TRENDING

പുല്‍വാമ ആക്രമണത്തിന്റെ സഹായി 23കാരി പെണ്‍കുട്ടി; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി എന്‍ഐഎ

ജമ്മുകശ്മീര്‍: പുല്‍വാമ ആക്രമണം ലോകത്തെ തന്നെ ഞെട്ടിച്ച സംഭവമായിരുന്നു. രാജ്യത്തിന്റെ ധീര ജവാന്‍മാരെ നഷ്ടമായ ആ ദിനം ഒരു ഇന്ത്യക്കാരനും മറക്കില്ല. എന്നാല്‍ ഇപ്പോള്‍ പുറത്ത് വരുന്ന മറ്റൊരു വാര്‍ത്ത വീണ്ടും ഞെട്ടിക്കുന്നതാണ്. പുല്‍വാമ ആക്രമണത്തില്‍ ജയ്‌ഷെ ഭീകരര്‍ക്ക് സഹായിയായത് 23 കാരി പെണ്‍കുട്ടി എന്നാണ് എന്‍ഐഎ പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നത്. ഇന്‍ഷാ ജാന്‍ എന്ന പെണ്‍കുട്ടി.

ആക്രമണത്തിന് പിന്നിലെ പ്രധാന സൂത്രധാരന്‍ മൊഹ്ദ്ഉമര്‍ ഫാറൂഖുമായി ഫോണിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും ഇന്‍ഷ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നുവെന്നാണ് വിവരം. മാത്രമല്ല ഇരുവരും സംസാരിച്ച ഫോണ്‍ സംഭാഷണങ്ങളെ കുറിച്ചും എന്‍ഐഎയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാണ്. ഇന്‍ഷയുടെ പിതാവ് താരിഖ് പിര്‍നും ഭീകരരുമായി ബന്ധമുണ്ടായിരുന്നു. മാത്രമല്ല ഭീകരരെ ഒന്നിലേറെ തവണ വീട്ടില്‍ പാര്‍പ്പിച്ചിട്ടുമുണ്ട്.

അതേസമയം, പുല്‍വാമ കകേസില്‍ ജയ്‌ഷെ മുഹമ്മദിന്റെ തലവന്‍ മസൂദ് അസ്ഹര്‍ അടക്കം 19 പേരാണ് പ്രതികള്‍. 2019 ഫെബ്രുവരി 24നാണ് ജവാന്‍മാര്‍ സഞ്ചരിച്ച ബസിലേക്ക് സ്‌ഫോടക വസ്തുക്കള്‍ നിറച്ച കാറിടിച്ച് കയറ്റിയത്. സംഭവത്തില്‍ 44 ജവാന്‍മാരാണ് വീരമൃത്യു വരിച്ചത്. പുല്‍വാമ കാകപോറ സ്വദേശി ആദില്‍ അഹമ്മദായിരുന്നു ചാവേര്‍. തുടര്‍ന്നു നടന്ന അന്വേഷണത്തില്‍ 7 പേരാണ് അറസ്റ്റ് ചെയ്യപ്പെട്ടത്.

വിവിധ സംഭവങ്ങളില്‍ പിടിയിലായ ഭീകരരില്‍ നിന്നും അവര്‍ക്ക് ഒളിത്താവളങ്ങള്‍ നല്‍കിയവരില്‍ നിന്നും കിട്ടിയ മൊഴികളും ചാവേര്‍ ആദില്‍ അഹമ്മദിന്റെ അവസാനത്തെ വിഡിയോയും തെളിവുകളായി. ഈ തെളിവുകളെല്ലാം എന്‍ഐഎ ജോയിന്റ് ഡയറക്ടര്‍ അനില്‍ ശുക്ല സമര്‍പ്പിച്ച 13,500 പേജുള്ള കുറ്റപത്രത്തില്‍ ഉള്‍പ്പെടുന്നു. മസൂദ് അസ്ഹറിന്റെ ബന്ധുക്കളായ അബ്ദുല്‍ റൗഫ്, അമ്മാര്‍ അല്‍വി എന്നിവരാണ് സംഭവത്തിന്റെ മുഖ്യസൂത്രധാരന്മാര്‍.

Back to top button
error: