NEWS

വീടുപണിയുടെ തടസം നീക്കാൻ വന്ന വീട്ടമ്മയോട് ‘മന്ത്രവാദിനി’ തട്ടിയെടുത്തത് 400പവനും 20 ലക്ഷവും, ഒടുവിൽ…

പ്രബുദ്ധ കേരളത്തിൽ തന്നെയോ ഇതൊക്കെ സംഭവിക്കുന്നത് എന്നോർത്ത് ഞെട്ടണ്ട. വീടുപണി മുടങ്ങിയത് പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഷാഹിദ എന്ന വീട്ടമ്മ മന്ത്രവാദിനിയായ റഹ്മത്തിനെ സമീപിച്ചത്. ഒടുവിൽ 400 പവന്‍ സ്വര്‍ണവും  20 ലക്ഷം രൂപയും മന്ത്രവാദിനി തട്ടിയെടുത്തു. കാര്യം നടന്നതുമില്ല കാശും പോയി. അങ്ങനെയാണ് വീട്ടമ്മ നിയമത്തിൻ്റെ വഴിയെ നീങ്ങാൻ തീരുമാനിച്ചത്

കോഴിക്കോട്: മുടങ്ങി കിടക്കുന്ന വീടുപണി വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ സമീപിച്ച വീട്ടമ്മയിൽ നിന്ന് മന്ത്രവാദിനി തട്ടിയെടുത്തത് 400 പവന്‍ സ്വര്‍ണവും  20 ലക്ഷം രൂപയും. ഒടുവിൽ മന്ത്രസിദ്ധി ഫലിക്കാതെ വന്നപ്പോൾ വീട്ടമ്മ പൊലീസിനെ സമീപിച്ചു. 2015ലാണ് സംഭവം. കാപ്പാട് പൊലീസ് രജിസ്റ്റർ ചെയ്ത കേസില്‍ മന്ത്രവാദിനിയെ രണ്ട് വര്‍ഷം തടവിനും 10000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. കാപ്പാട് പാലോട്ടുകുനി സ്വദേശി റഹ്മത്തിനെയാണ് കൊയിലാണ്ടി ഫ്‌സറ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ശിക്ഷിച്ചത്.

വീടുപണി മുടങ്ങിയത് പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടാണ് കാപ്പാട് ചെറുപുരയില്‍ ലത്തീഫിന്റെ ഭാര്യ ഷാഹിദ, റഹ്മത്തിനെ സമീപിക്കുന്നത്. ഒടുവിൽ ഷാഹിദയ്ക്ക് 400 പവന്‍ സ്വര്‍ണവും 20 ലക്ഷം രൂപയും  നഷ്ടപ്പെട്ടു എന്നതല്ലാതെ കാര്യം നടന്നില്ല. മാത്രമല്ല റഹ്മത്ത് കൈയൊഴിയുകയും ചെയ്തു.

ഷാഹിദ ഒടുവിൽ മന്ത്രവാദം വിട്ട് നിയമ വഴിയിലൂടെ നീങ്ങാൻ തീരുമാനിച്ചു. അങ്ങനെയാണ് പരാതിയുമായി പൊലീസിനെ സമീപിക്കുന്നത്. അന്നത്തെ സി.ഐ ആര്‍. ഹരിദാസിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.  അവസാനം മന്ത്രവാദിനിക്ക് രണ്ട് വര്‍ഷം തടവും 10000 രൂപ പിഴയും   ശിക്ഷ വിധിച്ചു കോടതി.  ഇവര്‍ മന്ത്രവാദത്തിനെന്ന് പറഞ്ഞ് നിരവധി പേരില്‍ നിന്ന് പണവും സ്വര്‍ണവും മോഷ്ടിച്ചതായി ആരോപണമുണ്ടായിരുന്നു.

Back to top button
error: