
വാഷിങ്ടൺ: ഇറാനിലേക്ക് ആയുധങ്ങൾ എത്തിക്കാൻ ചൈന നീക്കം നടത്തുന്നതായി അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട്. അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ തന്നെ പുതിയ വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഇറാനിലേക്ക് കൈമാറാൻ ചൈന തയ്യാറെടുക്കുന്നതായാണ് സൂചന. താഴ്ന്ന് പറക്കുന്ന വിമാനങ്ങളെ ലക്ഷ്യമിട്ട് ആക്രമിക്കാൻ കഴിയുന്ന ഷോൾഡർ-ഫയേഡ് എയർ മിസൈൽ സംവിധാനങ്ങളടക്കമാണ് ചൈന കൈമാറാനിരിക്കുന്നത്.
അമേരിക്കയും ഇറാനും തമ്മിൽ അടുത്തിടെ ഉണ്ടായ വെടിനിർത്തൽ കരാറിന് ചൈന മധ്യസ്ഥത വഹിച്ചു എന്ന അവകാശവാദങ്ങൾ ഉയരുന്ന സാഹചര്യത്തിലാണ് ഈ റിപ്പോർട്ട് പുറത്തുവരുന്നത്. അതേസമയം അടുത്ത മാസം അമേരിക്കൻ പ്രസിഡന്റിന്റെ ചൈന സന്ദർശനവും നിശ്ചയിച്ചിരിക്കുന്നതിനാൽ, ചൈനയുടെ ഈ നീക്കം അമേരിക്കൻ ഭരണകൂടത്തെ അസ്വസ്ഥരാക്കുന്നതായാണ് വിലയിരുത്തൽ.
ഒരു മാസത്തിലേറെ നീണ്ടുനിന്ന സംഘർഷത്തിൽ ഇറാന്റെ സൈനിക അടിസ്ഥാനസൗകര്യങ്ങളും ആയുധശേഷിയും ഗണ്യമായി തകർന്നുവെന്നായിരുന്നു അമേരിക്കയും ഇസ്രയേലും മുൻപ് അവകാശപ്പെട്ടത്. എന്നാൽ ഇപ്പോൾ വിദേശ പങ്കാളികളുടെ സഹായത്തോടെ ഇറാൻ വീണ്ടും സൈനിക ശേഷി പുനർനിർമ്മിക്കാൻ ശ്രമിക്കുന്നുവെന്ന ആശങ്കയാണ് ഉയരുന്നത്. വെടിനിർത്തലിന്റെ ഇടവേള പ്രയോജനപ്പെടുത്തി ആയുധശേഖരണം ശക്തിപ്പെടുത്താൻ ഇറാൻ ശ്രമിച്ചേക്കാമെന്ന മുന്നറിയിപ്പും രഹസ്യാന്വേഷണ ഏജൻസികൾ നൽകുന്നു.
ഇതിനിടെ, ഇത്തരം ആരോപണങ്ങൾ തള്ളി ചൈന രംഗത്തെത്തി. ഒരു ഉത്തരവാദിത്തമുള്ള രാജ്യമായി തങ്ങളുടെ അന്താരാഷ്ട്ര ബാധ്യതകൾ കൃത്യമായി പാലിക്കുന്നുവെന്ന് ചൈനീസ് വക്താവ് വ്യക്തമാക്കി. തെറ്റായ ആരോപണങ്ങളും ദുരുദ്ദേശപരമായ പ്രചാരണങ്ങളും ഒഴിവാക്കണമെന്ന് അമേരിക്കയോട് ആവശ്യപ്പെട്ടും അദ്ദേഹം പ്രതികരിച്ചു.
ആഗോള രാഷ്ട്രീയത്തിൽ പുതിയ സംഘർഷങ്ങൾക്ക് വിത്തിടാനിടനാണോ ഈ നീക്കമെന്ന് ലോകരാജ്യങ്ങൾ ആശങ്ക ഉയർത്തുന്നു.






