ഗീതാ ഗോപി മകൾക്ക് 225 പവൻ വിവാഹ സമ്മാനമായി നൽകിയത് നാട്ടുകാരി നിന്ന് പണം പിരിച്ച്, പണം കൊടുത്തവർ പരാതിയുമായി സമീപിച്ചു, ബിനോയ് വിശ്വത്തിന്റെ ഉറപ്പിൽ വിശ്വാസമില്ല… സിപിഐയിൽ നിന്ന് രാജി വച്ച സിസി മുകുന്ദൻ ഇനി നാട്ടികയിൽ സ്വതന്ത്രൻ

തൃശ്ശൂർ: നാട്ടികയിലെ എംഎൽഎ സിസി മുകുന്ദൻ സിപിഐ മണ്ഡലം കമ്മിറ്റിയിൽ നിന്ന് രാജിവെച്ചു. സീറ്റ് നിഷേധിച്ചതിനെ തുടർന്ന് നാട്ടികയിൽ സ്വതന്ത്രനായി മത്സരിക്കും. മറ്റു പാർട്ടികളുടെ പിന്തുണ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. തനിക്ക് സിപിഐയിൽ നിരവധി പേർ പിന്തുണ അറിയിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
നാട്ടികയിലെ എൽഡിഎഫ് സ്ഥാനാർത്ഥി ഗീതാ ഗോപിക്കെതിരെ സിസി മുകുന്ദൻ വീണ്ടും ആരോപണം ഉന്നയിച്ചു. മകൾക്ക് 225 പവൻ വിവാഹ സമ്മാനമായി നൽകിയത് നാട്ടികയിൽ നിന്ന് പണം പിരിച്ചാണെന്നും ആ പണം തിരികെ കൊടുത്തില്ലയെന്നുമാണ് എംഎൽഎ ആരോപണം ഉന്നയിച്ചത്. പണം കൊടുത്തവർ പരാതിയുമായി സമീപിച്ചുവെന്നും ബിനോയ് വിശ്വത്തിന്റെ ഉറപ്പിൽ വിശ്വാസമില്ലയെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം നാട്ടികയിലേത് പേയ്മെന്റ് സീറ്റ് ആണെന്ന് സിസി മുകുന്ദൻ ആരോപിച്ചതിന് പിന്നാലെ സിപിഐയിൽ വിമർശനം ഉയർന്നിരുന്നു. സാമ്പത്തിക സ്വാധീനമാണ് ഗീതാ ഗോപിക്ക് സീറ്റ് നൽകിയതിന് കാരണമെന്നും പാർട്ടിക്ക് പണം പിരിച്ചു നൽകാൻ കഴിവില്ലാത്തതുകൊണ്ടാണ് തന്നെ തഴഞ്ഞതെന്നും സി സി മുകുന്ദൻ ആരോപിച്ചിരുന്നു. പാർട്ടി സീറ്റ് നൽകിയില്ലെങ്കിലും മത്സരിക്കുമെന്ന് സി സി മുകുന്ദൻ വെല്ലുവിളിക്കുകയും ചെയ്തിരുന്നു.
2021ൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച സിപിഐ നേതാവായ സി സി മുകുന്ദൻ 28,431 വോട്ടുകൾക്കാണ് വിജയിച്ചത്. കോൺഗ്രസിന്റെ അഡ്വ. സുനിൽ ലാലൂരിനെയാണ് പരാജയപ്പെടുത്തിയത്. 2016ൽ ഇപ്പോൾ സിപിഐ സ്ഥാനാർത്ഥിയായി തീരുമാനിച്ച ഗീതാ ഗോപിയാണ് മത്സരിച്ചത്. അന്ന് 26,777 വോട്ടുകൾക്കാണ് വിജയിച്ചത്.
എന്നാൽ തദ്ദേശ തെരഞ്ഞെടുപ്പിൽ നിയോജക മണ്ഡലം അടിസ്ഥാനത്തിൽ 4706 വോട്ടുകളുടെ ഭൂരിപക്ഷം മാത്രമേ എൽഡിഎഫിന് നാട്ടികയിൽ നേടാനായുള്ളൂ.






