‘ ഷാഫിയുടെ ചോരയ്ക്ക് പേരാമ്പ്ര പകരം ചോദിക്കും;. ഞങ്ങള്‍ ഒരാളെയും വെറുതെവിടില്ല ‘ – വിഡി സതീശൻ

കോഴിക്കോട്: ഷാഫി പറമ്പിലിൻ്റെ ചോരയ്ക്ക് പേരാമ്പ്ര പകരം ചോദിക്കുക തന്നെ ചെയ്യുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. യുഡിഎഫ് പുതുയുഗ യാത്രക്ക് പേരാമ്പ്രയിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഷാഫിയെ മർദ്ദിക്കാനായി കൂട്ടുനിന്ന ഉദ്യോഗസ്ഥർ ചെവിയിൽ നുള്ളിക്കോ. ഞങ്ങൾ വന്നാൽ ഒരാളെയും വെറുതെവിടില്ല. ഞങ്ങളുടെ കുഞ്ഞുങ്ങളെയും സഹോദരങ്ങളെയും തല്ലിച്ചതയ്ക്കാൻ കൂട്ടുനിന്നവർക്കെല്ലാം കൃത്യമായ മറുപടിയുണ്ടാകും. പ്രവർത്തകരുടെ വികാരമുൾക്കൊണ്ടാണ് പറയുന്നത്. അക്രമത്തിൻ്റെയും കൊലവിളിയുടെയും ഭാഷയാണ് സിപിഎമ്മിൻ്റേതെന്നും വി ഡി സതീശൻ പറഞ്ഞു.
പേരാമ്പ്രയിൽ വിജയിക്കും ഉറപ്പാണ്. നൂറിലധികം സീറ്റുകളുമായി അധികാരത്തിൽ വരുമെന്നത് ഉറപ്പാണ്. രക്തസാക്ഷികളുടെ കുടുംബം പോലും വെറുക്കുന്ന പാർട്ടിയായി പിണറായി വിജയൻ്റെ സിപിഐഎം മാറി. കേരളത്തിലെ സിപിഐഎമ്മിന് രക്തസാക്ഷിയുണ്ടാകുന്നത് ലോട്ടറിയടിക്കുന്നതുപോലെയാണിപ്പോൾ. അവരുടെ പേരിൽ ഫണ്ടുപിരിച്ച് അടിച്ചുമാറ്റുക. ആ ചോദ്യം ചെയ്ത ഉത്തമനായ കമ്മ്യൂണിസ്റ്റുകാരനെ പുറത്താക്കുക. ഇതാണ് കേരളത്തിലെ കമ്മ്യൂണിസത്തിലെ വൈരുദ്ധ്യാത്മക ഭൗതികവാദം. അഭിമന്യുവിൻ്റെയും വിഷ്ണുവിൻ്റെയും രക്തസാക്ഷി ഫണ്ടുകൾ അടിച്ചുമാറ്റി. സിപിഐഎമ്മുകാരായ വിഷ്ണുവിൻ്റെ കുടുംബം കോൺഗ്രസിൽ ചേർന്നെന്നും വി ഡി സതീശൻ പറഞ്ഞു.






