NEWS

യുപിയില്‍ നാക്ക് മുറിച്ചെടുത്ത കൂട്ടബലാത്സംഗം; പത്തൊന്‍പതുകാരി മരിച്ചു

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ കൂട്ടബലാല്‍സംഗത്തിനിരയായ പെണ്‍കുട്ടി മരിച്ചു. ഡല്‍ഹി എയിംസില്‍ ചികില്‍സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

ഈമാസം 14നായിരുന്നു ദാരുണമായ സംഭവം. ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ പത്തൊന്‍പതുകാരിയെ നാലു പേര്‍ ചേര്‍ന്ന് പീഡിപ്പിച്ച ശേഷം നാക്ക് മുറിച്ചെടുക്കുകയായിരുന്നു.

സംഭവുമായി ബന്ധപ്പെട്ട് നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലായി നിരവധി മുറിവുകള്‍ ഉണ്ടെന്നും പെണ്‍കുട്ടിയുടെ നാക്ക് മുറിച്ചെടുത്ത നിലയിലാണെന്നും ഡോക്ടര്‍ സ്ഥിരീകരിച്ചിരുന്നു. അതീവ ഗുരുതരാവസ്ഥയിലുള്ള പെണ്‍കുട്ടിയെ ആദ്യം സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി ഡല്‍ഹിയിലേക്ക് മാറ്റുകയായിരുന്നു.

എന്നാല്‍ കേസില്‍ പൊലീസിനെതിരെ പെണ്‍കുട്ടിയുടെ കുടുംബം രംഗത്തെത്തിയിരുന്നു. വിവരം അറിയിച്ചിട്ടും ഇടപെടാന്‍ വൈകിയെന്നായിരുന്നു കുടുംബത്തിന്റെ പരാതി. എന്നാല്‍ ആരോപണം പൊലീസ് നിഷേധിച്ചിരുന്നു.

കൃഷിയിടത്തില്‍ പുല്ലുപറിക്കാന്‍ അമ്മയ്ക്കും സഹോദരനും ഒപ്പം പോയ പെണ്‍കുട്ടിയാണ് ക്രൂരതയ്ക്ക് ഇരയായത്. വീട്ടുകാര്‍ ചുറ്റുമില്ലാതിരുന്ന സമയത്ത് ധരിച്ചിരുന്ന ചുരിദാറിന്റെ ഷോള്‍ കുരുക്കി വലിച്ചിഴച്ചുകൊണ്ടുപോകുകയായിരുന്നുവെന്ന് സഹോദരന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. പിന്നീട് അമ്മ ബോധരഹിതയായ രീതിയില്‍ മകളെ കണ്ടെത്തുകയായിരുന്നു.

Back to top button
error: