MovieNEWS

മിന്നല്‍ മുരളിയില്‍ അഭിനയിക്കാന്‍ പേടിയായിരുന്നു, ഇനി മോഹന്‍ലാല്‍ സാറിന്റെ ബറോസിലേക്ക്: ഗുരു സോമസുന്ദരം

മലയാളത്തിലെ ആദ്യത്തെ സൂപ്പര്‍ഹീറോ ചിത്രമായ മിന്നല്‍ മുരളിയുടെ റിലീസിന് ശേഷം പ്രേക്ഷകരുടെ ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുകയാണ് നടന്‍ ഗുരു സോമസുന്ദരം. സിനിമയില്‍ നായക പരിവേഷം ലഭിച്ച വില്ലനായിരുന്നു ഗുരു അവതരിപ്പിച്ച ഷിബു എന്ന കഥാപാത്രം. ഷിബു എന്ന കഥാപാത്രത്തിലേക്ക് എത്തിച്ചേരാനുള്ള കാരണം വെളിപ്പെടുത്തുകയാണ് ഗുരു സോമസുന്ദരം.

ചിത്രത്തിലേക്ക് വരാന്‍ കാരണം തന്നെ സംവിധായകന്‍ ബേസില്‍ ജോസഫ് ആണ്. മൂന്നാറില്‍ വച്ചാണ് മിന്നല്‍ മുരളിയുടെ കഥ കേള്‍ക്കുന്നത്. അവിടെ ഞാന്‍ വര്‍ക്ക് ചെയ്യുന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുന്നുണ്ടായിരുന്നു. കഥപറയാന്‍ ബേസിലിനോടൊപ്പം എഴുത്തുകാരായ അരുണും ജസ്റ്റിനും വന്നിരുന്നു. കഥയിലെ ഓരോ സീന്‍ വിവരിക്കുമ്പോഴും ബേസില്‍ അതിന് അനുയോജ്യമായ ബിജിഎമ്മും മൊബൈലില്‍ പ്ലേയ് ചെയ്യുമായിരുന്നു. കഥ കേട്ടതോടെ ഞാന്‍ കൂടുതല്‍ ആവേശത്തിലായി. പക്ഷേ ഞാന്‍ ആ റോള്‍ ചെയ്താല്‍ നന്നാകുമോ എന്ന ആശങ്കയും ഉയര്‍ന്നു. പക്ഷേ ബേസിലിന് എന്നില്‍ വിശ്വാസം ഉണ്ടായിരുന്നു.

ചിത്രത്തിലെ ആക്ഷന്‍ സീക്വന്‍സുകളായിരുന്നു ഏറ്റവും കഠിനം. 45 ദിവസത്തോളം എടുത്താണ് മുഴുവന്‍ ആക്ഷന്‍ രംഗങ്ങളും പൂര്‍ത്തിയാക്കിയത്. ഞാനും ടൊവിനോയുമായിരുന്നു ആക്ഷന്‍ രംഗങ്ങളില്‍ ഉണ്ടായിരുന്നത്. അതുകൊണ്ട് കൂടുതല്‍ സമയം ഞങ്ങള്‍ക്ക് സംസാരിക്കാന്‍ കഴിഞ്ഞു. ഞങ്ങള്‍ തമ്മിലുള്ള കെമിസ്ട്രി വര്‍ക്കൗട്ടാകാന്‍ അത് സഹായിച്ചു. ഒരു യുവനടന്റെ എല്ലാ എനര്‍ജിയും ഉള്ള താരമാണ് ടൊവിനോ. പക്ഷേ ഇമോഷണലീ ശ്രമകരമായി തോന്നിയ സീന്‍ ഉഷയോടൊപ്പമുള്ള അവസാന രംഗങ്ങളായിരുന്നു.

മോഹന്‍ലാല്‍ സാര്‍ സംവിധാനം ചെയ്യുന്ന ബറോസിലാണ് ഞാന്‍ അടുത്തതായി അഭിനയിക്കാന്‍ പോകുന്നത്. ലാല്‍സാര്‍ തന്നെയാണ് എന്നെ നേരിട്ട് വിളിച്ചതും. ശ്രീനാഥ് ഭാസി, വിനോദ് ചെമ്പന്‍ തുടങ്ങിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന കട്ടമ്പിയുടെ ഷൂട്ടിംഗും പൂര്‍ത്തിയായിട്ടുണ്ട്. സോമസുന്ദരം പറഞ്ഞു.

Back to top button
error: