KeralaNEWS

ചിറാപുഞ്ചിയിലെ റോഡും പിന്നെ ജയസൂര്യയും

കെ എസ് സുധി എന്ന ആൾ ഫേസ്ബുക്കിൽ പങ്ക് വച്ചത്

 

പൊതു മരാമത്ത് മന്ത്രി മുഹമ്മദ്‌ റിയാസ് ഉടൻ നടൻ ജയസൂര്യയെ ചിറാപുഞ്ചിയിലേക്ക് അയക്കണം.

വേറേ ഒന്നിനുമല്ല, ചിറാപുഞ്ചിയിലെ റോഡ് വഴി ഒന്നു യാത്ര ചെയ്തു വരാൻ.

നിരന്തരം മഴ പെയ്യുന്നതാണ് കേരളത്തിലെ റോഡുകൾ തകർന്നു പോകാൻ കാരണമെന്ന് പറയുന്നതിനെ ഖണ്ഡിച്ചു കൊണ്ടാണ് നടൻ ജയസൂര്യ, മോശം റോഡിനു മഴയെ കുറ്റം പറഞ്ഞാൽ എപ്പോഴും മഴ പെയ്യുന്ന ചിറാപുഞ്ചിയിലെ സ്ഥിതി എന്തായിരിക്കും എന്നു മന്ത്രി കൂടിയുള്ള സദസ്സിൽ വച്ചു ചോദിച്ചത്.

ജയസൂര്യ പറഞ്ഞ ചിറാപുഞ്ചിയിലെ റോഡിലൂടെ ഏതാനും മണിക്കൂറുകൾ മുൻപ് അങ്ങോട്ടും ഇങ്ങോട്ടും യാത്ര ചെയ്ത ക്ഷീണം ഇനിയും മാറിയിട്ടില്ല.

ചിറാപുഞ്ചിയിലെ റോഡിന്റെ സ്ഥിതി എന്നു പറഞ്ഞു തുടങ്ങുന്നതിനു മുൻപ് അവിടെ ഉള്ളത് എന്താണ് എന്നു പറയുന്നതാണ് എളുപ്പം.

അവിടെയിപ്പോൾ എപ്പോഴും മഴയില്ല.

വഴിയിലെ കുഴികളും, കല്ലിളകിയ ഇടങ്ങളും തമ്മിൽ ബന്ധിപ്പിക്കുന്ന കറുത്ത നിറമുള്ള, നേർത്ത ഒരു പാട.
അതും അധികം തുടർച്ചയില്ലാത്ത ഒരു വസ്തുവാണ് ഇവിടെ റോഡ് എന്ന സങ്കല്പം.

ആകെ റോഡ് എന്ന സങ്കൽപത്തിനു വീതി മൂന്നു മീറ്റർ വന്നേക്കും. അതിന്റെ ഇരു വശങ്ങളിലും പാകിയ കല്ലുകൾ പോലും അടർന്നു അകന്നു പോയി മണ്ണു തെളിഞ്ഞു കാണാം.

സോറ എന്നു നാട്ടുകാർ വിളിക്കുന്ന, നമ്മെളെല്ലാം ചിറാപുഞ്ചി എന്നു വിളിക്കുന്ന സ്ഥലത്ത് നിന്നു ഷില്ലോംഗിലേ ഹൈവെയിലേക്ക് പോകുന്ന, ചിറാപുഞ്ചിയിലെ ദൂരദർശൻ കേന്ദ്രത്തിനു മുന്നിലൂടെ കടന്നു പോകുന്ന, നാലര കിലോമീറ്റർ നീളമുള്ള പ്രധാന പാതയാണ് ഈ കറുത്ത് ഇടവിട്ടുള്ള പാട.

ഈ പാടയിൽ പരമാവധി അനുവദനീയമായ വേഗത 30 കിലോമീറ്റർ ആണ്.

കൊച്ചിയിലെ പൊട്ടി പൊളിഞ്ഞ റോഡ് റിപ്പയർ ചെയ്യാൻ ഒരു രാത്രി ജയസൂര്യ മുന്നിട്ടിറങ്ങിയത് പൊലെ ചിറാപുഞ്ചിയിലെ ലോക്കൽ ജയസൂര്യക്ക് കഴിയില്ല.

കാരണം അവിടെ റിപ്പയർ അല്ല സാധ്യം. റോഡ് ഉണ്ടെങ്കിൽ അല്ലേ റിപ്പയർ പറ്റൂ. പുതിയതായി റോഡ് ഇടുകയാവും അവിടെ എളുപ്പം.

ജയസൂര്യയെ ചിറാപുഞ്ചിയിലേക്ക് അയക്കണം എന്നു പറഞ്ഞത് പൊട്ടിപ്പൊളിഞ്ഞ കേരളത്തിലെ റോഡ്‌ പണി നടത്താതിരിക്കാനോ, അല്ലെങ്കിൽ പൊട്ടി പൊളിഞ്ഞ റോഡ് അത്ര മോശം പൊട്ടി പൊളിയൽ അല്ലായെന്നു പറയാനോ അല്ല.

പൊട്ടി പൊളിഞ്ഞ റോഡ് ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യ അവകാശ നിഷേധമായി കാണുകയും ആ അവകാശം പുനഃസ്ഥാപിക്കാൻ ഉള്ള നടപടി എടുക്കുകയും വേണം, കേരളത്തിലും അങ്ങു ചിറാപുഞ്ചിയിലും.

എപ്പോഴും മഴയുള്ള ഇടം എന്നു പണ്ടത്തെ പാഠപുസ്തകത്തിൽ ചിറാപുഞ്ചിയെ കുറിച്ചു പറഞ്ഞ കാര്യം പണ്ടത്തെ കാര്യമാണ്. ഏട്ടിലെ ചിറാപുഞ്ചിയിൽ പഴയത് പോലെ മഴയില്ല.
ഉണങ്ങിയ പുല്ലിന്റെ നരച്ച മഞ്ഞച്ച നിറമാണ് എങ്ങും.
കുന്നിൻ ചരിവുകളിൽ പുൽത്തട്ടുകൾ തീപിടിച്ചതിന്റെ ബാക്കിയെന്നോണം കറുത്ത കരി പടർന്നു നിൽപ്പുണ്ട്.
കാറ്റിൽ തണുപ്പുണ്ട് ഉച്ച നേരത്തു പോലും.
ഇന്നാകെ ചിറാപുഞ്ചിയിൽ പെയ്തത് മഴയെന്നു വിളിക്കാൻ പോലുമില്ലാത്ത, ഏതാനും മിനിറ്റുകൾ മാത്രം പെയ്ത ഒരു ദുർബലമായ ചാറ്റൽ മഴയാണ്.

മഴയൊഴിഞ്ഞ ചിറാപുഞ്ചിയിലെ തണുപ്പ്‌ മതിയാകുമായിരുന്നില്ല,നടുവൊടിച്ച ദുർഘട യാത്രയുടെ ക്ഷീണം മാറ്റാൻ.

മന്ത്രി സമ്മതിച്ചുവെന്നാലും, ഒന്നു കൂടി ആലോചിച്ചിട്ടു മതി ജയസൂര്യ അങ്ങോട്ടു പോകുന്നത് എന്നാണ് ഇപ്പോൾ തോന്നുന്നത്.
ഏട്ടിലെ ചിറാപുഞ്ചിയിൽ മഴ പെയ്യാതെ തന്നെ കാര്യങ്ങൾ കുഴപ്പത്തിലാണ്.

മഴയില്ലാത്ത ചിറാപുഞ്ചിയിൽ പൊട്ടി പൊളിഞ്ഞ റോഡിലെ കുഴിക്ക് അരികിൽ ക്യാമറാമാൻ പോലും ഇല്ലാതെ കെ. എസ്. സുധി.

Back to top button
error: