NEWS

ജെസ്നയെ കാണാതായിട്ട് നാല് വർഷം; അന്വേഷണ ഏജൻസികൾ ഇപ്പോഴും ഇരുട്ടത്ത് തന്നെ

റാന്നി: കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിനിക്സ് കോളേജില്‍ രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ത്ഥിയായിരുന്ന റാന്നി വെച്ചൂച്ചിറ സ്വദേശിനി ജെസ്‌ന മരിയ ജെയിംസിനെ കാണാതായിട്ട് 4 വര്‍ഷം പിന്നിട്ടു.വെച്ചൂച്ചിറ കൊല്ലമുള കുന്നത്ത് വീട്ടില്‍ ജെയിംസ് ജോസഫിന്റെ മകളാണ് ജെസ്‌ന.
 കൊല്ലമുളയിലെ സന്തോഷ് കവലയ്ക്ക് അടുത്തുള്ള വീട്ടില്‍ നിന്ന് 2018 മാര്‍ച്ച്‌ 22ന് രാവിലെ പിത‍ൃസഹോദരിയുടെ വീട്ടിലേക്കെന്ന് പറഞ്ഞ് പോയതാണ് ജെസ്‌ന.പിന്നെ ജെസ്നയെ ആരും കണ്ടിട്ടില്ല.അന്നു രാത്രി തന്നെ ജെയിംസ് എരുമേലി പൊലീസ് സ്‌റ്റേഷനിലും പിന്നീട് വെച്ചുച്ചിറ പൊലീസിലും പരാതി നല്‍കി.പഠിക്കാനുള്ള പുസ്തകങ്ങള്‍ അല്ലാതെ മറ്റൊന്നും ജസ്ന എടുത്തിട്ടുമില്ലായിരുന്നു.
വീട്ടില്‍ നിന്ന് ഓട്ടോറിക്ഷയില്‍ മൂന്നര കിലോമീറ്റര്‍ അകലെയുള്ള മുക്കൂട്ടുതറയിലെത്തുകയും അവിടെ നിന്ന് മുണ്ടക്കയത്തേക്കുള്ള ബസില്‍ കയറിയതായുമാണ് പൊലീസിനു ലഭിച്ച ഏക തെളിവ്.
ആദ്യം ലോക്കല്‍ പൊലീസും പിന്നീട് ഐ.ജിയുടെ നേതൃത്വത്തിലുള്ള സംഘവും അന്വേഷണം നടത്തി. ജസ്നയുടെ വാട്സാപും മൊബൈല്‍ ഫോണുമൊക്കെ പൊലീസ് പരിശോധിച്ചെങ്കിലും അസ്വാഭാവികമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല.കേസ് പിന്നീട് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. ബംഗളൂരു, മംഗലാപുരം, പൂനെ, ഗോവ, ചെന്നൈ എന്നിവിടങ്ങളിലെല്ലാം അന്വേഷണം നടത്തി.നാലായിരത്തിലധികം ഫോണ്‍ കോളുകള്‍ പരിശോധിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ വിവരശേഖരണപ്പെട്ടി സ്ഥാപിച്ച്‌ ഡി.ജി.പി 5 ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു.

കേസില്‍ ശുഭവാര്‍ത്തയുണ്ടാകുമെന്ന് ക്രൈംബ്രാഞ്ച് മുന്‍ എ.ഡി.ജി.പി ടോമിന്‍ തച്ചങ്കരിയും പത്തനംതിട്ട മുന്‍ ജില്ലാ പൊലീസ് മേധാവി കെ.ജി.സൈമണും വെളിപ്പെടുത്തിയെങ്കിലും പിന്നീട് യാതൊരു വിവരവും ലഭിച്ചിട്ടില്ല.ജസ്നയെക്കുറിച്ച്‌ ചില വിവരങ്ങള്‍ ലഭിച്ചുവെന്ന് ക്രൈംബ്രാഞ്ച് മുന്‍ മേധാവിയും പെണ്‍കുട്ടി എവിടെയുണ്ടെന്ന് കണ്ടെത്തിയെന്നും ചില കാരണങ്ങളാല്‍ വെളിപ്പെടുത്താന്‍ ബുദ്ധിമുട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥനും പറഞ്ഞതായി മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ നല്‍കിയ ഹര്‍ജിയില്‍ അന്വേഷണം ഏറ്റെടുക്കാമെന്ന് കഴിഞ്ഞ വർഷം ഫെബ്രുവരി 19 ന് സി.ബി.ഐ കോടതിയെ അറിയിച്ചിരുന്നു.തുടർന്ന് കേസ് ഡയറിയും മറ്റു ഫയലുകളും കൈമാറാന്‍ കോടതി ക്രൈംബ്രാഞ്ചിന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.പക്ഷെ ജെസ്ന ഇപ്പോഴും ഇരുട്ടത്തു തന്നെ എന്ന് മാത്രം!

Back to top button
error: