Breaking NewsBusinessIndiaKeralaLead NewsNEWS

സ്വർണ്ണ വില മുകളിലോട്ട്; ഇറക്കുമതി തീരുവ 15 ശതമാനമായി ഉയർത്തി; കേരളത്തിൽ പവന് കൂടിയത് 10,200 രൂപ

തിരുവനന്തപുരം: പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി ലഘൂകരിക്കുന്നതിനായി മിതവ്യയം പാലിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തിന് പിന്നാലെ സ്വർണാഭരണങ്ങൾ വാങ്ങുന്നതിന് കഴിഞ്ഞ ദിവസമുണ്ടായത് അസാധാരണ തിരക്ക്. തീരുവ ഉയർത്തി വിജ്ഞാപനം വന്നതോടെ രാജ്യത്തൊട്ടാകെ സ്വർണ വിലയിൽ വൻ കുതിപ്പ് രേഖപ്പെടുത്തി. കേരളത്തിൽ ബുധനാഴ്ച പവന്റെ വില 10,200 രൂപ കൂടി 1,23,120 രൂപയായി. ഗ്രാമിന്റെ വിലയാകട്ടെ 1,275 രൂപ വർധിച്ച് 15,390 രൂപയുമായി.

സ്വർണം, വെള്ളി ഇറക്കുമതി തീരുവ 15 ശതമാനമായാണ് ഉയർത്തിയത്. നേരത്തെ 6 ശതമാനമായിരുന്നു തീരുവ. സ്വർണത്തിന്‍റെ ഇറക്കുമതി നിയന്ത്രിക്കുന്നതിന്‍റെ ഭാഗമാണ് തീരുവ ഉയർത്തിയത്. ഒരു വർഷത്തേക്ക് സ്വർണം വാങ്ങുന്നത് ഒഴിവാക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തിന് പിന്നാലെയാണ് കടുത്ത നടപടികളിലേക്ക് കടന്നിരിക്കുന്നത്. വിദേശനാണ്യ കരുതൽ ശേഖരം സംരക്ഷിക്കുന്നതിനും രൂപയുടെ മൂല്യം ഉയർത്തുന്നതിനുമാണ് പുതിയ നിയന്ത്രണങ്ങൾ.

Signature-ad

രാജ്യത്ത് സ്വർണ ഉപഭോഗത്തിന്റെ ഭൂരിഭാഗവും ഇറക്കുമതിയിലൂടെയാണ് നിറവേറ്റുന്നത്. വിദേശനാണ്യ കരുതൽ ശേഖരം സംരക്ഷിക്കുന്നതിനായി ഒരു വർഷത്തേക്ക് സ്വർണാഭരണങ്ങൾ വാങ്ങുന്നത് ഒഴിവാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ഞായറാഴ്ച ജനങ്ങളോട് ആഹ്വാനം ചെയ്തിരുന്നു. സുരക്ഷിതമായ നിക്ഷേപമെന്ന നിലയിൽ സ്വർണത്തോടുള്ള താല്പര്യം രാജ്യത്ത് വർദ്ധിച്ചുവരുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ ഇടപെടൽ ഉണ്ടായത്. ഈ വർഷത്തെ ആദ്യ പാദത്തിൽ ഇന്ത്യയിലെ ഗോൾഡ് ഇടിഎഫുകളിലേക്കുള്ള നിക്ഷേപം 186 ശതമാനം വർദ്ധിച്ച് 20 മെട്രിക് ടണ്ണിലെത്തി റെക്കോർഡ് സൃഷ്ടിച്ചിരുന്നു. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സ്വർണ ഉപഭോക്തൃ രാജ്യമാണ് ഇന്ത്യ. വ്യാപാര കമ്മി കുറയ്ക്കുന്നതിനും തകർച്ചയിലേക്ക് കൂപ്പുകുത്തിയ രൂപയെ ശക്തിപ്പെടുത്തുന്നതിനും ആണ് സ്വർണം വാങ്ങുന്നതിൽ സ്വയം നിയന്ത്രണം വേണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടത്. എന്നാൽ 2024ൽ കുറച്ച നികുതി വീണ്ടും വർദ്ധിപ്പിച്ചത് സ്വർണ്ണ കള്ളക്കടത്ത് വർദ്ധിക്കാൻ കാരണമാകുമെന്ന വിലയിരുത്തലുമുണ്ട്.

10 ശതമാനം അടിസ്ഥാന കസ്റ്റംസ് ഡ്യൂട്ടിയും 5 ശതമാനം അഗ്രികൾച്ചർ ഇൻഫ്രാസ്ട്രക്ചർ ആൻഡ് ഡെവലപ്‌മെന്റ് സെസ്സും ഉൾപ്പെടെയാണ് പുതിയ ഇറക്കുമതി തീരുവ നിരക്ക് പ്രാബല്യത്തിൽ വരുന്നത്. പശ്ചിമേഷ്യൻ സംഘർഷത്തിന് പിന്നാലെയുണ്ടായ പ്രതിസന്ധിക്കിടെയാണ് പ്രധാനമന്ത്രിയുടെ ആഹ്വാനം വന്നതും കടുത്ത നിയന്ത്രണങ്ങളിലേക്ക് കടക്കുന്നതും.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: