NEWS

എന്തേ ഇവിടെ മാത്രം ഇങ്ങനെ ? പത്തനംതിട്ടക്കാരുടെ “കൈ പൊള്ളിച്ച് ” മീൻ വില

പത്തനംതിട്ട: ഇറച്ചിക്കോഴിക്കു പിന്നാലെ മത്സ്യത്തിനും കൂടിയ വില നൽകേണ്ട ഗതികേടിലാണ് പത്തനംതിട്ട ജില്ലക്കാർ.രാസവസ്തുക്കൾ കലർന്ന മീനുകൾ കേരളത്തിൽ വ്യാപകമായി പിടിച്ചെടുക്കാൻ തുടങ്ങിയതോടെ എങ്ങുമില്ലാത്ത വിലയാണ് മീനിന് ഇപ്പോൾ പത്തനംതിട്ടയിൽ.ഇതോടെ കോഴി വിലയും ഉയർന്നിട്ടുണ്ട്.തൊണ്ണൂറ് രൂപയിൽ നിന്നും 135  ആയിരിക്കയാണ് ഇപ്പോൾ കോഴിയുടെ വില.
മീനുകളുടെ കാര്യവും വിത്യസ്തമല്ല. കേരളത്തിലെ ‘പരിശോധന’ മറയാക്കിയുള്ള നീക്കത്തിൽ ചില്ലറവിൽപനയിൽ കിലോഗ്രാമിനു മത്തിക്ക് മിക്കയിടത്തും 230-280ആണ്.കിളിമീന് 350-400 ആണ് ഇപ്പോഴത്തെ വില.നെയ്മീനിനു കിലോഗ്രാമിനു കുറഞ്ഞത് 700 രൂപയെങ്കിലും കെ‍ാടുക്കണമെന്ന് ഉപഭേ‍ാക്താക്കൾ പരാതിപ്പെടുന്നു. വലിയ അയല ചെറുകിട വ്യാപാരികൾ വിൽക്കുന്നത് കിലേ‍ാ 260–280 രൂപയ്ക്കാണ്.ചെറിയ അയലയ്ക്ക് 160 രൂപ വരെ വിലയുണ്ട്.ചെമ്മീൻ ഒരു കിലോഗ്രാമിന് 350 രൂപയെങ്കിലും കെ‍ാടുക്കണം.മോദയ്ക്കും ചൂരയ്ക്കും 480 രൂപയാണ് കിലോയ്ക്ക്.
തെക്കൻ കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട മത്സ്യബന്ധന തുറമുഖങ്ങളിൽ ഒന്നായ നീണ്ടകരയിൽനിന്നാണ് ഇവിടേക്ക് കൂടുതലും മീനുകളെത്തുന്നത്.സമീപത്തുള്ള ശക്തികുളങ്ങര തുറമുഖത്തേയും കൂടി ചേർത്താണ് നീണ്ടകര തുറമുഖം എന്നു പൊതുവേ പറയുന്നത്.പത്തനംതിട്ടയിൽ നിന്നും വെറും എൺപത് കിലോമീറ്റർ ദൂരം മാത്രമാണ് ഇവിടേക്ക്.കുട്ടയ്ക്ക് ഇരുന്നൂറും മുന്നൂറും രൂപയ്ക്ക് ലേലം പിടിക്കുന്ന മീനുകളാണ് ഇത്രയും ദൂരം താണ്ടുമ്പോഴേക്കും കിലോയ്ക്ക് മുന്നൂറും നാന്നൂറുമൊക്കെയായി മാറുന്നത്.
കുമ്പഴയാണ് ഇവിടുത്തെ പ്രധാന മത്സ്യവിപണന കേന്ദമെങ്കിലും റാന്നിയിലും കോഴഞ്ചേരിയിലുമാണ് മീനുകൾക്ക് ഏറ്റവും അധികം വില ഈടാക്കുന്നത്.മീനുകൾക്ക് മാത്രമല്ല മാംസത്തിനും പച്ചക്കറികൾക്കുമൊക്കെ തോന്നിയപോലെയാണ് ഇവിടെ വിലകൾ.
നീണ്ടകരയ്ക്കു പുറമേ വിഴിഞ്ഞം, അഴീക്കൽ, ആലപ്പുഴ, കൊച്ചി തുടങ്ങിയ സ്ഥലങ്ങളിൽനിന്നും മീനുകൾ ഇവിടേക്ക് എത്തുന്നുണ്ട്.ഇതിനു പുുറമെയാണ് തമിഴ്നാട്ടിൽ നിന്നും ഒഡീഷയിൽ നിന്നുമൊക്കെ വന്നിരുന്ന
മറുനാടൻ മത്സ്യങ്ങൾ.
രാസവസ്തുക്കൾ ചേർത്ത മീനുകളെ കണ്ടെത്താനുള്ള പരിശോധനയുടെ മറവില്‍ ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്ന ഇത്തരം കച്ചവടക്കാർക്കെതിരെ കര്‍ശന നടപടി കൈക്കൊള്ളാന്‍ അവശ്യസാധന നിയമത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ ഭരണകൂടം തയ്യാറാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
സംസ്ഥാനത്ത് വളർത്തുമത്സ്യക്കൃഷിക്ക് ഏറെ പ്രചാരമേറിയിട്ടുണ്ടെങ്കിലും മലയാളിക്കു പ്രിയം കടൽ മത്സ്യങ്ങളോടാണ് എന്നതും തോന്നുന്ന വിലയ്ക്ക് മീൻ വിൽക്കാൻ കച്ചവടക്കാരെ പ്രേരിപ്പിക്കുന്നു.കടൽ മത്സ്യങ്ങൾക്കാണ് രുചി കൂടുതലെന്നും വളർത്തുമത്സ്യങ്ങൾക്ക് രുചിയില്ലാ എന്നുമുള്ള മുൻവിധികളാണ് കടൽമത്സ്യങ്ങൾക്കുള്ള ജനപ്രീതി വളർത്തുമത്സ്യങ്ങൾക്ക് ലഭിക്കാത്തതിനു കാരണം.
കരിമീൻ, തിലാപ്പിയ, റെഡ് ബെല്ലി,വാള,അനാബസ് എന്നിവയ്ക്കൊപ്പം കാർപ്പിനങ്ങളായ കട്‌ല, രോഹു, മൃഗാൽ പോലുള്ള മത്സ്യങ്ങളും കേരളത്തിൽ വളർത്തുന്നുണ്ട്.ഇവ കിലോയ്ക്ക് 100-120 രൂപ നിരക്കിൽ വിറ്റിട്ടും ആർക്കും വേണ്ടാത്ത സ്ഥിതിയാണ് ഉള്ളത്.കരിമീൻ മുന്നൂറ് രൂപയ്ക്കാണ് ഇങ്ങനെ കുളത്തിൽ നിന്നും നേരിട്ട് ജീവനോടെ പിടിച്ചു കൊടുക്കുന്നത്.മാർക്കറ്റിൽ ഇതിന് അറുനൂറ്-എഴുന്നൂറ് രൂപ വിലയുണ്ട്.ജനങ്ങളുടെ ഈ ചിന്താഗതിയും മത്സ്യക്കച്ചവടക്കാർ ‘മുതലാക്കുന്നുണ്ട്’.
ജില്ലയിലെ വിവിധ മാര്‍ക്കറ്റുകളിലും മാളുകളിലും സൂപ്പര്‍ മാര്‍ക്കറ്റുകളിലും ഇറച്ചി, മത്സ്യം മുതലായ ഭക്ഷ്യവസ്തുക്കളുടെ വില ക്രമാതീതമായി വര്‍ധിപ്പിക്കുന്നതായി നിരവധി പരാതികളാണ് ഇതിനകംതന്നെ ഉയർന്നിട്ടുള്ളത്.പൊതുവിപണിയിലെ ഇറച്ചി, മത്സ്യം എന്നിവ വില്‍ക്കുന്ന വ്യാപാര സ്ഥാപനങ്ങള്‍ പരിശോധിച്ച് വിലനിലവാരം പ്രദര്‍ശിപ്പിച്ചിട്ടുണ്ടെന്നും വിലയും ഗുണനിലവാരവും ഉറപ്പുവരുത്തേണ്ടതും നിയമലംഘനം നടത്തുന്ന വ്യാപാരികള്‍ക്കെതിരെ എസെന്‍ഷ്യല്‍ കണ്‍ട്രോള്‍ ആക്ട് പ്രകാരം കര്‍ശന നടപടി എടുക്കുന്നതിനും ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന ഇറച്ചിക്കടകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുവാനും സിവില്‍ സപ്ലൈസ്, പഞ്ചായത്ത്, ആരോഗ്യം, ഭക്ഷ്യസുരക്ഷ, അളവു തൂക്ക വകുപ്പുകള്‍ എന്നിവ സംയുക്ത പരിശോധനകള്‍ നടത്തുകയും വേണം.അല്ലാതെ രക്ഷയില്ലെന്ന സ്ഥിതിയാണ് ഇന്ന് പത്തനംതിട്ട ജില്ലയുടേത്.

Back to top button
error: