KeralaNEWS

യുക്രെയ്നിലെ ഈ തടാകത്തിൽ ആരും നീന്തില്ല: നീന്തുന്നവർ ഭൂമി വിട്ട് മറ്റൊരു ലോകത്തെത്തും !!

രുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും ശ്രദ്ധേയമായ യുദ്ധങ്ങളിലൊന്ന് ഇപ്പോൾ യൂറോപ്പി‍ൽ നടന്നുകൊണ്ടിരിക്കുകയാണ്. മുൻ സോവിയറ്റ് റിപ്പബ്ലിക്കുകളായ റഷ്യയും യുക്രെയ്നും തമ്മിലാണ് യുദ്ധം. യുക്രെയ്ൻ നാറ്റോ സഖ്യസേനയിൽ ചേരാൻ ഉദ്ദേശമിടുന്നതും മറ്റു കാരണങ്ങളും റഷ്യയെ പ്രകോപിപ്പിക്കുകയും അധിനിവേശത്തിനു വഴിയൊരുക്കുകയും ചെയ്തു. യൂറോപ്പിലെ ഏറ്റവും പ്രോജ്ജലമായ സാംസ്കാരികചരിത്രവും മനോഹരമായ ഭൂഭാഗങ്ങളും പ്രകൃതി കനിഞ്ഞനുഗ്രഹിച്ച സൗന്ദര്യവുമുള്ള രാജ്യമാണ് യുക്രെയ്ൻ. സഹസ്രാബ്ദങ്ങൾ പഴക്കമുള്ള ഒരു രാജ്യമായതിനാ‍ൽ തന്നെ പല തദ്ദേശീയമായ വിശ്വാസങ്ങളും യുക്രെയ്നിൽ കാണാം.
മധ്യ യുക്രെയ്നിൽ സ്ഥിതി ചെയ്യുന്ന തടാകമാണ് വിക്നിന തടാകം. ഒട്ടേറെ നിഗൂഢതകൾ പേറിയാണ് ഈ ജലാശയം അവിടെ സ്ഥിതി ചെയ്യുന്നത്. ഈ തടാകക്കരയിലേക്ക് തദ്ദേശീയർ ധാരാളമായി പോകുകയും മീൻപിടിക്കുകയൊക്കെ ചെയ്യുകയും ചെയ്യും. എന്നാൽ ഒരാളും ഈ തടാകത്തിലേക്ക് ഇറങ്ങാൻ ധൈര്യപ്പെടില്ല. എന്താണു കാരണം? വിക്നിന തടാകം ഒരു തടാകമല്ലെന്നും മറച്ച് മറ്റേതോ ലോകത്തേക്കുള്ള കവാടമാണെന്നും ഇതിനു സമീപത്തുള്ളവർ വിശ്വസിക്കുന്നു. വിക്നിന എന്ന യുക്രെയ്നിയൻ വാക്കിന്റെ അർഥം പോലും ജാലകം എന്നാണത്രേ. ഈ തടാകത്തിൽ ഇറങ്ങി നീന്തിയാൽ ഭൂമി വിട്ട് അജ്ഞാതമായ ഏതോ ലോകത്തേക്ക് ആളുകൾ പോകുമെന്നും പിന്നീട് അവർ തിരിച്ചുവരില്ലെന്നുമാണ് വിശ്വാസം. യുക്രെയ്നിലെ ഖ്രോപോട്ടോവ മേഖലയിലാണ് ഈ ദുരൂഹ തടാകം സ്ഥിതി ചെയ്യുന്നത്.
ഇതുപോലെ തന്നെ വിശ്വാസങ്ങളുമായി ബന്ധപ്പെട്ട് പേടിപ്പിക്കുന്ന ഒരു സ്ഥലമാണ് കീവിലെ ലൈസ ഹോറ എന്ന വനം. ഇപ്പോൾ ഒരു ദേശീയോദ്യാനമായി സംരക്ഷിക്കപ്പെട്ടിരിക്കുന്ന ലൈസ ഹോറയിൽ മുൻപ് ധാരാളം ആഭിചാര കർമങ്ങളും ദുർമന്ത്രവാദവും നടന്നിരുന്നു. രാജകീയ കാലഘട്ടത്തിൽ തടവറയും കഴുമരവും ഇവിടെ സ്ഥിതി ചെയ്തു. ഇതിനാൽ തന്നെ ലൈസ ഹോറയിലെത്തുന്നവരെ നെഗറ്റീവായി സ്വാധീനിക്കാൻ ഈ സ്ഥലത്തിനു കഴിവുണ്ടെന്നു പറയപ്പെടുന്നു.
യുക്രെയ്നിലെ ല്വീവ് മേഖലയിൽ സ്ഥിതി ചെയ്യുന്ന പിദിർസി കോട്ടയിൽ പ്രേതബാധയുണ്ടെന്നും ആളുകൾ വിശ്വസിക്കുന്നു.  ഇവിടെ ഫോട്ടോഗ്രാഫുകളിലും മറ്റും പൊടുന്നനെ വെളുത്ത രൂപങ്ങൾ പ്രത്യക്ഷപ്പെടുന്നെന്നും കരയുന്ന ഒരു പെൺകുട്ടിയുടെ രൂപം മുറികളിൽ തെളിയുന്നുമൊക്കെ പ്രചാരണങ്ങളുയർന്നിരുന്നു. ഇതെത്തുടർന്ന് പ്രേത കുതുകികളായ ചിലർ ഇവിടെത്തി പരിശോധനകൾ നടത്തി. എന്നാൽ, അവർക്ക് ഒന്നും കണ്ടെത്താൻ സാധിച്ചില്ല.

Back to top button
error: