TRENDING

കോവിഡ് ബാധിച്ചവരിലുണ്ടാകുന്ന ആന്റിബോഡികള്‍ 2 മാസത്തിലധികം നീണ്ടു നില്‍ക്കില്ല

ലോകമെമ്പാടും പടര്‍ന്ന് പിടിക്കുന്ന കോവിഡിനെ തുരത്താന്‍ വാക്‌സിന്‍ നിര്‍മ്മാണ പണിപ്പുരയിലാണ് ലോകരാജ്യങ്ങള്‍. എന്നാല്‍ ഇപ്പോഴിതാ ചില ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ്‌
കോവിഡിനെതിരായ പഠനത്തില്‍ നിന്ന് വ്യക്തമാകുന്നത്. കോവിഡ് ബാധിച്ചവരിലുണ്ടാകുന്ന ആന്റിബോഡികള്‍ രണ്ട് മാസത്തിലധികം നീണ്ടു നിന്നേക്കില്ലെന്ന് പഠനത്തില്‍ കണ്ടെത്തി.

മുംബൈയിലെ ജെജെ ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റല്‍ലിലെ കോവിഡ് ബാധിതരായ ജീവനക്കാരിലാണ് പഠനം നടത്തിയത്.

ജെജെ, ജിടി, സെന്റ് ജോര്‍ജ് ആശുപത്രികളിലെ 801 ആരോഗ്യ ജീവനക്കാരെയാണ് പഠനത്തില്‍ ഉള്‍പ്പെടുത്തിയത്. ഇവരില്‍ 28 പേര്‍ ഏപ്രില്‍ അവസാനവും മെയ് ആദ്യ വാരവുമായി കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തി. എന്നാല്‍ ജൂണില്‍ നടത്തിയ സീറോ സര്‍വേയില്‍ ഈ 28 പേരില്‍ ആരിലും ആന്റിബോഡിയുടെ സാന്നിധ്യം കണ്ടെത്താനായില്ല.

കോവിഡിനെതിരെ പ്രതിരോധം സൃഷ്ടിക്കുന്ന ആന്റിബോഡികള്‍ വളരെ വേഗം കുറയുന്നതായിട്ടാണ് ഗവേഷണ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്.

കോവിഡിനെതിരെയുള്ള വാക്സീന്‍ പ്രയോഗത്തില്‍ മാറ്റം വരുത്തേണ്ടതിന്റെ ആവശ്യകതയിലേക്കാണ് പഠനം വിരല്‍ ചൂണ്ടുന്നതെന്ന് ഇതിന് നേതൃത്വം നല്‍കിയ ഡോ. നിഷാന്ത് കുമാര്‍ പറയുന്നു. നീണ്ടു നില്‍ക്കുന്ന പ്രതിരോധത്തിന് നിരവധി ഡോസ് വാക്സീനുകള്‍ നല്‍കേണ്ടതുണ്ടെന്നും ഇദ്ദേഹം പറയുന്നു. എന്നാല്‍ ഈ ഗവേഷണ ഫലങ്ങളുമായി എല്ലാ ആരോഗ്യ വിദഗ്ധരും യോജിക്കുന്നില്ല.

Back to top button
error: