NEWS

നവജാതശിശുവിനെ കൊന്ന് കനാലിൽ ഉപേക്ഷിച്ച സംഭവം, അമ്മയും കാമുകനും അറസ്റ്റിൽ

മൂന്ന് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം നഗരത്തിലെ കനാലിൽ നിന്നും പൊലീസ് കണ്ടെടുത്തു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വന്നത്. അവിവാഹിതയായ മേഘ എന്ന യുവതി ഒരു കുഞ്ഞിനു ജന്മം നൽകിയത് ഞായറാഴ്ച രാത്രിയാണ്. കുഞ്ഞു കരയുന്നത് പുറത്തു കേൾക്കാതിരിക്കാൻ കട്ടിലിനടിയിൽ സൂക്ഷിച്ച ബക്കറ്റിലെ വെള്ളത്തിൽ മുക്കി കൊന്നു. പിന്നീട് യുവതിയുടെ കാമുകനും സുഹൃത്തും ചേർന്ന് നവജാത ശിശുവിന്റെ മൃതദേഹം വഴിയോരത്തെ കനാലിലെറിഞ്ഞു

തൃശൂർ: പൂങ്കുന്നം എം.എൽ.എ റോഡ് കനാലിൽ നിന്നും നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കുഞ്ഞിന്റെ അമ്മയടക്കം മൂന്ന് പേരെ തൃശൂർ സിറ്റി പൊലീസ് അറസ്റ്റു ചെയ്തു. തൃശ്ശൂർ വരടിയം മമ്പാട്ട് വീട്ടിൽ മേഘ (22) വരടിയം ചിറ്റാട്ടുകര വീട്ടിൽ മാനുവൽ (25) ഇയാളുടെ സുഹൃത്ത് അമൽ (24) എന്നിവരാണ് പിടിയിലായത്.

അവിവാഹിതയായ മേഘയും ഇമ്മാനുവേലും അടുപ്പത്തിലായിരുന്നു. എം.കോം ബിരുദധാരിയായ മേഘ നഗരത്തിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ ജീവനക്കാരിയാണ്. മാനുവൽ പെയ്ന്റിങ് തൊഴിലാളിയും.

ഈ ബന്ധത്തിൽ മേഘ ഗർഭിണിയായി. ഞായറാഴ്ച രാത്രിയാണ് പ്രസവിച്ചത്. കുഞ്ഞു കരയുന്നത് പുറത്തു കേൾക്കാതിരിക്കാൻ കട്ടിലിന്റെ അടിയിൽ സൂക്ഷിച്ച ബക്കറ്റിലെ വെള്ളത്തിൽ മുക്കി കൊന്നു എന്നാണ് മേഘയുടെ മൊഴി.

പിറ്റേന്ന് വരെ മൃതദേഹം കട്ടിലിനടിയിൽ സൂക്ഷിച്ചു. താൻ ഗർഭിണിയായ വിവരം മേഘ കുടുംബത്തെ അറിയിച്ചിരുന്നില്ല. തനിച്ചു മുറിയിൽ കഴിഞ്ഞിരുന്നതിനാൽ സംഭവിച്ചതോന്നും കുടുംബവും അറിഞ്ഞില്ല. പൊലീസിനോടു വീട്ടുകാർ പറഞ്ഞതും ഇപ്രകാരമാണ്.

ചൊവ്വാഴ്ച രാവിലെയാണ് പൂങ്കുന്നം എം.എൽ.എ റോഡിനു സമീപം വെള്ളം ഒഴുകുന്ന കനാലിൽ നവജാതശിശുവിന്റെ മൃതദേഹം സഞ്ചിയിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയത്. ആളുകൾ അറിയിച്ചതിനെതുടർന്ന്, പൊലീസിത്തെത്തി മൃതദേഹം ഏറ്റെടുത്ത് ഇൻക്വസ്റ്റ് നടപടിക്രമങ്ങൾ പൂർത്തിയാക്കി. തുടർന്ന് സമീപത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് നടത്തിയ അന്വേഷണത്തിൽ രണ്ട് യുവാക്കൾ ബൈക്കിൽ വന്ന്, സഞ്ചി ഉപേക്ഷിച്ച് പോകുന്നത് പൊലീസിന്റെ ശ്രദ്ധയിൽ പെട്ടു. അങ്ങനെയാണ് തൃശൂർ വരടിയം സ്വദേശികളായ മാനുവലും ഇയാളുടെ സുഹൃത്ത് അമലും പിടിയിലായത്.
ചോദ്യം ചെയ്യലിന് ഒടുവിൽ മേഘയും പിടിയിലായി.

Back to top button
error: