Breaking NewsIndiaLead NewsLIFELife StyleNEWSNewsthen Specialpolitics

വിവാഹത്തിന് മാതാപിതാക്കളുടെ അനുമതി നിര്‍ബന്ധമാക്കാന്‍ ഗുജറാത്ത്; ഒളിച്ചോട്ടവും ‘ലൗ ജിഹാദും’ തടയാനെന്നു വിശദീകരണം; ‘ഹാദിയ കേസ്’ വിധിക്ക് വിരുദ്ധമെന്ന് നിയമ വിദഗ്ധര്‍; പിന്നോട്ടില്ലെന്നു സര്‍ക്കാരും

അഹമ്മദാബാദ്: സംസ്ഥാനത്തു നടക്കുന്ന ഏതൊരു വിവാഹത്തിനും മാതാപിതാക്കളുടെ അനുമതി വേണമെന്ന നിയമം നടപ്പാക്കാനൊരുങ്ങി ഗുജറാത്ത്. സംസ്ഥാനത്തെ വിവാഹ രജിസ്‌ട്രേഷന്‍ നിയമങ്ങളില്‍ നിര്‍ദേശിക്കപ്പെട്ട ഭേദഗതികള്‍ നടപ്പായാല്‍ ഉടന്‍ പ്രാബല്യത്തില്‍ വരുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

വിവാഹത്തെക്കുറിച്ച് തങ്ങള്‍ മാതാപിതാക്കളെ അറിയിച്ചിട്ടുണ്ടോ എന്ന് ദമ്പതികള്‍ വ്യക്തമാക്കണം. രജിസ്‌ട്രേഷന്‍ നടപടികള്‍ക്കിടയില്‍ മാതാപിതാക്കളെ വിവരം അറിയിക്കാന്‍ ഉദ്യോഗസ്ഥര്‍ക്കും ബാധ്യതയുണ്ടാകും. ഒളിച്ചോട്ടങ്ങള്‍, ‘ലൗ ജിഹാദ്’ എന്നിവ ലക്ഷ്യമിട്ടാണ് ഇതെന്നാണ് സര്‍ക്കാര്‍ ഭാഷ്യം. നിരപരാധികളായ പെണ്‍കുട്ടികള്‍ ചതിയില്‍പെടുന്നെന്നും ഇത്തരം പ്രവണതകള്‍ സമൂഹത്തില്‍ ചിതലുകള്‍പോലെ പടരുകയാണെന്നും നിര്‍ദേശങ്ങള്‍ പ്രഖ്യാപിച്ച ഉപമുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഹര്‍ഷ സംഘ്‌വി പറഞ്ഞു.

Signature-ad

എന്നാല്‍, നിയമം കോടതി കയറുമെന്ന കാര്യത്തില്‍ സംശയമില്ല. പ്രായപൂര്‍ത്തിയായ രണ്ടുപേരുടെ വിവാഹ അവകാശം ഭരണഘടന മൗലികമായി നല്‍കിയിട്ടുള്ളതാണ്. വ്യക്തിസ്വാതന്ത്ര്യത്തില്‍ ഇതിനു പ്രധാന്യമുണ്ടെന്നും കോടതി ഉറപ്പിച്ചു വ്യക്തമാക്കിയിട്ടുണ്ട്.

ഷഫിന്‍ ജഹാനെ വിവാഹം കഴിച്ച കേരളീയ വനിത അഖിലയുടെ (പിന്നീട് ഹാദിയ) കേസില്‍, പ്രായപൂര്‍ത്തിയായ ഇന്ത്യക്കാര്‍ക്ക് തങ്ങളുടെ പങ്കാളിയെ തിരഞ്ഞെടുക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്ന് കോടതി വ്യക്തമാക്കിയിരുന്നു. കുട്ടികളെ സംരക്ഷിക്കാനുള്ള തങ്ങളുടെ അവകാശം ലംഘിക്കപ്പെട്ടുവെന്ന് മാതാപിതാക്കള്‍ക്ക് തോന്നിയാല്‍ പോലും ഈ അവകാശം നിലനില്‍ക്കും. ‘വിവാഹം കഴിക്കണോ വേണ്ടയോ എന്നും ആരെ വിവാഹം കഴിക്കണം എന്നുമുള്ള വ്യക്തികളുടെ തിരഞ്ഞെടുപ്പുകള്‍ ഭരണകൂടത്തിന്റെ നിയന്ത്രണത്തിന് പുറത്താണ്’ എന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഗുജറാത്ത് നിര്‍ദ്ദേശിച്ച പുതിയ നിയമങ്ങളെ എതിര്‍ക്കാന്‍ പലരും ഈ വിധി ഉദ്ധരിക്കുന്നുണ്ട്.

ന്യൂസ്ദെൻ’ വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകു.

ഫെയ്സ്ബുക്ക് പേജ്

യൂട്യൂബ് ചാനല്

പ്രധാന മാറ്റങ്ങള്‍

കരട് നിയമങ്ങള്‍ അനുസരിച്ച്, ഓരോ വിവാഹ രജിസ്‌ട്രേഷന്‍ അപേക്ഷയും അസിസ്റ്റന്റ് രജിസ്ട്രാര്‍ക്ക് മുന്‍പാകെ സമര്‍പ്പിക്കണം. വധൂവരന്മാര്‍ വിവാഹത്തെക്കുറിച്ച് മാതാപിതാക്കളെ അറിയിച്ചിട്ടുണ്ടോ എന്നു വ്യക്തമാക്കുന്ന സത്യവാങ്മൂലം നല്‍കണം. അപേക്ഷകര്‍ തങ്ങളുടെ മാതാപിതാക്കളുടെ പേര്, വിലാസം, ആധാര്‍ വിവരങ്ങള്‍, ഫോണ്‍നമ്പര്‍ എന്നിവ നല്‍കണം.

അസിസ്റ്റന്റ് രജിസ്ട്രാറുടെ പരിശോധനയ്ക്കുശേഷം പത്തു ദിവസത്തിനുള്ളില്‍ ഇരുപക്ഷത്തെയും മാതാപിതാക്കളെ അറിയിക്കും. അപേക്ഷ ബന്ധപ്പെട്ട ജില്ലാ അല്ലെങ്കില്‍ താലൂക്ക് രജിസ്ട്രാര്‍ക്ക് കൈമാറുകയും, എല്ലാ ആവശ്യകതകളും പൂര്‍ത്തിയായാല്‍ 30 ദിവസത്തിന് ശേഷം വിവാഹം രജിസ്റ്റര്‍ ചെയ്യുകയും ചെയ്യും. വിവരങ്ങള്‍ പ്രത്യേകം തയാറാക്കുന്ന സര്‍ക്കാര്‍ പോര്‍ട്ടലിലും അപ്ലോഡ് ചെയ്യും.

ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെ വെബ്സൈറ്റ് വഴി 30 ദിവസത്തേക്ക് പൊതുജനങ്ങളില്‍നിന്ന് ആക്ഷേപങ്ങളും നിര്‍ദ്ദേശങ്ങളും ക്ഷണിച്ചിട്ടുണ്ടെന്നും, അതിനുശേഷം അന്തിമ നിയമങ്ങള്‍ വിജ്ഞാപനം ചെയ്യുമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

പഴുതുകള്‍ അടയ്ക്കുന്നു

സര്‍ക്കാര്‍ ‘പ്രണയത്തിന് വിരുദ്ധമല്ല’ എന്നും എന്നാല്‍ ‘വഞ്ചനയിലൂടെ പ്രണയത്തെ അപകീര്‍ത്തിപ്പെടുത്തുന്നവര്‍ക്കെതിരെ’ കര്‍ശന നടപടിയെടുക്കുമെന്നും സംഘ്വി പറഞ്ഞു. വിവാഹത്തെ ഇന്ത്യന്‍ പാരമ്പര്യത്തില്‍ വേരൂന്നിയ പവിത്രമായ ഒന്നായി വിശേഷിപ്പിച്ച അദ്ദേഹം, വ്യാജ ഐഡന്റിറ്റികള്‍ ഉപയോഗിച്ചുള്ള വഞ്ചനാപരമായ പ്രവര്‍ത്തനങ്ങള്‍ ഗുരുതരമായ സാമൂഹിക സാംസ്‌കാരിക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും പറഞ്ഞു. ‘ആരെങ്കിലും മറ്റൊരാളായി ചമഞ്ഞ് ഒരാളെ ഉപദ്രവിക്കാന്‍ ശ്രമിച്ചാല്‍ കര്‍ശന നടപടിയുണ്ടാകും എന്ന കാര്യത്തില്‍ ഞങ്ങളുടെ സര്‍ക്കാരിന്റെ നിലപാട് വ്യക്തമാണെ’ന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു.
കണ്‍സള്‍ട്ടേഷന്‍ കാലയളവില്‍ ലഭിക്കുന്ന പൊതുജന പ്രതികരണങ്ങള്‍ അവലോകനം ചെയ്ത ശേഷം ഭേദഗതികള്‍ നടപ്പിലാക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുമെന്ന് ഗുജറാത്ത് സര്‍ക്കാര്‍ അറിയിച്ചു.

ഹാദിയ കേസില്‍ സുപ്രീം കോടതി പറഞ്ഞത്

കേരള സ്വദേശികളായ ഹാദിയയുടെയും ഷഫിന്‍ ജഹാന്റെയും മതാന്തര വിവാഹം ‘ലവ് ജിഹാദ്’ ആരോപണങ്ങളെത്തുടര്‍ന്ന് ദേശീയ തലത്തില്‍ ചര്‍ച്ചയായിരുന്നു. എന്‍ഐഎ അന്വേഷണത്തിന് പോലും ഇത് വിധേയമായി. വ്യക്തിസ്വാതന്ത്ര്യത്തിലും സ്വയംഭരണാധികാരത്തിലും ഊന്നിയ വിധിയിലൂടെ 2018-ല്‍ സുപ്രീം കോടതി ഇവരുടെ വിവാഹം പുനഃസ്ഥാപിച്ചു. നേരത്തെ കേരള ഹൈക്കോടതി ഈ വിവാഹം റദ്ദാക്കിയിരുന്നു. പ്രായപൂര്‍ത്തിയായ ഒരു സ്ത്രീക്ക് ‘സ്വന്തം വ്യക്തിത്വത്തിന്മേല്‍ പൂര്‍ണമായ സ്വയംഭരണാധികാരം’ ഉണ്ടെന്ന് കോടതി നിരീക്ഷിച്ചു.

അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍, ഡി.വൈ. ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ച്, ‘നിയമപരമായ തിരഞ്ഞെടുപ്പ് നടത്തുന്നത് വ്യക്തിത്വത്തിന്റെ അംഗീകാരമാണ്’ എന്ന് വ്യക്തമാക്കി. ‘ലവ് ജിഹാദ്’ ആരോപണങ്ങള്‍ തള്ളുകയും ഇസ്ലാം മതം സ്വീകരിക്കാനുള്ള ഹാദിയയുടെ തീരുമാനത്തെ ഉയര്‍ത്തിപ്പിടിക്കുകയും ചെയ്ത കോടതി, വിശ്വാസം എന്നത് ഒരാളുടെ അര്‍ത്ഥവത്തായ നിലനില്‍പ്പിന് അത്യന്താപേക്ഷിതമാണെന്നും ‘വിശ്വാസം തിരഞ്ഞെടുക്കുന്നത് വ്യക്തിത്വത്തിന്റെ അടിസ്ഥാനമാണെന്നും അതുകൂടാതെ തിരഞ്ഞെടുപ്പിനുള്ള അവകാശം വെറുമൊരു നിഴല്‍ മാത്രമായി മാറുമെന്നും’ നിരീക്ഷിച്ചു.

ഹാദിയയുടെ പിതാവ് ഉന്നയിച്ച എതിര്‍പ്പുകളെ പരാമര്‍ശിച്ച കോടതി, തന്റെ മകളെ സംരക്ഷിക്കാനുള്ള തന്റെ അവകാശത്തില്‍ ‘വലിയ ലംഘനം’ നടന്നതായി അദ്ദേഹത്തിന് തോന്നാമെങ്കിലും, ആ വീക്ഷണം ‘മകളുടെ മൗലികാവകാശങ്ങളെ വെട്ടിക്കുറയ്ക്കാന്‍ അനുവദിക്കാനാവില്ലെന്നും വിശ്വാസത്തിന്റെ പേരില്‍ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നിഷേധിക്കുന്നത് അനുവദനീയമല്ലെ’ന്നും കോടതി പറഞ്ഞു.

ഇഷ്ടപ്പെട്ട വ്യക്തിയെ വിവാഹം കഴിക്കാനുള്ള അവകാശം ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21-ന്റെ അവിഭാജ്യ ഘടകമാണ്. ഇത്തരം സ്വാതന്ത്ര്യങ്ങളെ ഭരണകൂടത്തിന്റെ കടന്നുകയറ്റത്തില്‍ നിന്ന് കോടതികള്‍ സംരക്ഷിക്കണ’മെന്നും ജസ്റ്റിസ് ചന്ദ്രചൂഢ് പറഞ്ഞു. ‘വിവാഹം കഴിക്കണോ വേണ്ടയോ എന്നും ആരെ വിവാഹം കഴിക്കണം എന്നുമുള്ള വ്യക്തികളുടെ തിരഞ്ഞെടുപ്പുകള്‍ ഉള്‍പ്പെടെയുള്ള വിവാഹത്തിന്റെ സ്വകാര്യതകള്‍ ഭരണകൂടത്തിന്റെ നിയന്ത്രണത്തിന് പുറത്താണ്. ഭരണഘടനാപരമായ സ്വാതന്ത്ര്യങ്ങളുടെ സംരക്ഷകര്‍ എന്ന നിലയില്‍ കോടതികള്‍ ഈ സ്വാതന്ത്ര്യങ്ങള്‍ കാത്തുസൂക്ഷിക്കണ’മെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ന്യൂസ്ദെൻ’ വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകു.

ഫെയ്സ്ബുക്ക് പേജ്

യൂട്യൂബ് ചാനല്

#GujaratNews, #MarriageRegistration, #GujaratGovernment, #ParentalConsent, #MalayalamNews, #HadiyaCase, #SupremeCourt, #LoveJihad, #FundamentalRights, #HarshSanghavi, #LegalNews, #DailyhuntMalayalam #GujaratMarriageRules, #ParentalPermission, #SupremeCourtVerdict, #HadiyaCase, #Article21, #RightToMarry, #GujaratPolitics, #IndianLaw, #PersonalLiberty, #MarriageRegistrationAct, #LegalUpdates, #IndiaNews

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: