IndiaNEWSSportsTRENDING

ലക്ഷ്മികാന്ത് കട്ടിമണി എന്ന  ഗോൾകീപ്പർ..

ലക്ഷ്മികാന്ത് കട്ടിമണി എന്ന പേര് കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ ഒരിക്കലും മറക്കില്ല. പെനാൽട്ടി വിധി നിർണയിച്ച ISL ഫൈനലിൽ ഹൈദരാബാദിനെ വിജയത്തേരേറ്റിയത് ഈ ഗോവക്കാരൻ ഗോൾകീപ്പറാണ്. <span;>ബ്ലാസ്റ്റേഴ്സ് ഡിഫൻഡർ ലെസ്കോവിച്ചിന്റേത് ഉൾപ്പെടെ കട്ടി സേവ് ചെയ്തത് 3 കിക്കുകളാണ്.

ലക്ഷ്മികാന്ത് കട്ടിമണി ഹൈദരാബാദ് ടീമംഗങ്ങളുടെ സ്വന്തം കട്ടിയാണ്. ഫറ്റോർദ സ്റ്റേഡിയത്തിലെ പെനാൽട്ടി ഷൂട്ടൌട്ടിൽ കട്ടിയുടെ മനക്കട്ടിയാണ് ഹൈദരാബാദിന് കന്നി കിരീടം സമ്മാനിച്ചത്.

ആയുഷ് അധികാരിയുടെ കിക്ക് മാത്രമാണ് കട്ടിയെ മറികടന്ന് വല കുലുക്കിയത്. നാല് കിക്കുകളിൽ മൂന്നും ഗോളാക്കി മാറ്റിയതോടെ കട്ടിയുടെ സ്പൈഡർമാൻ പരിവേഷത്തിൽ ഹൈദരാബാദിന് ചരിത്ര കിരീടം സ്വന്തം. സ്വന്തം നാട്ടിലെ സ്റ്റേഡിയത്തിൽ ടീമിനെ അഭിമാന കിരീടത്തിലേക്ക് നയിച്ച് കട്ടിക്ക് മടക്കം.

മികച്ച പ്രകടനങ്ങളിലൂടെ പരിശീലകൻ മാനുവൽ മാർക്വേസിന്റെ വിശ്വാസം പിടിച്ചുപറ്റിയ കട്ടിമണി 14 മത്സരങ്ങളിൽ ഹൈദരാബാദിന്റെ വല കാത്തു . 2015 മുതൽ എഫ് സി ഗോവയുടെ ഒന്നാം നമ്പർ ഗോൾ കീപ്പർ ആയിരുന്ന ലക്ഷ്മികാന്ത് ടീമിനായി നാലു സീസണുകൾ കളിച്ചിട്ടുണ്ട്.

2019ലാണ് ലക്ഷ്മികാന്ത് കട്ടിമണി ഹൈദരാബാദ് എഫ്സിയിൽ എത്തിയത്. ആദ്യ സീസണിൽ ഹൈദരാബാദിന്റെ രണ്ടാം ഗോൾ കീപ്പറായിരുന്ന ലക്ഷ്മികാന്ത് കട്ടിമണി കഴിഞ്ഞ സീസൺ മുതലാണ് ടീമിന്റെ പ്രധാന കീപ്പർ സ്ഥാനത്തേക്ക് എത്തിയത്.

ഐ ലീഗിൽ അവസാനമായി മുംബൈ എഫ് സിയ്ക്ക് വേണ്ടിയായിരുന്നു കളിച്ചത്. നേരത്തെ ഡെംപോയ്ക്ക് വേണ്ടി അഞ്ചു വർഷത്തോളം വല കാത്തിട്ടുണ്ട് ഈ 32 കാരൻ. വിദേശ കോച്ചുമാരുടെ പരിശീലനമാണ് കട്ടിമണിയുടെ ഗോൾകീപ്പിംഗ് നിലവാരം ഉയർത്തിയത്.

2009 ലെ സാഫ് കപ്പിൽ ഇന്ത്യ അണ്ടർ-23 ടീമിനായി ലക്ഷ്മികാന്ത് കട്ടിമണി ജഴ്സിയണിഞ്ഞിട്ടുണ്ട്. പൻജിമിലെ കൻസോളിം സ്വദേശിയാണ് കട്ടി. പ്രതിഭ ഭണ്ഡാരിയാണ് കട്ടിമണിയുടെ പത്നി.

Back to top button
error: