Breaking NewsLead NewsNEWSReligionSocial MediaWorld

ശക്തമായ പ്രതിഷേധം; ട്രംപ് യേശുവായ ചിത്രം പിൻവലിച്ചു

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സ്വയം യേശുവിനെപ്പോലെ ചിത്രീകരിച്ച വിവാദ സോഷ്യൽ മീഡിയ പോസ്റ്റ് പിൻവലിച്ചു. എഐ ഉപയോഗിച്ച് തയ്യാറാക്കിയ ഈ ചിത്രത്തിൽ ആശുപത്രി കിടക്കയിൽ കിടക്കുന്ന രോഗിയെ ട്രംപ് സുഖപ്പെടുത്തുന്നതായി കാണിച്ചിരുന്നു. ട്രൂത്ത് സോഷ്യൽ വഴി പങ്കുവെച്ച ഈ പോസ്റ്റിനെതിരെ ട്രംപിനെ പിന്തുണക്കുന്നവരിൽ നിന്നുപോലും ശക്തമായ പ്രതിഷേധം ഉയർന്നു. ചിത്രത്തിൽ താൻ ഒരു ഡോക്ടറായാണ് പ്രത്യക്ഷപ്പെട്ടതെന്ന് ട്രംപ് പറഞ്ഞെങ്കിലും ആളുകളിൽ ആശയക്കുഴപ്പം സൃഷ്ടിച്ചതിനാലാണ് അത് നീക്കം ചെയ്തതെന്ന് പിന്നീട് വ്യക്തമാക്കി.

വെള്ള വസ്ത്രം ധരിച്ച ട്രംപ് രോഗിയുടെ നെറ്റിയിൽ പ്രകാശമുള്ള കൈ വെച്ചിരിക്കുന്നതായിരുന്നു ചിത്രത്തിലെ രംഗം. ഇത് യേശു രോഗികളെ സുഖപ്പെടുത്തുന്ന മതചിത്രങ്ങളെ അനുസ്മരിപ്പിക്കുന്നതാണെന്ന് വിമർശകർ ചൂണ്ടിക്കാട്ടി. ചിത്രത്തിന്റെ പശ്ചാത്തലത്തിൽ സ്വാതന്ത്ര്യ പ്രതിമയും അമേരിക്കൻ പതാകയും യുദ്ധവിമാനങ്ങളും ഉൾപ്പെടുത്തിയിരുന്നു. “താൻ ആളുകളെ കൂടുതൽ മെച്ചപ്പെടുത്തുകയാണ്” എന്നായിരുന്നു ചിത്രം പങ്കുവെച്ചതിനെക്കുറിച്ചുള്ള ട്രംപിന്റെ പ്രതികരണം. എന്നാൽ ഇത്തരമൊരു ചിത്രം യാതൊരു സാഹചര്യത്തിലും അംഗീകരിക്കാനാവില്ലെന്ന് ക്രൈസ്തവ പ്രവർത്തകനായ ഷോൺ ഫ്യൂച്ച് പറഞ്ഞു.

Signature-ad

മതവിശ്വാസികളുടെ ഭാഗത്തുനിന്നും ചിത്രത്തിനെതിരെ ശക്തമായ വിമർശനങ്ങൾ ഉയർന്നു. ദൈവത്തെ പരിഹസിക്കരുതെന്ന് പ്രമുഖ പ്രവർത്തകനായ റൈലി ഗെയിൻസ് പ്രതികരിച്ചു. ചിത്രം എല്ലാ പരിധികളും ലംഘിച്ചുവെന്നും വിശ്വാസികൾക്ക് ഇത് അംഗീകരിക്കാനാവില്ലെന്നും ക്രൈസ്തവ വാർത്താമാധ്യമത്തിലെ പത്രപ്രവർത്തകൻ ഡേവിഡ് ബ്രോഡി വ്യക്തമാക്കി. ഇതിനുമുമ്പും ട്രംപിന്റെ സാമൂഹ്യമാധ്യമ ഇടപെടലുകൾ വിവാദങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. ഫെബ്രുവരിയിൽ ബറാക് ഒബാമയെയും മിഷേൽ ഒബാമയെയും അധിക്ഷേപിക്കുന്ന ഒരു ദൃശ്യവും പങ്കുവെച്ചത് പ്രതിഷേധത്തെത്തുടർന്ന് നീക്കം ചെയ്യേണ്ടി വന്നിരുന്നു.

ഈ വിവാദ ചിത്രം പങ്കുവെക്കുന്നതിന് മുമ്പ് ട്രംപ് മാർപാപ്പ ലിയോ പതിനാലാമനെതിരെ കടുത്ത വിമർശനം ഉന്നയിച്ചിരുന്നു. വിദേശനയങ്ങളിൽ മാർപാപ്പയുടെ നിലപാട് മോശമാണെന്നും കുറ്റകൃത്യങ്ങൾ സംബന്ധിച്ച കാര്യങ്ങളിൽ ദുർബലമായ സമീപനമാണ് സ്വീകരിക്കുന്നതെന്നും ട്രംപ് ആരോപിച്ചു. അമേരിക്കയും ഇസ്രയേലും ഇറാനിൽ നടത്തുന്ന സൈനിക ഇടപെടലുകളെ മാർപാപ്പ ആവർത്തിച്ച് അപലപിച്ചതാണ് ട്രംപിനെ പ്രകോപിപ്പിച്ചത്. ഇറാൻ യുദ്ധം അർഥശൂന്യവും മനുഷ്യാവകാശങ്ങൾക്ക് വിരുദ്ധവുമായ അക്രമമാണെന്നാണ് ലിയോ പതിനാലാമൻ വിശേഷിപ്പിച്ചത്.

ട്രംപ് ഭരണകൂടത്തെയോ സുവിശേഷ സന്ദേശം പ്രസ്താവിക്കുന്നതിനെയോ ഭയപ്പെടുന്നില്ലെന്ന് മാർപാപ്പ വ്യക്തമാക്കി. എന്നാൽ ഈ വിഷയത്തിൽ ക്ഷമ ചോദിക്കാൻ ട്രംപ് തയ്യാറായില്ല. മറിച്ച് മാർപാപ്പയുടെ നിലപാടുകൾ തെറ്റാണെന്ന് ആവർത്തിച്ചു. ഇറാനെ ആണവായുധങ്ങൾ കൈവശപ്പെടുത്താൻ അനുവദിക്കില്ലെന്നും അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് മാർപാപ്പയ്ക്ക് വ്യക്തതയില്ലെന്നും ട്രംപ് വ്യക്തമാക്കി. മുമ്പും അദ്ദേഹത്തിന്റെ സാമൂഹ്യമാധ്യമ പോസ്റ്റുകൾ വിവാദങ്ങൾക്കും നയതന്ത്ര പ്രശ്നങ്ങൾക്കും കാരണമായിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: