SportsWorld

റഷ്യക്കെതിരേ കടുത്തപ്രതിഷേധവുമായി ലെവന്‍ഡോസ്‌കി, ഇത് കണ്ടില്ലെന്ന് നടിക്കാന്‍ സാധിക്കില്ല; റഷ്യയുമായി മത്സരത്തിനില്ലെന്ന് പോളിഷ് ഫുട്‌ബോള്‍ അസോസിയേഷന്‍

വാഴ്‌സോ(പോളണ്ട്): യുക്രൈനെതിരേ റഷ്യ നടത്തുന്ന ആക്രമണത്തില്‍ വ്യാപക പ്രതിഷേധം. പോളണ്ടിന്റെ സൂപ്പര്‍ സ്‌ട്രൈക്കര്‍ റോബര്‍ട്ട് ലെവന്‍ഡോസ്‌കി തന്റെ പ്രതിഷേധം ട്വിറ്ററിലൂടെ പരസ്യമാക്കിയപ്പോള്‍ റഷ്യയുമായി മത്സരത്തിനില്ലെന്ന് പോളിഷ് ഫുട്‌ബോള്‍ അസോസിയേഷനും പ്രഖ്യാപിച്ചു. മാര്‍ച്ച് 24ന് സംഘടിപ്പിക്കാനിരുന്ന റഷ്യക്കെതിരേയുള്ള ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യത മത്സരത്തില്‍നിന്നാണ് പോളണ്ട് പിന്മാറിയിരിക്കന്നത്.

‘യുക്രൈനുമേല്‍ റഷ്യ നടത്തിയ ആക്രമണത്തന്റെ പശ്ചാത്തലത്തില്‍ പോളിഷ് ദേശീയ ഫുട്‌ബോള്‍ ടീം റഷ്യന്‍ റിപ്പബ്ലിക്ക് ടീമിനെതിരേയുള്ള ലോകകപ്പ് യോഗ്യത മത്സരത്തില്‍ പങ്കെടുക്കില്ല’ പോളിഷ് ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് സെസ്സാറി കുലെസ്സാ പറഞ്ഞു. അതേസമയം റഷ്യയുമായിട്ടുള്ള മത്സരം മാറ്റിവെച്ച സാഹചര്യത്തില്‍ ഉടന്‍ തന്നെ ഗ്രൂപ്പിലെ മറ്റ് ടീമുകളായ സ്വീഡനോടും ചെക്ക് റിപ്പബ്ലിക്കിനോടും യോഗ്യത മത്സരത്തിന് തയ്യാറാകണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ചര്‍ച്ച നടക്കുകയാണെന്ന് കുലെസ്സാ അറിയിച്ചു. ‘ഇതാണ് ശരിയായ തീരുമാനം. പകരം സ്വീഡിഷ്, ചെക്ക് അസോസിയേഷനുമായി സംസാരിച്ചതിന് ശേഷം തൊട്ടടുത്ത തന്നെ മറ്റൊരു മത്സരം നടത്താന്‍ ഫിഫയോട് ആവശ്യപ്പെടുമെന്ന്’ കുലെസ്സാ പറഞ്ഞു.

പോളിഷ് ഫുട്‌ബോള്‍ അസോസിയേഷന്റെ തീരുമാനത്തിന് പിന്തുണയുമായാണ് ലെവന്‍ഡോസ്‌കി രംഗത്തെത്തിയത്. നല്ല തീരുമാനമാണെന്നും യുക്രൈയിനെതിരേയുള്ള ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യയ്‌ക്കെതിരേ മത്സരിക്കുക എന്ന് പറയുന്നത് തനിക്ക് സങ്കല്‍പ്പിക്കാന്‍ കഴിയില്ല. റഷ്യന്‍ ഫുട്‌ബോളര്‍മാരും ആരാധകരും ഇതിന് ഉത്തരവാദികള്‍ അല്ല എന്നറിയാം. പക്ഷെ തങ്ങള്‍ക്ക് ഇത് കണ്ടില്ലെന്ന് നടിക്കാന്‍ സാധിക്കില്ലെന്നും ലെവന്‍ഡോസ്‌കി ട്വിറ്ററില്‍ കുറിച്ചു.

Back to top button
error: