NEWS

എട്ടുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയിട്ട് മൃതദേഹം ഓവുചാലില്‍ തള്ളി; കേസിലെ നാല് പ്രതികളും അറസ്റ്റില്‍

പ്രതികൾ പെണ്‍കുട്ടിയുടെ പിന്നാലെ ചെന്ന് വായ അമര്‍ത്തിപ്പിടിച്ച് ബലമായി മുറിയിലേക്ക് കൊണ്ടുവന്നു. തുടര്‍ന്ന് മാറിമാറി ബലാത്സംഗം ചെയ്തു. രക്തസ്രാവവും വേദനയും കാരണം ഉറക്കെ കരഞ്ഞ പെണ്‍കുട്ടിയെ കൂട്ടത്തിലൊരാള്‍ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി

മംഗളൂരുവിലെ ടൈല്‍സ് ഫാക്ടറി തൊഴിലാളിയുടെ എട്ടുവയസുള്ള മകളെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഓവുചാലില്‍ തള്ളിയ കേസില്‍ നാല് പ്രതികളും പൊലീസ് പിടിയിലായി. മുനീം, മനീഷ്, മുകേഷ്, ജയ്സിംഗ് എന്നിവരാണ് അറസ്റ്റിലായത്.

Signature-ad

മംഗളൂരുവിലെ ടൈല്‍സ് ഫാക്ടറിയില്‍ പ്രധാനമായും കുട്ടികള്‍ ഉള്‍പ്പെടെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികളാണ് ജോലി ചെയ്യുന്നത്. അതില്‍ ജാര്‍ഖണ്ഡിലെ സിംഡെഗ ജില്ലയില്‍ നിന്നുള്ള ദമ്പതികളുടെ മകളെയാണ് ബലാത്സംഗത്തിന് ശേഷം ക്രൂരമായി കൊലപ്പെടുത്തിയത്. ദമ്പതികള്‍ക്ക് നാല് കുട്ടികളാണുള്ളത്.
കഴിഞ്ഞ രണ്ട് വര്‍ഷമായി ടൈല്‍സ് ഫാക്ടറിയില്‍ ഇവര്‍ ജോലി ചെയ്തുവരികയാണ്. നവംബര്‍ 21ന് ഉച്ചഭക്ഷണം കഴിഞ്ഞ് സഹോദരങ്ങള്‍ക്കൊപ്പം കളിക്കാന്‍ പോയ പെണ്‍കുട്ടിയെ പെട്ടെന്ന് കാണാതായി. മറ്റ് മൂന്ന് പേരും മടങ്ങി വന്നു. എട്ടുവയസുകാരി മാത്രം തിരിച്ചെത്തിയില്ല. രക്ഷിതാക്കള്‍ എല്ലായിടത്തും അന്വേഷിച്ചു. ഒടുവിൽ വൈകുന്നേരം ആറ് മണിയോടെ ഫാക്ടറിക്കുള്ളിലെ അഴുക്കുചാലില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് കേസ് അന്വേഷിക്കാന്‍ പൊലീസ് നാല് സംഘങ്ങളെ രൂപീകരിച്ചു. സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്ന് ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്.

പ്രതികളില്‍ രണ്ടുപേര്‍ മുമ്പ് പലതവണ പെണ്‍കുട്ടിയെ മുറിയിലേക്ക് ക്ഷണിക്കുകയും ചോക്ലേറ്റുകളും മറ്റും നല്‍കി ലൈംഗികപീഡനത്തിന് ഇരയാക്കുകയും ചെയ്തിരുന്നതായി അന്വേഷണത്തില്‍ തെളിഞ്ഞു. നവംബര്‍ 21 ന് ഉച്ചയ്ക്ക് പെണ്‍കുട്ടി കളിക്കാന്‍ പോയപ്പോള്‍ പ്രതികള്‍ പെണ്‍കുട്ടിയുടെ വായ അമര്‍ത്തിപ്പിടിച്ച് ബലമായി മുറിയിലേക്ക് കൊണ്ടുപോയി. തുടര്‍ന്ന് കുട്ടിയെ മാറിമാറി ബലാത്സംഗം ചെയ്തു. രക്തസ്രാവവും വേദനയും കാരണം പെണ്‍കുട്ടി ഉറക്കെ കരയുന്നതിനിടെ ഒരാള്‍ കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
പിന്നീട് അവര്‍ മൃതദേഹം അഴുക്കുചാലിലേക്ക് വലിച്ചെറിഞ്ഞു. രക്ഷിതാക്കളുള്‍പ്പെടെ പ്രദേശത്തുള്ളവര്‍ പെണ്‍കുട്ടിയെ അന്വേഷിച്ച് എത്തിയപ്പോള്‍ പ്രതിയും അന്വേഷണത്തിനായി അവരോടൊപ്പം ചേർന്നു എന്ന് പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: