വിജയ് രണ്ടിടങ്ങളിൽ മത്സരിക്കും; 29 വയസ്സു കഴിഞ്ഞിട്ടും ജോലി ഇല്ലാത്തവർക്ക് പ്രതിമാസം 4000 രൂപ നൽകുമെന്ന് വാഗ്ദാനം

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ നടനും തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷനുമായ വിജയ് രണ്ട് മണ്ഡലങ്ങളിൽ മത്സരിക്കും. പെരമ്പൂർ, തിരുച്ചിറപ്പള്ളി ഈസ്റ്റ് എന്നീ മണ്ഡലങ്ങളിലാണ് വിജയ് മത്സരിക്കുന്നത്. ടിവികെയുടെ 24 സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. 29 വയസ്സു കഴിഞ്ഞിട്ടും ജോലി ഇല്ലാത്തവർക്ക് പ്രതിമാസം 4000 രൂപ നൽകുമെന്ന് വിജയ് പറഞ്ഞു. വിജയ് മത്സരിക്കുന്നതിനാൽ ശ്രദ്ധാകേന്ദ്രമായ പെരമ്പൂരിൽ ഡിഎംകെ തന്നെ മത്സരത്തിനിറങ്ങിയത് ആവേശം ഇരട്ടിയാക്കിയിട്ടുണ്ട്. തൊട്ടടുത്ത മണ്ഡലമായ കൊളത്തൂരിൽ മുഖ്യമന്ത്രി എം.കെ.സ്റ്റാലിനുമുണ്ട്. ഇന്നു വൈകിട്ട് 5നു ഡിഎംകെ തിരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കും.
തേനിയിലെ ആണ്ടിപ്പെട്ടി മണ്ഡലത്തിൽ സഹോദരങ്ങൾ തമ്മിലാണു മത്സരം. ഡിഎംകെയ്ക്കു വേണ്ടി ആർ.മഹാരാജനും അണ്ണാഡിഎംകെക്കു വേണ്ടി എ.ലോകിരാജനും ഇറങ്ങും. മന്ത്രി ദുരൈമുരുകനാണ് (87) ഡിഎംകെ പ്രഖ്യാപിച്ച പട്ടികയിൽ ഏറ്റവും കൂടുതൽ പ്രായമുള്ള സ്ഥാനാർഥി. ഡോ.കോകിലാമണി (26)യാണു പട്ടികയിലെ ഏറ്റവും പ്രായം കുറഞ്ഞയാൾ.
അണ്ണാഡിഎംകെ വിട്ടെത്തിയ ഒ.പനീർസെൽവത്തിനു തന്റെ സിറ്റിങ് സീറ്റായ ബോഡിനായ്ക്കന്നൂർ തന്നെയാണ് ഇത്തവണയും തട്ടകം. മന്ത്രി ഐ.പെരിയസാമിയും (ആത്തൂർ) മകനായ ഐ.പി.സെന്തിൽ കുമാറും (ഡിണ്ടിഗൽ) മത്സരിക്കും. താംബരത്തിൽ പ്രമുഖ ഗൈനക്കോളജിസ്റ്റായ ആർ.എസ്.കൃതികാ ദേവിയാണു ഡിഎംകെ സ്ഥാനാർഥി. ബിജെപി നേതാവ് ഖുഷ്ബുവിന്റെ ഭർത്താവും സംവിധായകനും നടനുമായ സി.സുന്ദർ എൻഡിഎക്കു വേണ്ടി പുതിയ നീതി കക്ഷി സ്ഥാനാർഥിയായി മധുര സെൻട്രലിൽ മന്ത്രി പി.ടി.ആറിനെതിരെ മത്സരിക്കും.





