NEWS

ഇബ്രാഹീംകുഞ്ഞിന്റെ ജാമ്യാപേക്ഷ തള്ളി

കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ അറസ്റ്റിലായ മുന്‍ മന്ത്രി വി.കെ. ഇബ്രാഹീംകുഞ്ഞിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് ജാമ്യാപേക്ഷ തളളിയത്.

സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഇബ്രാഹീം കുഞ്ഞിനെ വിജിലന്‍സിന് ചോദ്യം ചെയ്യാനും കോടതി അനുമതി നല്‍കി. നേരത്തെ വിജിലന്‍സിന്റെ കസ്റ്റഡി അപേക്ഷയും കോടതി തള്ളിയിരുന്നു. ആരോഗ്യ സ്ഥിതി ഗുരുതരമാണെന്ന മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റഡി അപേക്ഷ കോടതി നിരസിച്ചിരുന്നത്. തിങ്കളാഴ്ച വിജിലന്‍സിന് ഇബ്രാഹീം കുഞ്ഞിനെ ആശുപത്രിയില്‍ ചോദ്യം ചെയ്യാനാണ് ഇപ്പോള്‍ കോടതി അനുമതി നല്‍കിയിരിക്കുന്നത്.സ്വകാര്യ ആശുപത്രിയില്‍ തുടരാമെന്ന് മൂവാറ്റുപുഴ വിജിലന്‍സ് കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കൊച്ചിയിലെ ലേക്‌ഷോര്‍ ആശുപത്രിയിലാണ് ഇബ്രാഹീംകുഞ്ഞ് ചികിത്സയിലുള്ളത്.

അസ്ഥിയെയും മജ്ജയെയും ബാധിക്കുന്ന മള്‍ട്ടിപ്പിള്‍ മൈലോമ എന്ന ഗുരുതര അര്‍ബുദം ബാധിച്ച ഇബ്രാഹീംകുഞ്ഞ് ഡോ. വി.പി. ഗംഗാധരന്റെ ചികിത്സയിലാണെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ഏപ്രില്‍ നാലുമുതല്‍ ഈ മാസം 14 വരെ 33 തവണ ആശുപത്രിയില്‍ കിടന്ന് ചികിത്സിച്ച് കീമോതെറപ്പി ചെയ്യുന്നുണ്ട്. പ്രമേഹത്തിനും ഹൃദയസംബന്ധമായ അസുഖത്തിനും ചികിത്സിക്കുന്നുണ്ട്. ഉയര്‍ന്ന രക്തസമ്മര്‍ദമുള്ളതിനാല്‍ ഡോക്ടര്‍മാരുടെ സേവനം എപ്പോഴും ആവശ്യമാണെന്നും കസ്റ്റഡിയില്‍ ചോദ്യം ചെയ്യുമ്പോഴും വേറെ ആശുപത്രിയിലേക്ക് മാറ്റുമ്പോഴും അണുബാധക്ക് സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.

കഴിഞ്ഞ 18നാണ് പാലാരിവട്ടം പാലം അഴിമതിക്കേസില്‍ ആശുപത്രിയില്‍ വെച്ച് വിജിലന്‍സ് എം.എല്‍.എയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കേസില്‍ അഞ്ചാം പ്രതിയാണ് ഇബ്രാഹീംകുഞ്ഞ്.

Back to top button
error: