
ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ സോണിയ ഗാന്ധി (79) ആശുപത്രിയിൽ. ചെറിയൊരു ശസ്ത്രക്രിയക്കായി ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയിലാണ് അവരെ പ്രവേശിപ്പിച്ചിരിക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരം. ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. നേത്ര ചികിത്സയുടെ ഭാഗമായുള്ള ശസ്ത്രക്രിയയാണിതെന്നാണു സൂചന.
കേരളത്തിലെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ന് രാഹുൽ ഗാന്ധിയും പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും പങ്കെടുക്കുന്ന നിർണായക ചർച്ചയിൽ സോണിയ ഗാന്ധിയും പങ്കെടുക്കാനിരുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. നിലവിലെ ആരോഗ്യ സാഹചര്യത്തിൽ ഈ കൂടിക്കാഴ്ച മാറ്റിവയ്ക്കാനോ നീട്ടാനോ സാധ്യതയുണ്ട്.
കഴിഞ്ഞ കുറച്ചു കാലങ്ങളായി സോണിയ ഗാന്ധി വിവിധ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നുണ്ട്. ഈ വർഷം ജനുവരിയിൽ ശ്വാസതടസത്തെ തുടർന്ന് അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഡൽഹിയിലെ കടുത്ത തണുപ്പും അന്തരീക്ഷ മലിനീകരണവും മൂലം ആസ്തമ ശക്തമായതാണ് അന്ന് ആരോഗ്യനില വഷളാകാൻ കാരണമായതെന്ന് ഡോക്ടർമാർ അറിയിച്ചിരുന്നു.
ഇതേ വർഷം മാർച്ചിലും അസ്വസ്ഥതയെ തുടർന്ന് ഡൽഹിയിലെ സർ ഗംഗാറാം ആശുപത്രിയിൽ സോണിയ ഗാന്ധി ചികിത്സ തേടിയിരുന്നു. അന്ന് മക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ആശുപത്രിയിൽ ഒപ്പമുണ്ടായിരുന്നു. 2025-ൽ മാത്രം ഉദരസംബന്ധമായ അസുഖങ്ങളും പതിവ് ആരോഗ്യ പരിശോധനകളും ഉൾപ്പെടെ നിരവധി തവണ സോണിയ ഗാന്ധി ചികിത്സ തേടിയിട്ടുണ്ട്.






