NEWS

മഹാനഗരം കീഴടക്കി മടങ്ങി വന്ന ‘അധോലോകനായകൻ’

അജീഷ് മാത്യു കറുകയിൽ

കാർട്ടൂൺ: നിപു കുമാർ

കൗമാര കാലത്ത് എനിക്കൊരു സ്വപ്നമുണ്ടായിരുന്നു. മുംബൈ എന്ന മഹാനഗരത്തിൽ ചോര കൊണ്ടു പേരെഴുതി ചേർത്ത ഹരി നാരായണനെ പോലെ, കണ്ണൻ നായരെ പോലെ ഒരു അധോലോക നായകനാകണം.
‘അഭിമന്യു’വും ‘ഇന്ദ്രജാല’വും കണ്ടു മനം കുളിർന്ന കൗമാരക്കാരനായ ഞാൻ ആ സ്വപ്നം എന്നെങ്കിലും സംഭവിക്കുമെന്ന് ഉറച്ചു വിശ്വസിച്ചു.
കിളിർത്തു തുടങ്ങിയ പൊടി രോമങ്ങളെ പതിയെ പിരിച്ചു കണ്ണാടിയുടെ മുന്നിൽ ഞാനും പലപ്പോഴും ഹാജി മസ്താനും ചോട്ടാ ഷക്കീലും ദാവൂദ് ഇബ്രാഹീമുമായി രൂപാന്തരം പ്രാപിക്കാറുണ്ടായിരുന്നു.

അന്നൊരു ഒക്ടോബർ ഒന്നായിരുന്നു. ഗാന്ധി ജയന്തിയുടെ തലേന്നാൾ. സ്കൂളിൽ നിന്നും സേവന വാരത്തിനായി ഞങ്ങൾ കുട്ടികളെ വിവിധ ഗ്രൂപ്പുകളിലായി ഓരോ സ്ഥലം വൃത്തിയാക്കാൻ ഏർപ്പെടുത്തി ഇടിവണ്ടി ടീച്ചർ സ്റ്റാഫ്‌ റൂമിലേയ്ക്ക് പോയി.

ഞാനും പോത്തനും സമാന ചിന്താഗതിക്കാരും വീട്ടുകാർക്കും അധ്യാപകർക്കും വേണ്ടാത്തവരാണ്. ആരും പറഞ്ഞാലും തല്ലിയാലും നന്നാകാത്തവരെന്നു മുദ്രകുത്തപെട്ടതു കൊണ്ടും പ്രത്യേക പരിഗണനയൊന്നുമില്ലാതെ റോഡ്‌ സൈഡിലെ മാലിന്യങ്ങൾ നീക്കുന്ന ജോലിയിൽ നിയോഗിക്കപ്പെട്ടു.
അങ്ങനെ പോത്തനും ഞാനും കിട്ടുന്ന പാഴ് വസ്തുക്കളെല്ലാം ചാക്കിൽ പെറുക്കി കൂട്ടി നടക്കുന്നതിനിടയിൽ പുല്ലു മുടിയ കാനകൾക്കിടയിൽ നിന്നും ഞങ്ങൾക്കൊരു പൊതി കിട്ടി.
നീണ്ടു വീർത്ത കനം കുറഞ്ഞ പത്ര കടലാസ്സിൽ പൊതിഞ്ഞ കുറച്ചു അമ്പത് രൂപ നോട്ടുകൾ.
പൊതി തുറന്നതും അന്തം വിട്ട് ഞങ്ങൾ പരസ്പരം നോക്കി…! ആദ്യമായിട്ടാണ് പത്തു രൂപയ്ക്ക് മുകളിലുള്ള നോട്ടു കയ്യിൽ വരുന്നത്.
പോത്തൻ എന്റെ കൈയിൽ നിന്നും പൊതി തട്ടി പറിക്കാൻ ശ്രമിച്ചു. ഞാൻ അത് ഇറുക്കി കൈക്കുള്ളിൽ തന്നെ പിടിച്ചു.
“എനിക്കു പകുതി തന്നില്ലങ്കിൽ ഞാൻ ടീച്ചറിനോട് പറയും…”
പോത്തൻ ഭീഷിണി മുഴക്കി.
“ഇതൊരുപാടു പൈസയുണ്ട്…! ഇതുമായി നമുക്ക് നേരെ ബോംബയ്ക്ക് പോയാലോ…?”
ഒരു പാട് കാലമായി മനസ്സിൽ സൂക്ഷിക്കുന്ന സ്വപ്നമാണ്.
ബോബെയ്ക്കു പോയി വലിയ അധോലോക രാജാവായി നാട്ടിൽ വലിയ ബംഗ്ലാവും മറ്റും വാങ്ങി തിരിച്ചു വരുന്ന മോഹൻലാൽ ഉള്ളിന്റെ ഉള്ളിൽ ഇരുന്നു പ്രലോഭിപ്പിക്കുന്നു.
നാളെ പ്രോഗ്രസ് കാർഡ്‌ ഒപ്പിടേണ്ട ദിവസമാണ് അച്ഛൻ വന്നാൽ കിഴുക്കും ശിക്ഷയും ഉറപ്പാണ്‌… ഞാൻ തീരുമാനിച്ചു കഴിഞ്ഞു.
“നീ വരുന്നോ എന്നു മാത്രം അറിഞ്ഞാൽ മതി…”
പോത്തൻ മനസ്സില്ലാമനസ്സോടെ തലയാട്ടി.
പുസ്തകസഞ്ചി ജില്ലാകോടതി പാലത്തിന്റെ സൈഡിലുള്ള പൊത്തിൽ സുരക്ഷിതമായി ഒളിപ്പിച്ചു വെച്ചിട്ടു അടുത്തുള്ള ഉടുപ്പി ഹോട്ടലിൽ കയറി വയറു നിറച്ചു മസാലദോശയും വടയും കഴിച്ചു. പിന്നെ നേരെ റെയിൽവേ സ്റ്റേഷൻ ലക്ഷ്യമാക്കി നടന്നു.
രണ്ടു കിലോമീറ്ററിനു മേൽ ദൂരമുണ്ട് റെയിൽവേ സ്റ്റേഷനിലേയ്ക്ക്. ഇടയ്ക്ക് വെച്ചു തളർന്ന പോത്തൻ പറഞ്ഞു:
“നമുക്ക് ഒരു ബസിൽ കയറിയാലോ…?”

“വേണ്ട, ആരെങ്കിലും സംശയിച്ചാൽ, പരിചയക്കാരെ ആരെയെങ്കിലും കണ്ടാൽ നമ്മുടെ പദ്ധതി പൊളിയും. കുറച്ചു ദൂരമേ ഉള്ളു നമുക്ക് നടക്കാം.”
റെയിൽവേസ്റ്റേഷനിൽ എത്തിയതും ഒരു ട്രെയിൻ പോകാൻ തയാറായി കിടക്കുന്നു. എല്ലാ ട്രെയിനും ബോംബെക്കാവും എന്ന ധാരണയിൽ ഓടി കയറി സീറ്റിൽ കയറി ഇരുന്നു ശ്വാസം വലിച്ചു വിട്ടു. ട്രെയിൻ പതിയെ നീങ്ങി തുടങ്ങി ഞാൻ ജാനാല കമ്പിയോടു ചേർന്നിരുന്ന് പുറത്തേയ്ക്ക് നോക്കി.
ജീവിതത്തിൽ ആദ്യമായാണ്‌ ട്രെയിനിൽ കയറുന്നത്. നല്ല തണുത്ത കാറ്റ് ശക്തിയായി മുഖത്തോട്ടു അടിച്ചു. ട്രെയിനിൽ കയറും വരെ എന്റെ തീരുമാനങ്ങൾക്കു റാൻ മൂളി നിന്ന പോത്തൻ ട്രെയിൻ ചലിച്ചപ്പോൾ മുതൽ ദുർബലനായി തുടങ്ങിയിരിക്കുന്നു . അമ്മയെ കാണാതെ അവനു ഉറങ്ങാൻ കഴിയില്ലത്രേ.
ഇവൻ എങ്ങനെ ദാവൂദ് ആകും കുറഞ്ഞ പക്ഷം ഒരു അരുണ്‍ ഗാവ്ളി എങ്കിലും ആകണമെങ്കിൽ ചില്ലറ ധൈര്യം വേണം.
“നിനക്കു ധൈര്യമില്ലെങ്കിൽ അടുത്ത സ്ടഷനിൽ ഇറങ്ങി വീട്ടിൽ പൊയ്ക്കോ…”
ഒന്നു ഭീക്ഷിണിപെടുത്തി അവനെ ഒപ്പം കൊണ്ടുപോകണമെന്ന് മാത്രമേ ഞാൻ ഉദ്ദേശിച്ചുള്ളൂ. പക്ഷെ അടുത്ത സ്റ്റഷൻ ആയപ്പോൾ അവൻ ചാടി ഇറങ്ങി, എന്റെ കണ്ണും വെട്ടിച്ചു എങ്ങോട്ടോ ഓടി മറഞ്ഞു.
പാതിവഴി പോയിട്ട് യാത്ര തുടങ്ങും മുൻപേ വിശ്വസിച്ചു കൂടെ കൂട്ടിയവൻ ഒറ്റപെടുത്തി കടന്നിരിക്കുന്നു. ഇല്ല ഇനിയൊരു പിന്മാറ്റം ഇല്ല വിജയം ധീരന്മാർക്കു പറഞ്ഞിട്ടുള്ളതാണ്. ഭീരുവിനെ പോലെ ഒളിച്ചോടി പരാജയപ്പെടാൻ ഞാൻ ആഗ്രഹിക്കുന്നില്ല.
വണ്ടി ചലിച്ചു കൊണ്ടേയിരുന്നു. കാണാത്ത നാടും കാഴ്ചകളും ഉള്ള നഗരങ്ങളും ഗ്രാമങ്ങളും വിജന വീഥികളും താണ്ടി മുന്നോട്ട്…
പുതു വിവാഹിതരായ ദമ്പതികളാണ് എനിക്കഭിമുഖമായ സീറ്റിൽ ഇരിക്കുന്നത്. അവരുടെ പ്രണയ ചേഷ്ടകൾ എന്നിലെ കൗമാരക്കാരനിലെ മൃദു വികാരങ്ങളെ ഉണർത്താൻ പോന്നവയായിരുന്നെങ്കിലും അവയൊന്നും ശ്രദ്ധിക്കാതെ ഞാൻ പുറത്തേയ്ക്ക് നോക്കിയിരുന്നു.
അടുത്ത സ്റ്റേഷൻ ആയപ്പോഴേയ്ക്കും ഒരു കൂട്ടം ചെറുപ്പക്കാരികൾ കമ്പർട്ടുമെന്റിലെയ്ക്കു ഇരച്ചു കയറി സീറ്റിനു വേണ്ടി ഇടി തുടങ്ങി.
വണ്ടി കോട്ടയത്തെത്തിയെന്നും ഉത്തരേന്ത്യയിലെയ്ക്ക് ജോലിക്ക് പോകുന്ന നഴ്സുമാരാണ് ഇടിച്ചു കയറി ബഹളം കൂട്ടുന്നതെന്നും മനസിലാക്കാൻ അവരുടെ സംസാരഭാഷ ഒന്ന് മാത്രം മതിയായിരുന്നു.
യുവമിഥുനങ്ങൾ പ്രണയ ചേഷ്ടകൾക്ക് അവധി കൊടുത്തു മര്യാദരാമന്മാരായി. കലപില കല പില കൊണ്ടു മുഖരിതമായിരിക്കുന്നു ഞാൻ കയറിയ കമ്പാർട്ട്മെന്റ്.
അടുത്ത സ്റ്റേഷനിൽ നിന്നും കറുത്ത കോട്ടിട്ട ഒരാൾ കമ്പാർട്ട്മെന്റിൽ കയറി എല്ലാവരുടെയും ടിക്കറ്റ്‌ പരിശോധിക്കുന്നു. എന്റെ നേരെ വന്നതും ഞാൻ അമ്പതു രൂപയുടെ കെട്ടിൽ നിന്നും ഒന്ന് വലിച്ചു അയാൾക്ക്‌ നേരെ നീട്ടി.
അത്ഭുതവും ആശ്ചര്യവും നിറഞ്ഞ മുഖഭാവത്തോടെ കമ്പാർട്ട്മെന്റിൽ ഉണ്ടായിരുന്ന എല്ലാവരും എന്നെ നോക്കി. ബസിൽ കണ്ടക്ടർ വരുമ്പോൾ ടിക്കറ്റ് തരുന്നതു പോലെ ഇയാളും തരുമെന്ന വിശ്വാസമായിരുന്നു എനിക്ക്. സ്കൂൾ യുണിഫോമിൽ ഇരുന്ന എന്നെ സൂക്ഷിച്ചു നോക്കി കൊണ്ടു അയാൾ ചോദ്യം ചെയ്യൽ ആരംഭിച്ചു:

“എവിടുന്നു ചാടിയതാടാ…? തിന്നിട്ടു എല്ലിന്റെ ഇടയിൽ കുത്തികയറിയപ്പോൾ നാടു വിട്ടു കളയാം എന്നു വിചാരിച്ചു അല്ലേ ബ്ലഡി റാസ്‌ക്കൽ…!”
അയാൾ ഷർട്ടും കൂട്ടി എന്റെ കോളറിൽ പിടി മുറുക്കി. ഞാൻ കിടുങ്ങിപ്പോയി

“അവിടെ ഇരി, റെയിൽവേ പോലിസ് വരട്ടെ ” ആക്രോശത്തോടെ ഒരു സൈഡിലേയ്ക്ക് എന്നെ പിടിച്ചു തള്ളി.
ഭയം എന്നെ വിഴുങ്ങാൻ തുടങ്ങി.
പോലിസ് വന്നു പിടിച്ചാൽ ജയിലിലേയ്ക്കോ വീട്ടിലേയ്ക്കോ കൊണ്ടു പോകും. ജയിലിൽ പോകാം, പക്ഷെ വീട്ടിലേയ്ക്ക് എങ്ങനെ തിരിച്ചു പോകും.
ആ പോത്തൻ നാട്ടിലും വീട്ടിലും എന്റെ പേര് ചീത്തയാക്കിയിട്ടുണ്ടാവും.
കറുത്ത കോട്ടുകാരന്റെ ശ്രദ്ധ മാറിയപ്പോൾ ഞാൻ സർവശക്തിയും സംഭരിച്ചു അടുത്ത ക്യാബിനിലെയ്ക്ക് ചാടി കയറി. അയാൾ പിന്നാലെ വരുമെന്നരിയാവുന്ന ഞാൻ ഒരു കുരങ്ങിന്റെ വിരുതോടെ കമ്പാർട്ടുമെന്റുകൾ മാറി കയറി കൊണ്ടേ ഇരുന്നു. ഒടുവിൽ അടുത്ത സ്റ്റേഷനിൽ വണ്ടി നിന്നതും ഞാൻ ചാടി ഇറങ്ങി. വിശപ്പ് ഉള്ളിൽ ധിധിമി മേളം കൊട്ടുന്നു. രാവിലെ സ്കൂളിൽ നിന്നും ഇറങ്ങിയപ്പോൾ കഴിച്ച മസാല ദോശ ആമാശയത്തിൽ അന്തർലീനമായിട്ടു മണിക്കൂറുകൾ കഴിഞ്ഞിരിക്കുന്നു. അടുത്തു കണ്ട പെട്ടികടയിൽ നിന്നും പെപ്സിയും എത്തപ്പഴവും വാങ്ങി കഴിച്ചിട്ടു കാശു കൊടുക്കാൻ പോക്കറ്റ് പരതിയപ്പോൾ ഉള്ളിലൂടൊരു കൊള്ളിയാൻ മിന്നി. കളഞ്ഞു കിട്ടിയ പൈസ അടങ്ങിയ പേഴ്‌സ് പോക്കറ്റിലില്ല. ട്രെയിനിൽ എവിടെയോ പണം നഷ്ടപെട്ടിരിക്കുന്നു. പെപ്സിയും എത്തപഴവും ഉള്ളിലായി. കടക്കാരനോട് ഇനി എന്തു പറയും…?
മുഖം നോക്കാതെ പെപ്സി കുപ്പി കച്ചവടക്കാരന്റെ ബോർഡിൽ വെച്ചിട്ട് ഒറ്റ ഓട്ടം ഓടി. ആരും പിറകെ വരുന്നില്ല എന്നു ഉറപ്പു വരുത്തിയിട്ട് കുറേ ദൂരെ ഒരു കടത്തിണ്ണയിൽ ഇരുന്നു.
വഴിവിളക്കുകൾ കണ്‍ ചിമ്മി പ്രകാശിക്കുന്നു.
അമ്മ അത്താഴം ഒരുക്കി വിളിക്കേണ്ട സമയമായി. ആ കടത്തിണ്ണയിലെ അലസ നിദ്രയിൽ ഒരു കിനാവ് കണ്ടു. മുടിയഴിച്ചിട്ട് കരയുന്ന അമ്മയുടെ രൂപം.
പെട്ടന്നു ഞാൻ ഞെട്ടി ഉണർന്നു. ഈ യുണിഫോം അപകടമാണ് ഇനിയും ഇതു ഇടിട്ടു കൊണ്ട് അധിക ദൂരം നടന്നു കഴിഞ്ഞാൽ പിടിക്കപെടും. ഏതാണീ സ്ഥലം എന്നു പോലും തിട്ടമില്ല. പക്ഷെ ഒന്നറിയാം തമിഴ് കലർന്ന മലയാളം തന്നെയാണ് ഇവർ സംസാരിക്കുന്നത്. അപ്പോൾ കേരളമോ തമിഴ് നാടോ ആവാം .
ഗോവിന്ദപുരം എന്നായിരുന്നു ആ സ്ഥലത്തിന്റെ പേര്. പക്ഷെ ഇവരുടെ മലയാളത്തിനു എന്റെതിൽ നിന്നും പ്രകടമായ വ്യത്യാസം ഉണ്ട്. ഒരു സംഭാഷണത്തിൽ ഒന്നോ രണ്ടോ വാചകങ്ങളാണ് മനസിലാകുന്നത്. അധോലോക നായകൻ ആകുക എളുപ്പമല്ല.
നടന്നു നടന്നു കാലുകൾ കുഴയുകയും വിശന്നു വയറു കത്തുകയുമല്ലതെ ഒന്നും നേടാൻ ഈ യാത്ര കൊണ്ടു സാധിക്കുമെന്നു തോന്നുന്നില്ല.
ഒരു മാവിൻ ചുവട്ടിൽ നിറയെ പഴുത്ത മാമ്പഴം ആർക്കും വേണ്ടാതെ വീണു കിടക്കുന്നു വിശപ്പു തീരും വരെ അവ വാരി വലിച്ചു കഴിച്ചു. ചെറുതായി തല്ലുകയും ചീത്തവിളിക്കുകയും ചെയ്യുമെന്നല്ലാതെ അപ്പനും അമ്മയും ഇതുവരെ പട്ടിണിക്കിട്ടിട്ടില്ല. വിശപ്പിനു ഇത്രമാത്രം വേദനയുണ്ടെന്ന് ആദ്യമായാണ് അറിയുന്നത്. തിരികെ വീട്ടിൽ എത്തി അച്ഛനോടും അമ്മയോടും മാപ്പ് പറയണം, ഇനി മേൽ നന്നായി പഠിക്കുന്ന കുട്ടിയായി എല്ലാവർക്കും മാതൃകയായി ജീവിക്കണം. ചിന്തിച്ചു ചിന്തിച്ച് ആ മാവിൻ ചുവട്ടിൽ കിടന്നു ഉറങ്ങിപോയി. ഉറക്കം മുഴുവൻ അമ്മയുടെ ഓർമ്മകളിൽ ആയിരുന്നു. മുൻപൊരിക്കൽ പോലും അമ്മയെ ഇത്രമാത്രം സ്നേഹിച്ചിട്ടില്ല. ഒരു ദിവസം ഒരു ദിവസം മാത്രമാണ് അമ്മയെ കാണാതിരുന്നത്. എന്നിട്ടും…
രാവിലെ എഴുന്നേറ്റു നടപ്പ് തുടങ്ങി. കുറച്ചു നടന്നപ്പോൾ മുന്നിൽ ഒരു പൊലിസ് ജീപ്പ് വന്നു നിന്നു. സംശയകരമായി നിലയിൽ കാണപ്പെട്ട എന്നെ സ്റ്റേഷനിലേക്കു കൊണ്ടു പോയി. കൊല്ലത്ത് നിന്നും അധോലോക രാജാവാകാൻ പുറപ്പെട്ട എന്നെ എസ്.ഐ ഏമാൻ ബഹുമാനത്തോടെ എഴുന്നേറ്റു തൊഴുതു. ഞാൻ കൊടുത്ത അഡ്രസ്സിൽ അടുത്തുള്ള പോലിസ് സ്റ്റേഷനിൽ അവർ വിവരമറിയിച്ചു. നല്ലവരായ പോലീസുകാർ ഇഡലിയും തൈരുസാധവും വാങ്ങി തന്ന് എനിക്കു കൂട്ടിരുന്നു.
അന്നു വൈകിട്ട് അച്ഛനും കൊച്ചച്ചനും പോലിസ് സ്റ്റേഷനിൽ വന്നു. അച്ഛന്റെ മുഖത്തു നോക്കാതെ ഞാൻ കുനിഞ്ഞു നിന്നു. അച്ഛൻ അടുത്തു വന്ന് എന്റെ ശിരസ്സു നെഞ്ചോട്‌ ചേർത്ത് അനങ്ങാതെ നിന്നു. ആ മുഖത്തു നിന്നും രണ്ടു തുള്ളി കണ്ണുനീർ എന്റെ തലയിലേയ്ക്ക് ഇറ്റു വീണു. അച്ഛൻ വന്ന കാറിൽ ഞങ്ങൾ യാത്രയായി. തിരികെ വീടെത്തുമ്പോൾ ഒരു ഉത്സവത്തിനുള്ള ആളുകൾ എന്നെ കാത്തു വഴിയരുകിൽ നില്പുണ്ടായിരുന്നു. ആരോടും ഒന്നും പറയാതെ ഞാൻ വീടിനകത്ത് കയറി.
അമ്മ ഒരു ദിവസം കൊണ്ടു ഭ്രാന്തിയായി മാറിയിരുന്നു. എന്നെ കണ്ടതും രണ്ടു കരണവും പൊളിയുന്ന വേദനയിൽ ആ കൈ എന്റെ കരണത്തു മാറി മാറി പതിച്ചു.
‘ഇതിലും ഭേദം നിനക്കെന്നെ കൊല്ലാമായിരുന്നില്ലേടാ…!’
എന്നൊരലർച്ചയോടെ അമ്മ താഴേയ്ക്ക് വീണു. അമ്മ എഴുന്നേൽക്കും വരെ ഞാൻ നിലത്തു തന്നെ ഇരുന്നു. ജനകൂട്ടം പിരിഞ്ഞു പോയി. മകനെ തിരയാൻ സഹായിച്ച എല്ലാവരെയും അച്ഛൻ നന്ദി പറഞ്ഞു മടക്കി. ഉമ്മറ പടിയിലിരുന്ന അച്ഛൻ കൊച്ചച്ചനോട് പറയുന്നത് കേൾക്കാം:
“അവനു ജാതകത്തിൽ ശനിയുടെ അപഹാരമാണ്. വനവാസം വരെ വിധിച്ചിട്ടുള്ളതാ. അതിങ്ങനെ പോയെന്നു സമാധാനിക്കാം…”
കുറച്ചു ദിവസം മുൻപ് കണ്ട ‘യോദ്ധ’ സിനിമയിലെ അരശുംമൂട്ടിൽ അപ്പുക്കുട്ടനും ഉണ്ടായിരുന്നു ഈ ശനിയുടെ അപഹാരം. അവൻ നേപ്പാൾ വരെ പോയപ്പോൾ ഞാൻ ഗോവിന്ദപുരം വരെയെങ്കിലും പോയില്ലേ…
മോശമല്ലേ ലാലേട്ടാ.

Back to top button
error: