IndiaNEWS

ജീവനക്കാരുടെ ശമ്പളം ഘട്ടം ഘട്ടമായി പുനഃസ്ഥാപിക്കുമെന്ന് എയര്‍ ഇന്ത്യ

ന്യൂഡല്‍ഹി: ജീവനക്കാരുടെ ശമ്പളം ഘട്ടം ഘട്ടമായി പുനഃസ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ. കൊവിഡിന് മുമ്പുള്ള തലത്തിലേക്ക് ജീവനക്കാരുടെ ശമ്പളം പുനഃസ്ഥാപിക്കുമെന്നാണ് ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യ വ്യക്തമാക്കിയിരിക്കുന്നത്. ഈ മാസം മുതല്‍ ശമ്പളത്തില്‍ വരുത്തിയ മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരുമെന്നും എയര്‍ ഇന്ത്യ അറിയിച്ചു.

കോവിഡ് ബാധിച്ച കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ വന്ന യാത്ര നിയന്ത്രണങ്ങള്‍ ഇന്ത്യന്‍ വ്യോമയാന മേഖലയെ മോശമായി ബാധിച്ചിരുന്നു. അതിനാല്‍ തന്നെ ഇന്ത്യയിലെ എല്ലാ എയര്‍ലൈനുകളും ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറച്ചിരുന്നു. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ എയര്‍ ഇന്ത്യ ജീവനക്കാരുടെ ശമ്പളം 55% വെട്ടികുറച്ചിരുന്നു. രാജ്യത്ത് കോവിഡ് കേസുകള്‍ കുറയുന്ന സാഹചര്യത്തിലും വ്യോമയാന മേഖല തകര്‍ച്ചയില്‍ നിന്നും സാധാരണ നിലയിലേക്ക് എത്താന്‍ തുടങ്ങിയതുമാണ് ജീവനക്കാരുടെ ശമ്പളം പഴയ നിലയിലേക്ക് മാറ്റാന്‍ കാരണം. ഏപ്രില്‍ 1 മുതല്‍ പഴയ ശമ്പളം നല്‍കി തുടങ്ങുമെന്ന് കമ്പനി പറഞ്ഞു.

പൈലറ്റുമാരുടെ ഫ്‌ളൈയിംഗ് അലവന്‍സ്, പ്രത്യേക ശമ്പളം, വൈഡ് ബോഡി അലവന്‍സ് എന്നിവ യഥാക്രമം 35 ശതമാനവും 40 ശതമാനവും 40 ശതമാനവുമായി എയര്‍ ഇന്ത്യ വെട്ടികുറച്ചിരുന്നു. ഈ വര്‍ഷം ഏപ്രില്‍ ഒന്നു മുതല്‍ പൈലറ്റുമാരുടെ ഫ്‌ളൈയിംഗ് അലവന്‍സ്, പ്രത്യേക ശമ്പളം, വൈഡ് ബോഡി അലവന്‍സ് എന്നിവ യഥാക്രമം 20 ശതമാനം, 25 ശതമാനം, 25 ശതമാനം എന്നിങ്ങനെയായി പുനഃസ്ഥാപിക്കും എന്ന് പ്രസ്താവനയില്‍ പറയുന്നു. പൈലറ്റുമാര്‍ക്കും ക്യാബിന്‍ ക്രൂവിനും മറ്റ് ജീവനക്കാര്‍ക്കും നല്‍കുന്ന അലവന്‍സുകളില്‍ മാറ്റം ഉണ്ടാകുകയില്ലെന്നും കമ്പനി വ്യക്തമാക്കുന്നു.

 

Back to top button
error: