എല്ലാ കാര്യങ്ങളും കേന്ദ്രം ചെയ്യണമെങ്കിൽ പിന്നെ എന്തിനാണ് ഇവിടെയൊരു സംസ്ഥാന സർക്കാർ? ശബരിമല യുവതീപ്രവേശന വിഷയത്തിൽ ബിജെപി നിലപാട് വ്യക്തമാണ്, ആചാരങ്ങളെ രാഷ്ട്രീയ നേട്ടങ്ങൾക്കായി തൊട്ടുകളിക്കാൻ സർക്കാർ മുതിരരുത്, പത്ത് വർഷത്തെ ദുർഭരണത്തിൽ നിന്ന് ജനശ്രദ്ധ തിരിക്കാനാണോ നാളത്തെ നാടകം എന്നറിയാൻ കാത്തിരിക്കുകയാണ്… രാജീവ് ചന്ദ്രശേഖർ

ദുബായ്: ശബരിമല യുവതീപ്രവേശന വിഷയത്തിൽ ബിജെപിയുടെ നിലപാട് വ്യക്തമാക്കി മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ രാജീവ് ചന്ദ്രശേഖർ. ആചാരങ്ങളെ രാഷ്ട്രീയലാഭത്തിനായി ഉപയോഗിക്കുന്നതിനെതിരെ ശക്തമായ മുന്നറിയിപ്പ് നൽകിയ അദ്ദേഹം, വികസന കാര്യങ്ങളിൽ സംവാദത്തിനാണെങ്കിൽ ബിജെപി തയ്യാറാണെന്നും പറഞ്ഞു.
ശബരിമലയിലെ യുവതീപ്രവേശന വിഷയത്തിൽ ബിജെപിയുടെ നിലപാട് വ്യക്തമാണ്. ആചാരങ്ങളെ രാഷ്ട്രീയ നേട്ടങ്ങൾക്കായി തൊട്ടുകളിക്കാൻ സർക്കാർ മുതിരരുത്. അത്തരം നീക്കങ്ങൾ ഉണ്ടായാൽ ശക്തമായ പ്രതികരണം ബിജെപിയുടെ ഭാഗത്തുനിന്ന് നേരിടേണ്ടി വരും. കഴിഞ്ഞ പത്ത് വർഷത്തെ ദുർഭരണത്തിൽ നിന്ന് ജനശ്രദ്ധ തിരിക്കാനാണോ നാളത്തെ നാടകം എന്നറിയാൻ കാത്തിരിക്കുകയാണ്. എല്ലാ കാര്യങ്ങൾക്കും കേന്ദ്രത്തെ പഴിചാരുന്ന സംസ്ഥാന സർക്കാരിന്റെ രീതി ശരിയല്ലെന്ന് രാജീവ് ചന്ദ്രശേഖർ കുറ്റപ്പെടുത്തി.
അതുപോലെ എല്ലാ കാര്യങ്ങളും കേന്ദ്രം ചെയ്യണമെങ്കിൽ പിന്നെ എന്തിനാണ് ഇവിടെയൊരു സംസ്ഥാന സർക്കാർ എന്നും അദ്ദേഹം ചോദിച്ചു. ആർട്ടിക്കിൾ 25 പ്രകാരം ദേവസ്വം ബോർഡ് വരുന്നത് സംസ്ഥാന സർക്കാരിന് കീഴിലാണ്. വിശ്വാസപരമായ കാര്യങ്ങളിൽ കേന്ദ്രം ഇടപെടാറില്ല. എൻ.എസ്.എസിന് അവരുടെ അഭിപ്രായം പറയാറുള്ള സ്വാതന്ത്ര്യമുണ്ട്. വികസനകാര്യങ്ങളിൽ പത്തുകൊല്ലംകൊണ്ട് സംസ്ഥാന സർക്കാർ എന്തുചെയ്തുവെന്നും അദ്ദേഹം ചോദിച്ചു.
കൂടാതെ മഞ്ചേശ്വരം മണ്ഡലത്തിലെ ഇന്ത്യക്കാരല്ലെന്ന പേരിൽ വോട്ട് നഷ്ടപ്പെട്ട സംഭവത്തിൽ ബിജെപിയെ പ്രതിക്കൂട്ടിലാക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. അനധികൃത കുടിയേറ്റക്കാർ വോട്ടർപട്ടികയിൽ വരാൻ പാടില്ല എന്നതാണ് ബിജെപിയുടെ എപ്പോഴുമുള്ള നിലപാട്. അർഹതപ്പെട്ടവർക്ക് അപ്പീൽ നൽകാനുള്ള അവകാശമുണ്ട്. കേരളത്തിന് ഒന്നും നൽകില്ലെന്ന് കരുതാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഭ്രാന്താണോ എന്നും അദ്ദേഹം പരിഹസിച്ച് ചോദിച്ചു.
അതേസമയം വികസന കാര്യങ്ങളിൽ കേന്ദ്ര സർക്കാർ ചെയ്ത പ്രവർത്തനങ്ങളെക്കുറിച്ച് സംവാദത്തിന് ബിജെപി തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ കേന്ദ്ര ബജറ്റിലടക്കം സംവാദത്തിന് സർക്കാർ തയ്യാറാകുന്നില്ല. ബിജെപി ഇതിനോടകം തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു. സ്ഥാനാർഥി പട്ടിക തീരുമാനിക്കേണ്ടത് കേന്ദ്ര പാർലമെന്ററി പാർട്ടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.





