പരിഹസിച്ചിട്ടില്ല, ചിരിച്ചത് മാധ്യമങ്ങളുടെ ചോദ്യം കേട്ട്, അംഗത്വം പുതുക്കണം- ഫോണിൽ വിളിച്ച് എംവി ഗോവിന്ദൻ!! ഇടഞ്ഞ ജി സുധാകരനെ അനുനയിപ്പിക്കാൻ ശ്രമവുമായി സിപിഎം

തിരുവനന്തപുരം: സിപിഎം നേതൃത്വത്തെ നിശീതമായി വിമർശിച്ച് പാർട്ടി ബന്ധം അവസാനിപ്പിച്ച മുൻ മന്ത്രിയും മുതിർന്ന നേതാവുമായ ജി. സുധാകരനെ അനുനയിപ്പിക്കാനുള്ള ശ്രമത്തിൽ സിപിഎം. ഇതിന്റെ ഭാഗമായി പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ജി. സുധാകരനെ ഫോണിൽ വിളിച്ചു. സുധാകരനെ താൻ പരിഹസിച്ചിട്ടില്ലെന്നും മാധ്യമങ്ങളുടെ ചോദ്യം കേട്ടാണ് ചിരിച്ചതെന്നും വിശദീകരിച്ചു. അതോടൊപ്പം അംഗത്വം പുതുക്കണമെന്നും ആവശ്യപ്പെട്ടു.
അതേസമയം സമൂഹമാധ്യമ കുറിപ്പിലൂടെയാണു അംഗത്വം പുതുക്കുന്നില്ലെന്നും പാർട്ടി വിടുകയാണെന്ന കൃത്യമായ സൂചന ജി. സുധാകരൻ നൽകിയത്. 63 വർഷത്തെ പാർട്ടി ബന്ധമാണ് ഉപേക്ഷിച്ചത്. 5 വർഷമായി തുടരുന്ന അവഗണനയുടെ ഉദാഹരണങ്ങൾ പറയുന്ന കുറിപ്പിൽ താൻ ഒരു പരിഗണനയും അർഹിക്കുന്ന ആളല്ലെന്ന അർഥത്തിൽ പ്രതികരിച്ചു സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ കളിയാക്കി ചിരിച്ചത് എടുത്തു പറഞ്ഞിരുന്നു. അംഗത്വം പുതുക്കാതിരിക്കാൻ ഈ കാരണങ്ങളാണു പറയുന്നതെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാകാനുള്ള താൽപര്യം പാർട്ടി ജനറൽ സെക്രട്ടറിയെത്തന്നെ അറിയിച്ചിട്ടും പരിഗണിക്കാത്തതും ഒരു കാരണമായി.
ഇതിനിടെ സുധാകരനെ അമ്പലപ്പുഴയിൽ യുഡിഎഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർഥിയായി കളത്തിലിറക്കാനുള്ള നീക്കങ്ങൾ കോൺഗ്രസ് കേന്ദ്രങ്ങൾ സജീവമാക്കിയെങ്കിലും അദ്ദേഹം മനസ് തുറന്നിട്ടില്ല. കുറിപ്പിലുള്ളതിൽ കൂടുതലൊന്നും പറയുന്നില്ലെന്നായിരുന്നു പ്രതികരണം. ജില്ലാ സെക്രട്ടറി ആർ. നാസർ ഫോണിൽ സംസാരിച്ചെങ്കിലും അംഗത്വ ഫോം പൂരിപ്പിച്ചു നൽകില്ലെന്നാണ് സുധാകരൻ വ്യക്തമാക്കിയത്.






