വെടിക്കെട്ടപകട സ്ഥലത്തുനിന്ന് 300 മീറ്റർ മാറി കത്തിക്കരിഞ്ഞ നിലയിൽ ഒരാളുടെ തല മാത്രം!! കാണാതായ നാലുപേരിൽ ഒരാളുടേതെന്ന് സംശയം

തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ടപകടത്തിൽ മരിച്ച ഒരാളുടെ തല കൂടി കണ്ടെടുത്തു. ദുരന്തമുണ്ടായ തുരുത്തിൽനിന്ന് ഏകദേശം 300 മീറ്ററോളം മാറിയുള്ള കുളക്കരയിലാണ് കത്തിക്കരിഞ്ഞ നിലയിൽ തല കണ്ടെത്തിയത്. രാവിലെ മുതൽ പോലീസ് പാടത്ത് നടത്തിയ തിരച്ചിലിനൊടുവിലാണ് തല കണ്ടെത്തിയത്. ഇത് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
നിലവിൽ 10 പേർ മരിച്ചെന്നും 4 പേരെ കാണാനില്ലെന്നുമാണ് സർക്കാർ സ്ഥിരീകരിച്ചിട്ടുള്ളത്. കാണാതായ ആളുകളിലൊരാളുടെ തലയാണ് ഇതെന്നാണ് സംശയം. നേരത്തെ കൈ, വിരലുകൾ തുടങ്ങി 32 ശരീര ഭാഗങ്ങൾ പോലീസ് കണ്ടെടുത്തിരുന്നു. ഇത് ഡിഎൻഎ പരിശോധനയ്ക്ക് വിധേയമാക്കും.
അതേസമയം കാഞ്ഞിരക്കോട് ചോരത്ത് വീട്ടിൽ സി.എ. സുരേഷ് (50), കോട്ടപ്പുറം അരങ്ങത്ത് വീട്ടിൽ അഭിജിത് (28), പുതൂർക്കര കോലാട്ടുപുരയ്ക്കൽ വീട്ടിൽ വിഷ്ണു വിജയൻ (35), കോട്ടപ്പുറം പള്ളത്ത് കരിമാലി ഗിരീഷ് (33) എന്നിവരെയാണ് കാണാതായതായി പരാതി ലഭിച്ചിട്ടുള്ളത്. ഇവർ നാലു പേരും വെടിക്കെട്ടു പുരയിൽ ഉണ്ടായിരുന്നതായി സ്ഥിരീകരിച്ചിരുന്നു. ഇതിൽ ഗിരീഷിന്റെ അമ്മ അസുഖത്തെതുടർന്ന് ഇന്നലെ മരിച്ചു. ഏറെ നാളായി അസുഖ ബാധിതയായ ഗൗരിയമ്മ മകനെ അവസാനമായി കാണാനുള്ള ആഗ്രഹം ബാക്കിയാക്കിയാണ് യാത്രയായത്.





