനിധ്യമായിരുന്നു കുട്ടിശങ്കരൻ. യു.പിയിൽനിന്നു 1979ലാണു കുട്ടിശങ്കരൻ കേരളത്തിലെത്തിയത്.1987ലാണു ഡേവിസ് വാങ്ങിയത്.
ഒരു വർഷം മുൻപു വനം വകുപ്പിനു സമ്മാനിച്ച തിരുവമ്പാടി കുട്ടിശങ്കരനെന്ന കൊമ്പനെ ഇപ്പോഴും പോറ്റുന്നതു പഴയ ഉടമ തന്നെ. പ്രതിമാസം 50,000 രൂപ ചെലവിട്ടാണു പഴയ ഉടമ ആനയെ പരിപാലിക്കുന്നത്. ആന പ്രേമി ഡേവിസിന്റെ മരണശേഷം കുട്ടിശങ്കരൻ്റെ ഉടമസ്ഥാവകാശം ഭാര്യ ഓമനയുടെ പേരിലേക്കു മാറ്റിയിരുന്നു. പുതിയ നിയമ പ്രകാരം ആനയുടെ ഉടമസ്ഥാവകാശം സ്വകാര്യ വ്യക്തികൾക്കു കൈമാറാനാകാതിരുന്നതാണ് വനംവകുപ്പ് തന്നെ ആനയെ ഏറ്റെടുത്തിരുന്നത്. എന്നാൽ ഏറ്റെടുത്തിട്ടും പരിപാലനവും ചിലവുമടക്കം കുടുംബം തന്നെയാണ് നിർവഹിച്ചിരുന്നത്. വനംവകുപ്പിന്റെ കെടുകാര്യസ്ഥതയാണ് ആനയുടെ വിയോഗത്തിലേക്ക് നയിച്ചതെന്ന ആക്ഷേപവുമുണ്ട്.
കോവിഡ് ഇടവേളക്ക് ശേഷം തൃശൂർ പൂരം കെങ്കേമമായി ആഘോഷിക്കാനിരിക്കെയാണ് കുട്ടിശങ്കരന്റെ വിയോഗമെന്നതിന്റെ ഞെട്ടലിലാണ് തിരുവമ്പാടിയും ആനപ്രേമികളും.

Back to top button
error: