NEWS

പള്ളികളില്‍ ഇടത് സര്‍ക്കാരിനെതിരെ പ്രചാരണം നടത്തണം എന്ന ആഹ്വാനത്തിൽ നിന്ന് മലക്കം മറിഞ്ഞ് പി.എം.എ സലാം

വഖഫ് നിയമനം പി.എസ്.സിക്ക് വിട്ടതില്‍ പ്രതിഷേധിച്ച് പള്ളികളില്‍ സര്‍ക്കാർ വിരുദ്ധ പ്രചാരണം നടത്താന്‍ പി.എം.എ സലാം ആഹ്വാനം ചെയ്തിരുന്നു. പള്ളികള്‍ രാഷ്ട്രീയ വേദിയാക്കാനുള്ള ലീഗ് നീക്കത്തിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നതോടെ മുസ്ലിം ലീഗ് മുൻ തീരുമാനത്തിൽ നിന്നുപിന്നോട്ടു പോയി

കോഴിക്കോട്: ഇടതുസര്‍ക്കാരിനെതിരെ പള്ളികളില്‍ പ്രചാരണം നടത്തുമെന്ന നിലപാടില്‍ മലക്കം മറിഞ്ഞ് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പി.എം.എ സലാം. സലാമിന്റെ ആഹ്വാനത്തിനെതിരെ വലിയ പ്രതിഷേധമുയര്‍ന്ന സാഹചര്യത്തിലാണ് നിലപാടില്‍നിന്നും പിന്നാക്കം പോകാന്‍ ലീഗ് നിര്‍ബന്ധിതമായത്.
വഖഫ് നിയമനം പി.എസ്.സിക്ക് വിട്ടതില്‍ പ്രതിഷേധിച്ചാണ് പള്ളികളില്‍ സര്‍ക്കാറിനെതിരെ പ്രചാരണം നടത്താന്‍ ലീഗ് തീരുമാനിച്ചിരുന്നത്. പള്ളികളില്‍ ആശയപ്രചാരണം നടത്തണമെന്ന് താന്‍ പറഞ്ഞിട്ടില്ല എന്നാണ് ഇപ്പോള്‍ പി.എം.എ സലാം തിരുത്തുന്നത്.

“പള്ളികളില്‍ ശക്തി ഉപയോഗിച്ച് സ്വന്തം ആശയങ്ങള്‍ പ്രചരിപ്പിക്കണെമെന്ന് മുസ്ലിം ലീഗ് ഒരിക്കലും പറഞ്ഞിട്ടില്ല. ഒരു മതസംഘടനയും അങ്ങനെ പറഞ്ഞിട്ടില്ല. പറയാന്‍ പറ്റുന്ന സ്ഥലങ്ങളില്‍ അവര്‍ പറഞ്ഞോട്ടെ.
ഇല്ലെങ്കില്‍ ജുമുഅ കഴിഞ്ഞ് ആളുകള്‍ റോഡിലേക്കിറങ്ങുമ്പോള്‍ അവിടെ ഈ ആശയക്കാരുണ്ടെങ്കില്‍ അവിടെ വെച്ച് പറഞ്ഞോട്ടെ. എല്ലാ പള്ളിയിലും ഇത് നടക്കണം അല്ലെങ്കില്‍ ശക്തി ഉപയോഗിച്ച് നടത്തും എന്നൊന്നും ഞങ്ങള്‍ പറഞ്ഞിട്ടില്ല… ”
സലാം പറഞ്ഞു.

പള്ളികളില്‍ ബോധവത്കരണം നടത്താനുള്ള തീരുമാനം മുസ്ലിം സംഘടനകളുടേതായിരുന്നു എന്നും കണ്‍വീനര്‍ എന്ന നിലയിലാണ് താന്‍ ഇക്കാര്യം പറഞ്ഞത് എന്നായിരുന്നു പി.എം.എ സലാം നേരത്തെ പറഞ്ഞിരുന്നത്.

പള്ളികള്‍ രാഷ്ട്രീയ വേദിയാക്കാനുള്ള ലീഗ് തീരുമാനത്തിനെതിരെ വ്യാപക വിമര്‍ശമുയര്‍ന്നിരുന്നു. ലീഗ് തീരുമാനം വര്‍ഗീയതക്കും മത ധ്രുവീകരണത്തിനും ഇടയാക്കുമെന്ന് സി.പി.എം വ്യക്കിയിരുന്നു.

Back to top button
error: