NEWS

കോട്ടയത്ത് 60കാരന്‍ ജീവനൊടുക്കിയ സംഭവം; ധനകാര്യ സ്ഥാപനത്തിനെതിരെ പൊലീസ് കേസെടുത്തു

കോട്ടയം : വൈക്കത്ത് സ്വകാര്യ ധനസ്ഥാപന ഉടമ പണം തട്ടി മുങ്ങിയതിനെ തുടര്‍ന്ന് 60കാരന്‍ ജീവനൊടുക്കിയ സംഭവത്തില്‍ പൊലീസ് കേസെടുത്തു.വൈക്കം ടിവിപുരം സ്വദേശി അശോകന്‍റെ മരണത്തില്‍

എസ്‌എന്‍ ഫൈനാന്‍സ് ഉടമ പി സഹദേവനെതിരെയാണ് പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചത്.പുരയിടത്തിന്‍റെ ആധാരം പണയം വച്ച്‌ 15 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന അശോകന്‍റെ ഭാര്യ നല്‍കിയ പരാതിയിലാണ് കേസ്.

 

സുഹൃത്തും അയല്‍വാസിയുമായ സ്വകാര്യ ധനസ്ഥാപന ഉടമ സഹദേവനും ഭാര്യ ബിന്ദുവുമാണ് തന്‍റെ മരണത്തിനുത്തരവാദി എന്ന് അശോകനെഴുതിയ കത്തിന്‍റെ പകര്‍പ്പ് കുടുംബം പൊലീസിന് കൈമാറിയിട്ടുണ്ട്.

 

സഹദേവനില്‍ നിന്നും അശോകന്‍ ഒന്നര ലക്ഷം രൂപ കടം വാങ്ങിയിരുന്നു.ഈ തുക തിരികെ നല്‍കാനായി 2018ല്‍ അശോകന്‍ സഹദേവന്‍ വഴി ടിവി പുരം പള്ളിപ്രത്തുശേരി സഹകരണ ബാങ്കില്‍ നിന്നും വായ്‌പയെടുത്തു. എന്നാല്‍ അശോകന്‍റെ വസ്‌തു പണയം വച്ച്‌ സഹദേവന്‍ 15 ലക്ഷം രൂപ ബാങ്കില്‍ നിന്ന് വായ്‌പ എടുത്ത വിവരം വൈകിയാണ് അശോകന്‍ മനസിലാക്കുന്നത്.

 

ഇത് സംബന്ധിച്ച്‌ അശോകന്‍ സഹദേവനെ ചോദ്യം ചെയ്തെങ്കിലും ബാക്കി തുക അടച്ചോളാമെന്ന് സഹദേവന്‍ വാക്ക് നല്‍കി. തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് ബാങ്ക് അശോകന് നോട്ടീസ് അയച്ചിരുന്നു. ബാങ്കില്‍ നിന്ന് നോട്ടീസ് വന്നതോടെ അശോകന് വണ്ടി ചെക്ക് നല്‍കി സഹദേവനും ഭാര്യയും മുങ്ങി. തുടര്‍ന്ന് വ്യാഴാഴ്‌ച അശോകന്‍ ജീവനൊടുക്കുകയായിരുന്നു.

Back to top button
error: