Breaking NewsIndiaLead NewsNEWSNewsthen SpecialpoliticsWorld

മോജ്തബയുടെ ഓഡിയോ, വീഡിയോ സന്ദേശം വരാത്തത് എന്ത്? അംഗഭംഗം വന്നെന്ന് ആവര്‍ത്തിച്ച് യുഎസ് പ്രതിരോധ സെക്രട്ടറിയും ട്രംപും; ‘കീഴടങ്ങാന്‍ പോലും ആരുമില്ല, അവര്‍ എലികളെപ്പോലെ മാളത്തില്‍’

ന്യൂയോര്‍ക്ക്: ഇറാന്റെ പരമോന്നത നേതാവ് മോജ്തബ ഖമേനി ‘മുറിവേറ്റോ, അംഗഭംഗം വന്ന നിലയിലോ’ ആണെന്നു യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സേത്ത്. ഖമേനി രാജ്യത്തിന്റെ നേതാവായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം അദ്ദേഹത്തിന്റെ ആരോഗ്യത്തെക്കുറിച്ച് ട്രംപ് ഭരണകൂടം നല്‍കുന്ന ആദ്യ ഔദ്യോഗിക പ്രസ്താവനയെന്ന നിലയില്‍ ഇതിനു പ്രാധാന്യമുണ്ടെന്നാണു വിലയിരുത്തല്‍.

‘ഇറാന്റെ നേതൃത്വം മെച്ചപ്പെട്ട നിലയിലല്ല. നിരാശരായി ഒളിവില്‍ കഴിയുന്നു. ഭയന്നുവിറച്ച് ഭൂഗര്‍ഭ അറകളിലേക്കു മാറി. എലികള്‍ ചെയ്യുന്നത് അതാണല്ലോ. പുതിയത് എന്നു വിളിക്കപ്പെടുന്ന ‘അത്രയൊന്നും പരമോന്നതനല്ലാ’ത്ത നേതാവ് മുറിവേറ്റ നിലയിലും ഒരുപക്ഷേ, വിരൂപനാക്കപ്പെട്ട നിലയിലുമാണെന്നു ഞങ്ങള്‍ക്ക് അറിയാ’മെന്നും ഹെഗ്‌സേത്ത് പറഞ്ഞു.

Signature-ad

കഴിഞ്ഞ ദിവസം ജി7 രാജ്യങ്ങളുടെ ഓണ്‍ലൈന്‍ മീറ്റിംഗില്‍ ട്രംപും ഖമേനി നല്ലനിലയിലല്ലെന്നു വ്യക്തമാക്കിയിരുന്നു. ‘ആരാണ് നേതാവെന്ന് ആര്‍ക്കും അറിയില്ല, അതിനാല്‍ കീഴടങ്ങല്‍ പ്രഖ്യാപിക്കാന്‍ ആരുമില്ല’ എന്നും ട്രംപ് പറഞ്ഞു. വെള്ളിയാഴ്ച രാവിലെ സംപ്രേഷണം ചെയ്ത ഫോക്‌സ് ന്യൂസ് റേഡിയോയിലെ അഭിമുഖത്തിലും ഖമേനിക്ക് പരിക്കേറ്റതായി ട്രംപ് അവകാശപ്പെട്ടു.

‘അദ്ദേഹം ഒരുപക്ഷേ ജീവനോടെ ഉണ്ടാകുമെന്ന് ഞാന്‍ കരുതുന്നു. അദ്ദേഹത്തിന് ക്ഷതമേറ്റിട്ടുണ്ടാകാം, എങ്കിലും അദ്ദേഹം ഏതെങ്കിലും രൂപത്തില്‍ ജീവനോടെയുണ്ടാകുമെന്ന് ഞാന്‍ കരുതുന്നു’- ട്രംപ് പറഞ്ഞു.

യുഎസ്, ഇസ്രായേല്‍ ആക്രമണങ്ങള്‍ക്ക് രാജ്യം പ്രതികാരം ചെയ്യുമെന്നായിരുന്നു ഖമേനിയുടെ ആദ്യ സന്ദേശം. യുദ്ധത്തിന്റെ തുടക്കത്തില്‍ പിതാവ് അലി ഖമേനി കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് മോജ്തബ ഖമേനി പരമോന്നത നേതാവായി ചുമതലയേറ്റത്. ഇദ്ദേഹത്തിന്റെ വീഡിയോയോ ഫോട്ടോയോ ഇല്ലാതെയാണ് ഇറാനിയന്‍ സ്റ്റേറ്റ് ടെലിവിഷന്‍ ആ സന്ദേശം വായിച്ചത്.

ഖമേനിയുടെ അവസ്ഥയ്ക്കു തെളിവായി ഹെഗ്‌സേത്ത് ഈ രേഖയും ചൂണ്ടിക്കാട്ടുന്നു. ‘ഇറാന്റെ പക്കല്‍ ധാരാളം ക്യാമറകളും വോയിസ് റെക്കോര്‍ഡറുകളും ഉണ്ട്. പിന്നെന്തിനാണ് ഒരു ലിഖിത പ്രസ്താവന? അതിന്റെ കാരണം നിങ്ങള്‍ക്ക് അറിയാമെന്ന് ഞാന്‍ കരുതുന്നു. അവന്‍ ഭയന്നിരിക്കുകയാണ്. അവന്‍ പരിക്കേറ്റ നിലയിലാണ്. അവന്‍ ഒളിവിലാണ്. ആരാണ് ചുമതലയിലുള്ളത്? അത് ഒരുപക്ഷേ ഇറാന് പോലും അറിയില്ലായിരിക്കും’-ഹെഗ്‌സേത്ത് പറഞ്ഞു.

ഇറാന്റെ മിസൈല്‍ വിക്ഷേപണ ശേഷി 90 ശതമാനവും ഡ്രോണുകള്‍ വിക്ഷേപിക്കാനുള്ള ശേഷി 95 ശതമാനവും കുറഞ്ഞതായി ഹെഗ്‌സെത്ത് പറഞ്ഞു. ഹോര്‍മുസ് കടലിടുക്ക് അടച്ചു എന്ന ഇറാന്റെ ഭീഷണിയെക്കുറിച്ചുള്ള ആശങ്കകളെ അദ്ദേഹം തള്ളിക്കളഞ്ഞു. അതു ഞങ്ങള്‍ കൈകാര്യം ചെയ്യുന്ന ഒന്നാണെന്നും പറഞ്ഞു.

കടലിടുക്കിലൂടെയുള്ള മിക്ക വാണിജ്യ ഗതാഗതവും ഇറാന്‍ തടയുന്നുണ്ടെങ്കിലും ചില നീക്കങ്ങള്‍ നടക്കുന്നുണ്ടെന്ന് ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ചെയര്‍മാന്‍ ജനറല്‍ ഡാന്‍ കെയ്ന്‍ പറഞ്ഞു.

‘നാവികസേനയെ നശിപ്പിക്കുക എന്നത് ഞങ്ങളുടെ പ്രാഥമിക ലക്ഷ്യങ്ങളിലൊന്നായി ഞങ്ങള്‍ തിരഞ്ഞെടുത്തതിന് ഒരു കാരണമുണ്ട്. കടലിടുക്ക് തര്‍ക്കവിഷയമായി തുടരാനോ വാണിജ്യ ചരക്കുകളുടെ നീക്കം തടസപ്പെടാനോ അനുവദിക്കില്ല’- ഹെഗ്‌സെത്ത് കൂട്ടിച്ചേര്‍ത്തു.

#DailyhuntMalayalam, #MalayalamNews, #BreakingNewsMalayalam, #IranWar, #DonaldTrump, #PeteHegseth, #MojtabaKhamenei, #IranNews, #InternationalNews, #ഇറാൻവാർത്തകൾ, #മലയാളംവാർത്ത, #ലോകവാർത്തകൾ, #ബ്രേക്കിംഗ്ന്യൂസ്, #യുദ്ധവാർത്തകൾ, #ട്രംപ് #IranConflict, #USForeignPolicy, #MiddleEastNews, #TrumpNews, #DefenseUpdate, #StraitOfHormuz, #GlobalPolitics, #WarNews, #IranIsrael, #CurrentAffairs, #WorldNewsUpdate, #Hegseth, #Khamenei, #Geopolitics

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: