മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ കണ്ടെത്താൻ സർവേ നടത്തിയിട്ടില്ല, പ്രചരിക്കുന്നത് വ്യാജ വാർത്തകൾ; പ്രചരിപ്പിക്കുന്ന നേതാക്കൾക്കെതിരെ കടുത്ത നടപടി- ഹൈക്കമാൻഡ്

സുനിൽ കനഗോലുവിന്റെയെന്ന പേരിൽ നടക്കുന്ന വ്യാജ സർവ്വേകൾക്കെതിരെ കടുത്ത നടപടിയെടുക്കാൻ നീക്കവുമായി കോൺഗ്രസ് ഹൈക്കമാൻഡ്. മുഖ്യമന്ത്രി സ്ഥാനാർത്ഥിയാരെന്ന് തരത്തിൽ സർവ്വേ നടത്താൻ സുനിൽ കനഗോലുവിനെയോ മറ്റാരെയെങ്കിലോ ചുമതലപ്പെടുത്തിയിട്ടില്ലന്നാണ് ഹൈക്കമാൻഡിന്റെ കേരളത്തിലെ പ്രതിനിധിയായ ദീപാ ദാസ് മുൻഷി പറയുന്നത്. ഇത്തരത്തിൽ നടക്കുന്ന പ്രചാരണങ്ങളിൽ ഹൈക്കമാൻഡിന് കടുത്ത അസംതൃപ്തിയുണ്ടെന്നും അവർ സൂചിപ്പിച്ചു.
കേരളത്തിൽ വരുന്ന നിയമസഭാ തെരെഞ്ഞെടുപ്പിൽ ഓരോ മണ്ഡലങ്ങളിലെയും വിജയസാധ്യത അറിയാനാണ് സുനിൽ കനഗോലുവിനെ ചുമതലപ്പെടുത്തിയത്. ഇതിനെ അടിസ്ഥാനമാക്കിയാണ് സർവ്വേ നടത്തുന്നത്. അല്ലാതെ മുഖ്യമന്ത്രി ആരെന്ന തരത്തിലുള്ള ഒരു സർവ്വേ കോൺഗ്രസ് ഹൈക്കമാൻഡ് നടത്തുന്നില്ല. ഇതുവരെ അങ്ങിനെ നടത്തിയിട്ടുമില്ല. ഹൈക്കമാൻഡിന്റെ പേരിൽ ഇത്തരത്തിൽ നടക്കുന്ന സർവ്വേകൾ എല്ലാം വ്യാജമാണെന്നാണ് ദീപാ ദാസ് മുൻഷിയടക്കമുള്ളവർ സൂചിപ്പിക്കുന്നത്.
കേരളത്തിലെ ചില കോൺഗ്രസ് നേതാക്കൾ സ്വന്തം നിലയ്ക്ക് മുഖ്യമന്ത്രിക്കുപ്പായം തുന്നിയിരിക്കുന്നതിലും ഹൈക്കമാൻഡിന് എതിർപ്പുണ്ട്. അവരാണ് ഇത്തരത്തിൽ സർവ്വേകളുണ്ടെന്ന് വരുത്തിത്തീർക്കുന്നത്. മുഖ്യമന്ത്രിയെക്കണ്ടുപിടിക്കാൻ സുനിൽ കനിഗോലു സർവ്വേ നടത്തിയെന്ന തരത്തിലുള്ള വാർത്തകൾ വ്യാജമാണെന്നും ഇത്തരത്തിലുള്ള വാർത്തകൾ നൽകുന്ന നേതാക്കൾക്കെതിരെ കടുത്ത നടപടി തന്നെ ഉണ്ടാകുമെന്നും ഹൈക്കമാൻഡ് സൂചിപ്പിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ദീപാദാസ് മുൻഷിയോട് ഹൈക്കമാൻഡ് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന വാർത്തകളും വരുന്നുണ്ട്.






