ആരെങ്കിലും ഞങ്ങളുടെ പൈലറ്റുമാരെ കണ്ടോ? ദയവായി ഒന്ന് നോക്കാമോ?- അമേരിക്കയുടെ പുരോഗതി കുത്തോട്ട്- പരിഹസിച്ച് ഇറാൻ

ടെഹ്‌റാൻ: ‘തെക്കുപടിഞ്ഞാറൻ ഇറാനിൽ അമേരിക്കൻ യുദ്ധവിമാനം തകർന്നുവീണെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ പരിഹാസവുമായി ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഘർ ഖലിബാഫ് രംഗത്ത്. ‘‘ ഇറാനിലെ ഭരണമാറ്റം എന്ന ലക്ഷ്യത്തിൽനിന്ന് അമേരിക്ക മാറിയിരിക്കുന്നു. ഇപ്പോൾ ആരെങ്കിലും ഞങ്ങളുടെ പൈലറ്റുമാരെ കണ്ടോ? ദയവായി ഒന്ന് നോക്കാമോ? എന്ന നിലയിലേക്ക് അമേരിക്ക തരംതാഴ്ന്നിരിക്കുകയാണെന്നായിരുന്നു മുഹമ്മദ് ബാഘറിന്റെ പരിഹാസം. എന്തൊരു അവിശ്വസനീയമായ പുരോഗതി. തികഞ്ഞ പ്രതിഭകൾ തന്നെയെന്നും അദ്ദേഹം പരിഹാസ രൂപേണ പറഞ്ഞു. ഇറാനിൽ വച്ച് തങ്ങളുടെ ഒരു എഫ്-15ഇ യുദ്ധവിമാനം നഷ്ടപ്പെട്ടതായി അമേരിക്ക നേരത്തെ സ്ഥിരീകരിച്ചിരുന്നു.
അതേസമയം ഇറാൻ വെടിവെച്ച് വീഴ്ത്തിയ എഫ്-പതിനഞ്ച് ഇ യുദ്ധവിമാനം അമേരിക്കയ്ക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ്. തകർന്നുവീണ വിമാനത്തിലെ പൈലറ്റിനെ യുഎസ് രക്ഷാപ്രവർത്തക സംഘം സുരക്ഷിതമായി പുറത്തെടുത്തതായാണ് സൂചന. എന്നാൽ ഇതുസംബന്ധിച്ച അന്തിമ സ്ഥിരീകരണം പുറത്തുവന്നിട്ടില്ല. വിമാനത്തിലുണ്ടായിരുന്ന മറ്റൊരു സൈനിക ഉദ്യോഗസ്ഥനെക്കുറിച്ച് ഇതുവരെ വ്യക്തമായ വിവരങ്ങൾ ലഭ്യമായിട്ടില്ല. ആയുധ സംവിധാനങ്ങൾ നിയന്ത്രിക്കുന്ന ഉദ്യോഗസ്ഥനാണ് കാണാതായതെന്ന് അമേരിക്കൻ വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ പറയുന്നു.
ഇതിനിടെ കാണാതായ ഉദ്യോഗസ്ഥനെ കണ്ടെത്തുന്നതിനായി യുഎസ് പ്രത്യേക പരിശീലനം നേടിയ രക്ഷാസംഘങ്ങളെ രംഗത്തിറക്കിയിട്ടുണ്ട്. ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററുകളുടെ സഹായത്തോടെ വിമാനം തകർന്നുവീണ പ്രദേശത്ത് വ്യാപക തിരച്ചിൽ തുടരുകയാണെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു. അതീവ അപകടകരമായ സാഹചര്യങ്ങളിൽ പോലും പ്രവർത്തിക്കാൻ കഴിവുള്ള ഈ സംഘങ്ങളെ യുഎസ് വ്യോമസേനയിലെ “സ്വിസ് ആർമി കത്തി”കളെന്നാണ് അറിയപ്പെടുന്നത്. ഒരു പ്രത്യേക ജോലിയിലൊതുങ്ങാതെ, ഒരേസമയം നിരവധി ഉത്തരവാദിത്തങ്ങൾ നിർവഹിക്കാൻ കഴിവുള്ളവരെയാണ് ഇങ്ങനെ വിശേഷിപ്പിക്കുന്നത്. ഉദാഹരണത്തിന്, യുദ്ധമേഖലയിലെ രക്ഷാപ്രവർത്തക സംഘങ്ങൾ തിരച്ചിൽ നടത്താനും, പരിക്കേറ്റവരെ രക്ഷിക്കാനും, ആവശ്യമായാൽ ശത്രുക്കളെ നേരിടാനും, അതോടൊപ്പം വൈദ്യസഹായം നൽകാനും കഴിവുള്ളവരാണ്.
അതേസമയം, തങ്ങളുടെ മണ്ണിൽ വീണ അമേരിക്കൻ സൈനികനെ ജീവനോടെ പിടികൂടാൻ ഇറാനും ശ്രമം ശക്തമാക്കിയിട്ടുണ്ട്. വിവരം നൽകുന്നവർക്ക് പണപ്പരിതോഷികം വാഗ്ദാനം ചെയ്തതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ചില പ്രദേശങ്ങളിൽ സാധാരണക്കാർ പോലും തിരച്ചിലിൽ പങ്കുചേരുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ടെങ്കിലും അവയുടെ ആധികാരികത സ്ഥിരീകരിച്ചിട്ടില്ല.
ഇതിനിടെ, പൈലറ്റിനെ രക്ഷപ്പെടുത്തിയത് യുഎസിന് വലിയ നേട്ടമായി വിലയിരുത്തപ്പെടുന്നു. അദ്ദേഹത്തിന്റെ ആരോഗ്യനിലയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. യുദ്ധമേഖലകളിൽ ഏറ്റവും സങ്കീർണ്ണവും അപകടസാധ്യതയേറിയതുമായ ദൗത്യങ്ങളിലൊന്നാണ് ഇത്തരത്തിലുള്ള രക്ഷാപ്രവർത്തനങ്ങൾ.
പ്രത്യേക പരിശീലനം നേടിയ പാരാറെസ്‌ക്യൂ സംഘങ്ങളാണ് ഇത്തരം ദൗത്യങ്ങൾ നടത്തുന്നത്. സംഘർഷ സാധ്യതയുള്ള മേഖലകളുടെ സമീപത്ത് ഇവരെ മുൻകൂട്ടി വിന്യസിക്കാറുണ്ട്. വിമാനം തകർന്നതിന് പിന്നാലെ നടത്തിയ അതിവേഗ നീക്കത്തിലൂടെയാണ് പൈലറ്റിനെ രക്ഷപ്പെടുത്തിയതെന്നാണ് വിവരം. രക്ഷാപ്രവർത്തനത്തിനിടെ വെടിവെപ്പും ഉണ്ടായതായി റിപ്പോർട്ടുണ്ട്. തിരച്ചിലിൽ പങ്കെടുത്ത ഹെലികോപ്റ്ററുകൾക്ക് നേരെ ആക്രമണമുണ്ടായെങ്കിലും സുരക്ഷിതമായി മടങ്ങാനായതായി അധികൃതർ വ്യക്തമാക്കി.
ശത്രുരാജ്യങ്ങളുടെ അതിർത്തിക്കുള്ളിലെ ഇത്തരം ദൗത്യങ്ങൾ ഏറെ അപകടകരമാണെന്നും, സാധാരണയായി ഹെലികോപ്റ്ററുകളിലൂടെയാണ് രക്ഷാപ്രവർത്തനം നടത്തുന്നതെന്നും മുൻ സൈനികർ പറയുന്നു. ആവശ്യമായാൽ സംഘം നേരിട്ട് താഴേക്ക് ചാടി തിരച്ചിൽ നടത്തുകയും കാണാതായവരെ കണ്ടെത്തിയാൽ ഉടൻ വൈദ്യസഹായം നൽകുകയും സുരക്ഷിത സ്ഥലത്തേക്ക് മാറ്റുകയും ചെയ്യും.
വിയറ്റ്നാം യുദ്ധകാലത്തെ അനുഭവങ്ങളെത്തുടർന്ന് ഇത്തരത്തിലുള്ള രക്ഷാപ്രവർത്തന രീതികൾ യുഎസ് കൂടുതൽ ശക്തിപ്പെടുത്തിയതാണ്. ഇന്ന് സൈനികരെ കണ്ടെത്തുകയും രക്ഷിക്കുകയും ചെയ്യാനുള്ള പ്രധാന ഉത്തരവാദിത്തം യുഎസ് വ്യോമസേനയ്ക്കാണ്.





