CrimeNEWS

ജെസ്‌നയെ കണ്ടെത്തിയിട്ടില്ല; സിറിയയിലുണ്ടെന്ന പ്രചാരം വ്യാജമെന്ന് സിബിഐ

തിരുവനന്തപുരം: കാഞ്ഞിരപ്പള്ളിയില്‍ നിന്നും കാണാതായ ജെസ്‌ന മരിയ ജയിംസ് സിറിയയിലാണെന്ന് സിബിഐ കണ്ടെത്തിയെന്ന പ്രചാരം വ്യാജമാണെന്ന് സ്ഥിരീകരിച്ച് സിബിഐ. അത്തരം കണ്ടെത്തലുകളൊന്നും നടത്തിയിട്ടില്ലെന്ന് സിബിഐ വ്യത്തങ്ങള്‍ അറിയിച്ചു. സാമൂഹിക മാധ്യമങ്ങളിലടക്കം ജെസ്‌ന സിറിയിയില്‍ എന്ന നിലയില്‍ പ്രചാരമുണ്ടായതോടെയാണ് സിബിഐയുടെ സ്ഥിരീകരണം. 2018 മാര്‍ച്ച് 22 നാണ് കാഞ്ഞിരപ്പള്ളി എസ്ഡി കോളേജിലെ രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിനി ആയിരുന്ന ജെസ്‌ന മരിയ ജയിംസിനെ കാണാതായത്.

വിവിധ ഏജന്‍സികള്‍ കേസ് അന്വേഷിച്ചിട്ടും ജെസ്‌നയെ കണ്ടെത്താനായിരുന്നില്ല. തുടര്‍ന്ന് കൊച്ചിയിലെ ക്രിസ്ത്യന്‍ അലയന്‍സ് ആന്റ് സോഷ്യല്‍ ആക്ഷന്‍ എന്ന സംഘടന നല്‍കിയ ഹര്‍ജിയിലാണ് കേസ് സിബിഐയ്ക്ക് കൈമാറിയത്. 2021 ഫെബ്രുവരിയിലാണ് കേസ് അന്വേഷണം ഹൈക്കോടതി സിബിഐയെ ഏല്‍പ്പിച്ചത്.

ബന്ധുവീട്ടിലേക്ക് എന്ന് പറഞ്ഞായിരുന്നു 2018 മാര്‍ച്ച് 22-ന് ജെസ്‌ന വീട്ടില്‍ നിന്ന് ഇറങ്ങിയത്. എരുമേലി വരെ ബസ്സില്‍ വന്നതിന് തെളിവുണ്ട്. പിന്നീട് ജസ്‌നയെ കണ്ടിട്ടില്ല. വെച്ചൂച്ചിറ പൊലീസ് ആദ്യം അന്വേഷിച്ചു. പിന്നീട് തിരുവല്ല ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും അന്വേഷണം നടത്തി. വീടിന് സമീപത്തും വനങ്ങളിലുമെല്ലാം തിരച്ചില്‍ നടത്തി. ബംഗലൂരു, പൂനൈ, മുംബൈ, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളില്‍ ജസ്‌നയെ കണ്ടെന്ന രീതിയിലുള്ള വിവരങ്ങള്‍ വന്നതിനെ തുടര്‍ന്ന് ഇവിടങ്ങളിലും പോയി.

ലക്ഷക്കണക്കിന് മൊബൈല്‍ഫോണ്‍ കോളുകള്‍ പരിശോധിച്ചു. ജസ്‌നയുമായി സൗഹൃദമുണ്ടായിരുന്ന സഹപാഠിയെ പല തവണ ചോദ്യം ചെയ്തു. അന്വേഷണത്തില്‍ തുമ്പ് കണ്ടെത്താതെ വന്നതിനെ തുടര്‍ന്ന് കഴിഞ്ഞ സെപ്തംബറില്‍ എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ നിയോഗിച്ചു. നിരന്തര സമരങ്ങളും പ്രതിഷേധങ്ങളും നടത്തിയിട്ടും അന്വേഷണം മാത്രം എങ്ങുമെത്തിയില്ല. പിന്നീട് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. വിവരം നല്‍കുന്നവര്‍ക്ക് 5 ലക്ഷം പാരിതോഷികം ഉള്‍പ്പെടെ പ്രഖ്യാപിച്ചിട്ടും ഫലമുണ്ടായില്ല.

 

Back to top button
error: