CrimeNEWS

നടിയെ ആക്രമിച്ച കേസ്: മഞ്ജു വാര്യരുടെ മൊഴിയെടുത്തു; ഓഡിയോയിലുള്ളത് ദിലീപിന്റെ ശബ്ദമാണെന്ന് മഞ്ജു തിരിച്ചറിഞ്ഞു

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മഞ്ജു വാര്യരുടെ മൊഴിയെടുത്ത് അന്വേഷണ സംഘം. ബാലചന്ദ്രകുമാര്‍ ഹാജരാക്കിയ ഓഡിയോ റെക്കോര്‍ഡിലുള്ളത് ദിലീപിന്റെ ശബ്ദമാണെന്ന് മഞ്ജു വാര്യര്‍ തിരിച്ചറിഞ്ഞു. കേസില്‍ കാവ്യ മാധവന്റെ ചോദ്യം ചെയ്യല്‍ നാളെ എവിടെ നടക്കുമെന്നതില്‍ ഇന്ന് വൈകിട്ട് തീരുമാനമാകും.

ഒരു പെണ്ണിനെ രക്ഷിക്കാന്‍ ശ്രമിച്ചതിനാണ് താന്‍ ഈ ശിക്ഷ അനുഭവിക്കുന്നതെന്ന ദിലീപിന്റെ ഓഡിയോ അടക്കം ബാലചന്ദ്ര കുമാര്‍ അന്വേഷണ സംഘത്തിന് കൈമാറിയ ഓഡിയോകള്‍ സ്ഥിരീകരിക്കുന്നതിനാണ് മഞ്ജു വാര്യരുടെ മൊഴിയെടുത്തത്. കഴിഞ്ഞ ദിവസം പ്രത്യേക സംഘം ഡിവൈഎസ്പി ബൈജു പൗലോസിന്റെ നേതൃത്വത്തിലാണ് നടപടി. ദിലീപിന് പുറമെ അനൂപ്, സുരാജ് അടക്കമുള്ളവരുടെയും ശബ്ദം മഞ്ജു തിരിച്ചറിഞ്ഞിട്ടുണ്ട്. ബാലചന്ദ്രകുമാര്‍ ഹാജരാക്കിയതില്‍ രണ്ട് ശബ്ദമൊഴി മറ്റൊന്നും തന്റെതല്ലെന്നായിരുന്നു ദിലീപ് മൊഴി നല്‍കിയത്. ഇക്കാര്യം മഞ്ജു വാര്യര്‍ തള്ളിയിട്ടുണ്ട്. നടിയെ ആക്രമിച്ച കേസില്‍ ഇപ്പോള്‍ പുറത്ത് വന്ന ഡിജിറ്റല്‍ തെളിവുകളിലും മഞ്ജുവില്‍ നിന്ന് വ്യക്തത തേടിയിട്ടുണ്ട്.

2012 മുതല്‍ ആക്രമിക്കപ്പെട്ട നടിയുമായി ദിലീപിനുള്ള പ്രശ്‌നത്തില്‍ ചില നിര്‍ണ്ണായക വിവരങ്ങളും മഞ്ജു വാര്യര്‍ അന്വേഷണ സംഘത്തെ അറിയിച്ചിട്ടുണ്ട്. കേസില്‍ കാവ്യ മാധവന്റെ ചോദ്യം ചെയ്യല്‍ നാളെ നടക്കാനിരിക്കെയാണ് മഞ്ജു വാര്യരുടെ മൊഴി വീണ്ടുമെടുത്തത്. കാവ്യയുടെ ചോദ്യം ചെയ്യല്‍ എവിടെ എന്നതില്‍ ഇന്ന് തീരുമാനമാകും. സാക്ഷിയായി വിളിക്കുന്ന സ്ത്രീകളെ പോലീസ് സ്റ്റേഷനുകളില്‍ വിളിച്ച് മൊഴി എടുക്കരുതെന്ന് ചട്ടം ഉള്ളതിനാല്‍ കാവ്യ മാധവന്‍ നിര്‍ദ്ദേശിക്കുന്ന സ്ഥലത്താകും ചോദ്യം ചെയ്യല്‍. ദിലീപ് ഉള്‍പ്പെട്ട വധ ഗൂഢാലോചന കേസില്‍ അഭിഭാഷകരെ ചോദ്യം ചെയ്യാന്‍ നാളെ നോട്ടീസ് നല്‍കും. ഫിലിപ് ടി വര്‍ഗീസ്, സുജേഷ് മേനോന്‍ എന്നിവരെയാണ് ചോദ്യം ചെയ്യുക.

കേസിലെ ഗൂഡാലോചനയെക്കുറിച്ച് കാവ്യയ്ക്ക് എല്ലാം അറിയാമെന്നാണ് ബാലചന്ദ്ര കുമാര്‍ അടക്കമുള്ളവരുടെ മൊഴി. ഇത് സംബന്ധിച്ച ചില ഓഡിയോ സംഭാഷണവും കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് കുരുക്കായി കൂടുതല്‍ ശബ്ദരേഖകളാണ് ഇന്നലെ പുറത്ത് വന്നത്. നടന്‍ ദിലീപും സുഹൃത്ത് ബൈജു ചെങ്ങാമനാടും തമ്മില്‍ നടന്നതെന്ന് കരുതപ്പെടുന്ന ഒരു ഫോണ്‍ സംഭാഷണം കൂടി പുറത്തുവന്നു. ഇത് താന്‍ അനുഭവിക്കേണ്ട ശിക്ഷല്ലെന്നും ഒരു സ്ത്രീ അനുഭവിക്കേണ്ടത് ആയിരുന്നുവെന്നും സംഭാഷണത്തില്‍ പറയുന്നു. 2017ല്‍ നടന്നതാണ് ഈ സംഭാഷണം എന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.

ദിലീപിന് വേണ്ടി സാക്ഷിയെ സ്വാധീനിക്കുന്ന മൊബൈല്‍ ഫോണ്‍ സംഭാഷണവും പുറത്ത് വന്നിരുന്നു. ഡോക്ടര്‍ ഹൈദരലിയും ദിലീപിന്റെ സഹോദരി ഭര്‍ത്താവ് സൂരജും തമ്മിലുള്ള ഫോണ്‍ സംഭാഷണമാണ് പുറത്തുവന്നത്. ദിലീപിന് അനുകൂലമായി മൊഴി നല്‍കാന്‍ സൂരജ് ഡോക്ടറിനോട് ആവശ്യപ്പെടുന്നതാണ് സംഭാഷണം. നടി ആക്രമിക്കപ്പെടുമ്പോള്‍ ആലുവയിലെ ആശുപത്രിയില്‍ അഡ്മിറ്റ് ആയിരുന്നു എന്നാണ് ദിലീപിന്റെ വാദം. ഇങ്ങനെയായിരുന്നു ആദ്യം ദിലീപ് മൊഴി നല്‍കിയിരുന്നത്.

എന്നാലിത് തെറ്റാണെന്ന് പിന്നീട് അന്വേഷണ സംഘം കണ്ടെത്തി. ദിലീപ് അഡ്മിറ്റ് ആയിരുന്നില്ലെന്ന് ഡോക്ടര്‍ ഹൈദരലി ആദ്യം മൊഴി നല്‍കിയിരുന്നു. ഈ മൊഴി തിരുത്താനാണ് ആവശ്യപ്പെടുന്നത്. രേഖകള്‍ പൊലീസിന്റെ കൈവശം ഉണ്ടെന്ന് ഡോക്ടര്‍ പറയുമ്പോള്‍ ആ തെളിവിന് പ്രസക്തിയില്ല, കോടതിക്ക് നല്‍കുന്ന മൊഴിയാണ് ഇനി പ്രധാനമെന്നു സൂരജ് മറുപടി നല്‍കുന്നു. പ്രശ്‌നങ്ങളൊന്നുമില്ലാതെ വക്കീല്‍ നോക്കുമെന്നും ഡോക്ടര്‍ വക്കീല്‍ പഠിപ്പിക്കുന്നതപോലെ പറഞ്ഞാല്‍ മതിയെന്നും സംഭാഷണത്തിലുണ്ട്.

പ്രോസിക്യൂഷന്‍ സാക്ഷിയായ ഡോക്ടര്‍ പിന്നീട് കൂറ് മാറി ദിലീപിന് അനുകൂലമായി മൊഴി നല്‍കിയിരുന്നു. അതിനിടെ, കേസിലെ തെളിവ് നശിപ്പിച്ചെന്ന ആരോപണത്തില്‍ ദിലീപിന്റെ മൂന്ന് അഭിഭാഷകര്‍ക്ക് കേരള ബാര്‍ കൗസില്‍ നോട്ടീസ് നല്‍കി. അതിജീവിത നല്‍കി പരാതിയിലാണ് നടപടി. സീനിയര്‍ അഭിഭാഷകനായ ബി രാമന്‍ പിള്ള, ഫിലിപ് ടി വര്‍ഗീസ്, സുജേഷ് മോനോന്‍ എന്നിവര്‍ക്കാണ് നോട്ടീസ് നല്‍കിയത്. നടിയുടെ ആരോപണത്തില്‍ രണ്ടാഴ്ചയ്ക്കകം മറുപടി നല്‍കണമെന്നാണ് നോട്ടീസില്‍ വ്യക്തമാക്കിയിട്ടുള്ളത്. വിചാരണ നടക്കുന്ന കേസില്‍ 20 സാക്ഷികളെ അഭിഭാഷകന്‍ ഇടപെട്ട് കൂറ് മാറ്റിയെന്നും കോടതിയെ സഹായിക്കണ്ട അഭിഭാഷകനില്‍ നിന്ന് നീതി തടയുന്ന പ്രവര്‍ത്തിയാണുണ്ടായതെന്നും നടിയുടെ പരാതിയിലുണ്ട്.

Back to top button
error: