NEWS

കടുംവെട്ട് അവസാനിപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം: കെ.സുരേന്ദ്രന്‍

കാസര്‍കോട്: നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുന്‍പ് പരമാവധി അഴിമതി നടത്തുകയെന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാരിനുള്ളതെന്നും ഈ കടുംവെട്ട് അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍.
എല്ലാ മേഖലകളിലും അഴിമതിയാണ്. പുതിയതായി ഉയര്‍ന്നുവന്ന ആഴക്കടല്‍ മത്സ്യബന്ധന മേഖലയുമായി ബന്ധപ്പെട്ട് മന്ത്രി മേഴ്‌സികുട്ടിയമ്മ നടത്തിയ തട്ടിപ്പ് പോലും ഈ കടുംവെട്ടിന്റെ ഭാഗമാണ്.

ഒരു ചായക്കട ഉദ്ഘാടനം ചെയ്യണമെങ്കില്‍ ഒരുകോടി രൂപയുടെ പരസ്യം കൊടുത്ത് പിആര്‍ ഏജന്‍സികളെ കൊണ്ട് പ്രചരണം നടത്തിക്കുന്ന മുഖ്യമന്ത്രി രണ്ടായിരത്തി തൊള്ളായിരം കോടി രൂപയുടെ പദ്ധതി ആരും അറിയാതെ കരാര്‍ ഒപ്പിട്ടു എന്നു പറയുന്നതിലെ ദുരൂഹത ശക്തമാണ്. 25 രൂപയ്ക്ക് ചോറ് കൊടുക്കുന്നതില്‍ പോലും വലിയ പ്രചരണം നടത്തുന്ന സര്‍ക്കാര്‍ ഇത്രയും വലിയ ഒരു കരാര്‍ പുറമേ പറയാതെ എല്ലാം മൂടിവച്ചതിന് പിന്നില്‍ ദുരൂഹതയുണ്ട്.
സര്‍വ്വത്ര അഴിമതിയാണ് കേരളത്തില്‍ നടക്കുന്നത്. ഈ അഴിമതിയ്‌ക്കെതിരെ യുഡിഎഫിന് സംസാരിക്കാന്‍ ഒരു ധാര്‍മ്മികതയുമില്ല. കാരണം അഴിമതിയുടെ പര്യായമാണ് കോണ്‍ഗ്രസ്സ്. അഴിമതി നടത്തിയതിന്റെ പേരിലാണ് 2016ല്‍ കോണ്‍ഗ്രസ്സിന് ഒഴിഞ്ഞു പോകേണ്ടി വന്നത്.
അഴിമതിയ്‌ക്കെതിരായിട്ടുള്ള വികസനത്തെ തടസ്സപ്പെടുന്നതിനെതിരായിട്ടുള്ള പ്രചരണം എന്‍ഡിഎ സംഘടിപ്പിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു

ഇ.ശ്രീധരന്റെ വരവിന് ശേഷം നിരവധിപേര്‍ എന്‍ഡിഎയിലേയ്ക്ക് വരാനുള്ള സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഏതു പദവിയും അലങ്കരിക്കാന്‍ യോഗ്യനായിട്ടുള്ള വ്യക്തിയാണ് ഇ.ശ്രീധരന്‍. പ്രമുഖരായിട്ടുള്ള രണ്ട് റിട്ട. ജസ്റ്റിസ്സുമാര്‍ വരും ദിവസങ്ങളില്‍ ബിജെപിയില്‍ ചേരും. കേരളത്തെ വികസനത്തിലേയ്ക്ക് നയിക്കാന്‍ പര്യാപ്തരായിട്ടുള്ള നിരവധി പേര്‍ വരും ദിവസങ്ങളില്‍ എന്‍ഡിഎയില്‍ ചേരുമെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

Back to top button
error: