Breaking NewsLead NewsNEWSWorld

പുതിയ ഇറാൻ ഭരണാധികാരി ജീവനോടെയുണ്ടോ? മരിച്ചിട്ടില്ല, ഏതെങ്കിലും തരത്തിൽ ജീവനോടെയുണ്ടാകാം… ട്രംപ്!! കുറഞ്ഞത് ഒരു കാലെങ്കിലും നഷ്ടപ്പെട്ടിരിക്കാം, വയറിലോ കരളിലോ ഗുരുതര പരുക്കുണ്ട്, കോമയിലെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ… മൊജ്തബ ഖമനേയിയുടെ ആരോ​ഗ്യസ്ഥിതിയിൽ അവ്യക്തത തുടരുന്നു

തെഹ്റാൻ: ഇറാന്റെ പുതിയ പരമോന്നത നേതാവായ മൊജ്തബ ഖമനേയിയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച ആശങ്കകളും അഭ്യൂഹങ്ങളും ശക്തമാകുന്നതിനിടെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അദ്ദേഹം ജീവനോടെ ഉണ്ടാകാമെന്നു വെളിപ്പെടുത്തി. എന്നാൽ അന്നത്തെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റിരിക്കാമെന്ന സാധ്യതയും ട്രംപ് സൂചിപ്പിച്ചു.

ഫോക്സ് ന്യൂസ് റേഡിയോയിലെ ബ്രയാൻ കില്മീഡ് ഷോയിൽ സംസാരിക്കുമ്പോഴായിരുന്നു ട്രംപിന്റെ പ്രതികരണം. മുൻ സുപ്രീം ലീഡർ യുഎസ്–ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ മകൻ മൊജ്തബ ഇറാന്റെ പുതിയ പരമോന്നത നേതാവായി അധികാരം ഏറ്റത്.

Signature-ad

“മരിച്ചിട്ടില്ല, അദ്ദേഹം ജീവനോടെ തന്നെയുണ്ടാകാമെന്നാണ് ഞാൻ കരുതുന്നത്. പക്ഷേ ഗുരുതരമായി പരുക്കേറ്റിരിക്കാം. എങ്ങനെയെങ്കിലും അദ്ദേഹം ഇപ്പോഴും ജീവിച്ചിരിക്കാം,” എന്നായിരുന്നു ട്രംപിന്റെ പ്രതികരണം.

അതേസമയം യുദ്ധം ആരംഭിച്ചതിനുശേഷം മൊജ്തബ പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല. ഇതാണ് അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് വിവിധ തരത്തിലുള്ള അഭ്യൂഹങ്ങൾ ഉയരാൻ കാരണമായത്. പുതിയ സുപ്രീം ലീഡറെന്ന നിലയിൽ അദ്ദേഹം രാജ്യത്തെ നയിക്കാൻ കഴിയുമോ എന്ന ചർച്ചകളും അന്താരാഷ്ട്ര തലത്തിൽ ശക്തമാണ്.

ഇതിനിടെ ചില അന്താരാഷ്ട്ര മാധ്യമങ്ങൾ മൊജ്തബയുടെ ആരോഗ്യസ്ഥിതി ഗുരുതരമാണെന്ന റിപ്പോർട്ടുകളും പുറത്തുവിട്ടിട്ടുണ്ട്. ബ്രിട്ടീഷ് ടാബ്ലോയ്ഡ് മാധ്യമമായ ദി സൺ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ, ഫെബ്രുവരി 28-ന് നടന്ന വ്യോമാക്രമണത്തിൽ അദ്ദേഹത്തിനു ​ഗുരുതരമായി പരുക്കേറ്റതായി പറയുന്നു. അതേ ആക്രമണത്തിലാണ് അദ്ദേഹത്തിന്റെ പിതാവായ Ali Khamenei കൊല്ലപ്പെട്ടത്.

റിപ്പോർട്ട് അനുസരിച്ച് 56-കാരനായ ഖാമനെ കോമാവസ്ഥയിൽ കഴിയുന്നുവെന്നും കുറഞ്ഞത് ഒരു കാലെങ്കിലും നഷ്ടപ്പെട്ടിരിക്കാമെന്നും പറയുന്നു. കൂടാതെ വയറിലോ കരളിലോ ഗുരുതര പരുക്ക് ഉണ്ടായിട്ടുണ്ടാകാമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.

തെഹ്റാനിലെ സിനാ യൂണിവേഴ്സിറ്റി ആശുപത്രിയിൽ ശക്തമായ സുരക്ഷാ സംവിധാനങ്ങൾക്കിടെ അദ്ദേഹത്തിന് ചികിത്സ നൽകുകയാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ആശുപത്രി പരിസരത്ത് സുരക്ഷാ സേനയെ വ്യാപകമായി വിന്യസിച്ചിട്ടുണ്ടെന്നും വിവരങ്ങൾ പുറത്തുവന്നു. എന്നാൽ ഇറാൻ സർക്കാർ വൃത്തങ്ങൾ ഈ റിപ്പോർട്ടുകൾ പൂർണ്ണമായി സ്ഥിരീകരിച്ചിട്ടില്ല. അതേസമയം മൊജ്തബയ്ക്കു പരുക്കേറ്റതായി അവർ സമ്മതിച്ചിട്ടുണ്ട്. എന്നാൽ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി നിയന്ത്രണത്തിലാണെന്നും ചികിത്സയിൽ തുടരുകയാണെന്നും അധികൃതർ വ്യക്തമാക്കി.

ബ്രിട്ടീഷ് പത്രമായ ദി ഗാർഡിയൻ ഉദ്ധരിച്ച സൈപ്രസിലെ ഇറാൻ അംബാസഡർ അലിരേസ സലാരിയൻ പറയുന്നതനുസരിച്ച്, ഖമനേയിയുടെ കാലുകളിലും കൈകളിലും പരുക്കുകളുണ്ട്. അതിനാലാണ് അദ്ദേഹം ഇപ്പോഴും പൊതുവേദിയിൽ പ്രത്യക്ഷപ്പെടാത്തതെന്ന് അംബാസഡർ പറഞ്ഞു.

“അദ്ദേഹത്തിന് കാലിലും കൈയിലും പരുക്കേറ്റിട്ടുണ്ട്. അതിനാൽ ആശുപത്രിയിലാണ്. ഇപ്പോൾ പ്രസംഗിക്കാനോ പൊതുവേദിയിൽ പ്രത്യക്ഷപ്പെടാനോ അദ്ദേഹത്തിന് സൗകര്യമുള്ള അവസ്ഥയല്ല,” എന്നാണ് സലാരിയൻ വിശദീകരിച്ചത്. ഇതിനിടെ ഖമനേയിയുടെ നേതൃത്വത്തിൽ ഭരണകൂടം തുടരുന്നുവെന്ന സന്ദേശം നൽകാൻ ഇറാന്റെ സംസ്ഥാന ടെലിവിഷൻ ശ്രമിച്ചു. മൊജ്തബ ഖമനേയിയുടെ പേരിൽ ആദ്യ ഔദ്യോഗിക സന്ദേശം അവർ സംപ്രേഷണം ചെയ്തു. എന്നാൽ ആ സന്ദേശം ഖമനേ നേരിട്ട് പറഞ്ഞതല്ല, വാർത്താഅവതാരകൻ വായിച്ചാണ് അത് പ്രക്ഷേപണം ചെയ്തത്.

സന്ദേശത്തിൽ അമേരിക്കയ്‌ക്കെതിരേ കടുത്ത മുന്നറിയിപ്പും നൽകിയിരുന്നു. മേഖലയിൽ ഉള്ള എല്ലാ അമേരിക്കൻ സൈനിക താവളങ്ങളും ഉടൻ അടയ്ക്കണമെന്ന് സന്ദേശത്തിൽ ആവശ്യപ്പെട്ടു. അതില്ലെങ്കിൽ അവയെ ലക്ഷ്യമിട്ട് ആക്രമണം നടത്തുമെന്ന് മുന്നറിയിപ്പ് നൽകി. “മേഖലയിലുള്ള എല്ലാ അമേരിക്കൻ സൈനിക താവളങ്ങളും ഉടൻ അടയ്ക്കണം. അല്ലെങ്കിൽ അവ ആക്രമിക്കപ്പെടും,” എന്നാണ് സന്ദേശത്തിൽ പറഞ്ഞത്.

യുദ്ധത്തിൽ ഇറാനുണ്ടായ നാശനഷ്ടങ്ങൾക്ക് ശത്രുരാജ്യങ്ങളിൽ നിന്ന് നഷ്ടപരിഹാരം ആവശ്യപ്പെടുമെന്നും ഖമനേയിയുടെ സന്ദേശത്തിൽ വ്യക്തമാക്കുന്നു. ആവശ്യങ്ങൾ അംഗീകരിക്കാത്ത പക്ഷം അവരുടെ ആസ്തികൾ പിടിച്ചെടുക്കുകയോ തുല്യമായ നാശനഷ്ടം വരുത്തുകയോ ചെയ്യുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഇറാനും അമേരിക്കയും ഇസ്രായേലും തമ്മിലുള്ള സംഘർഷം തുടരുന്ന സാഹചര്യത്തിൽ ഇറാന്റെ പുതിയ സുപ്രീം ലീഡറുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച അനിശ്ചിതത്വം മിഡിൽ ഈസ്റ്റിലെ രാഷ്ട്രീയവും സൈനികവുമായ സാഹചര്യം കൂടുതൽ സങ്കീർണ്ണമാക്കുന്നുവെന്നാണ് വിലയിരുത്തൽ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: