KeralaLead NewsNEWS

കിഴക്കമ്പലം സംഘർഷം; കസ്റ്റഡിയിലെടുത്ത മുഴുവൻ പേരുടെയും അറസ്റ്റ് രേഖപ്പെടുത്തി, 156 പേർക്കെതിരെ വധശ്രമമടക്കം കേസ്

കൊച്ചി: കിഴക്കമ്പലത്തുണ്ടായ അതിഥിത്തൊഴിലാളികളുടെ അക്രമവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത മുഴുവൻ പേരുടെയും അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. 156 പേരെയാണ് കസ്റ്റഡിയിലെടുത്തിരുന്നത്. പ്രതികള്‍ക്കെതിരെ വധശ്രമം ഉള്‍പ്പെടെ 11 വകുപ്പുകള്‍ ചുമത്തി. പരുക്കേറ്റ പൊലീസുകാരുടെ മൊഴി പ്രകാരമാണു വകുപ്പുകള്‍ ചുമത്തിയത്.

കുന്നത്തുനാട് പൊലീസ് ഇൻസ്പെക്ടർ ഉൾപ്പെടെ 9 പൊലീസുകാർക്കാണു സംഘർഷത്തിൽ പരുക്കേറ്റത്. അക്രമികൾ 4 പൊലീസ് വാഹനങ്ങൾ തകർത്തു. ഒരു പട്രോളിങ് ജീപ്പിനു തീയിട്ടു. കേസെടുത്ത പൊലീസ് 156 പേരെയാണു കസ്റ്റഡിയിലെടുത്തത്. ശനിയാഴ്ച രാത്രി 11 മണിയോടെയാണു സംഭവങ്ങളുടെ തുടക്കം. ക്വാർട്ടേഴ്സിൽ ക്രിസ്മസ് കാരൾ നടത്തിയതുമായി ബന്ധപ്പെട്ടു ചില സംസ്ഥാനങ്ങളിൽനിന്നുള്ള തൊഴിലാളികൾ തമ്മിൽ തർക്കമുണ്ടായിരുന്നു.

തർക്കം ഇരുവിഭാഗങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിലേക്കു നീങ്ങിയതോടെ സെക്യൂരിറ്റി ജീവനക്കാർ ഇടപെട്ടു. ഇതോടെ കൂട്ടയടിയായി. ഒരു വിഭാഗം തൊഴിലാളികൾ തെരുവിലിറങ്ങി അക്രമം തുടർന്നു. ഓഫിസിനുള്ളിൽ സെക്യൂരിറ്റി ജീവനക്കാർ തൊഴിലാളികളെ മർദിച്ചെന്ന പരാതി ഉയർന്നതോടെ സംഘർഷം മൂർഛിച്ചു. സെക്യൂരിറ്റി ജീവനക്കാർ വിവരം അറിയിച്ചതോടെ കുന്നത്തുനാട് സ്റ്റേഷന്റെ പട്രോളിങ് ജീപ്പ് സ്ഥലത്തെത്തി. എണ്ണത്തിൽ കുറവായിരുന്ന പൊലീസുകാർ അക്രമം നിയന്ത്രിക്കാൻ ശ്രമിച്ചെങ്കിലും തൊഴിലാളികൾ കല്ലെറിയുകയും വടി ഉപയോഗിച്ച് ആക്രമിക്കുകയും ചെയ്തു.

Back to top button
error: