ക്ലാസിനിടെ ഗെയിം കളിക്കരുതെന്ന് പറഞ്ഞു; വിദ്യാർത്ഥി അധ്യാപികയെ ആക്രമിച്ചു; ഗുരുതര പരിക്ക്; മൂക്കിന്റെ എല്ല് തകർന്നു

ചെങ്ങന്നൂർ: മാലദ്വീപിലെ സ്കൂളിൽ വിദ്യാർഥിയുടെ ആക്രമണത്തിൽ മലയാളി അധ്യാപികക്ക് ഗുരുതര പരിക്ക്. ചെങ്ങന്നൂർ തിട്ടമേൽ കല്ലൂർ ദീപക് ശശിയുടെ ഭാര്യ സ്മിത എൻ പിള്ളയ്ക്കാണ് (35) മൂക്കിന് ഗുരുതരമായി പരിക്കേറ്റത്. മാലദ്വീപിലെ ഗധൂ ദ്വീപിൽ ഗഫ് ധാൽ അടോൾ സ്കൂളിൽ ഏപ്രിൽ 12നായിരുന്നു സംഭവം. മൂക്കിന്റെ എല്ലിന് പൊട്ടലേറ്റിട്ടുള്ള സ്മിതയ്ക്ക് ഡോക്ടർമാർ അടിയന്തര ശസ്ത്രക്രിയ നിർദേശിച്ചിരിക്കുകയാണ്.
ക്ലാസെടുക്കുന്നതിനിടെ ലബോറട്ടറിയിലെ കംപ്യൂട്ടറിൽ എട്ടാം ക്ലാസ് വിദ്യാർഥി ഗെയിം കളിക്കുന്നത് ശ്രദ്ധയിൽപെട്ട സ്മിത വിദ്യാർഥിയെ പലതവണ താക്കീത് ചെയ്തിരുന്നു. എന്നാൽ ഇത് കൂട്ടാക്കാതിരുന്നതോടെ വീഡിയോ പകർത്തി പ്രിൻസിപ്പലിനോട് റിപ്പോർട്ട് ചെയ്യുമെന്ന് സ്മിത പറഞ്ഞു. ഇതിൽ പ്രകോപിതനായ വിദ്യാർഥി സ്മിതയുടെ ഫോൺ എടുത്തെറിയുകയും മുഖത്ത് തുടർച്ചയായി ഇടിക്കുകയുമായിരുന്നെന്ന് ഭർത്താവ് ദീപക് പറഞ്ഞു. രക്തംവാർന്ന് ബോധരഹിതയായ ഇവരെ മറ്റ് അധ്യാപകരാണ് ആംബുലൻസിൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ചത്. പ്രഥമശുശ്രൂഷ നൽകിയ ശേഷം കൂടുതൽ സൗകര്യമുള്ള ആശുപത്രിയിലേക്ക് മാറ്റാൻ നിർദേശിക്കുകയായിരുന്നു.
ഒരു വർഷം മുൻപാണ് സ്മിത ഈ സ്കൂളിൽ അധ്യാപികയായി ജോലിക്ക് ചേർന്നത്. മാലദ്വീപ് ഹൈക്കമ്മിഷണറുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും സ്മിതയെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും ദീപക് വ്യക്തമാക്കി. മാലദ്വീപിൽ ജോലി ചെയ്യുന്ന രണ്ടായിരത്തോളം അധ്യാപകരിൽ 75 ശതമാനവും മലയാളികളാണെന്നും ഇവരുടെ സുരക്ഷയിൽ ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ സ്കൂൾ അധികൃതർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.






