ശബരി പാതയുടെ തുടർ നടപടികൾക്ക് സംസ്ഥാന മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചെങ്കിലും ഭൂവുടമകളുടെ ആശങ്ക അകലുന്നില്ലെന്ന് ആക്ഷൻ കൗൺസിൽ

2013 ലെ കമ്പനി ആക്ട് പ്രകാരം 2016 ൽ അന്നത്തെ സംസ്ഥാന ചീഫ് സെക്രട്ടറിയും റെയിൽവേ ബോർഡ് ചെയർമാനും ചേർന്ന് ഉണ്ടാക്കിയ എം.ഒ.യു (മെമ്മോറാണ്ടം ഓഫ് അണ്ടർസ്റ്റാന്റിംഗ് )ൽ ഒപ്പുവച്ചിരുന്നു.
ഇതിൻ പ്രകാരം ഈ പദ്ധതി ചിലവിന്റെ 49% കേന്ദ്രവും 51% സംസ്ഥാനവും വഹിക്കണമെന്ന വ്യവസ്ഥയുണ്ടായിരുന്നു. എന്നാൽ പിന്നീട് അധികാരത്തിൽ വന്ന സർക്കാർ ഈ ഉടമ്പടി റദ്ദു ചെയ്തു. തുടർന്ന് ഈ പദ്ധതിക്കായ് ഫണ്ട് നൽകുന്നത് നിർത്തിവച്ചു. സംസ്ഥാനം 2018 ൽ കേന്ദ റെയിൽവേ ബോർഡിന് സമർപ്പിച്ച 2815.62 കോടി രൂപയുടെ പുതുക്കിയ എസ്റ്റിമേറ്റ് പാസാക്കി നൽകുകയും ചെയ്തില്ല. ഈ സാഹചര്യത്തിലാണ് 22 വർഷത്തോളമായി മുടങ്ങിക്കിടന്ന ശബരി റെയിൽപാതയെ പുനരുജ്ജീവിപ്പിക്കാനും ഫണ്ട് അനുവദിക്കാനും സംസ്ഥാന മന്ത്രിസഭ തീരുമാനമെടുത്തത്.
ഈ വാർത്ത വലിയ പ്രതീക്ഷയോടെയാണ് ഭൂമി നഷ്ടപ്പെടുന്ന ആളുകൾ നോക്കിക്കാണുന്നതെന്ന് ശബരിപാത ആക്ഷൻ കൗൺസിൽ കൺവീനർ ഗോപാലൻ വെണ്ടുവഴി അറിയിച്ചു. എന്നാൽ പുതുക്കിയ എസ്റ്റിമേറ്റ് തുക റെയിൽവേ ബോർഡ് അംഗീകരിക്കുകയും സ്ഥലമേറ്റെടുക്കൽ നടപടി ഊർജ്ജിതപ്പെടുത്തി ഭൂമി നഷ്ടപ്പെടുന്നവർക്ക് നഷ്ടപരിഹാരം ലഭ്യമാക്കുകയും ചെയ്താൽ മാത്രമെ ആളുകളുടെ ആശങ്കകൾ അവസാനിക്കുകയുള്ളുവെന്നും ഗോപാലൻ വെണ്ടുവഴി പറഞ്ഞു.