സ്പാ ബലാത്സംഗ കേസില്‍ ഒരാള്‍കൂടി അറസ്റ്റില്‍; മരണ സുബിനുമായി ഇന്ന് തെളിവെടുപ്പ്; രണ്ടുപേര്‍ ഒളിവില്‍

തിരുവല്ല: സ്പാ ബലാത്സംഗ കേസില്‍ ഒരാള്‍ കൂടി പിടിയില്‍. റൊക്കന്‍ എന്ന് വിളിക്കുന്ന പ്രശോഭാണ് റാന്നിയില്‍ പിടിയിലായത്. രണ്ടു പേരാണ് ഇനി പിടിയിലാകാനുള്ളത്. മരണസുബിനും സംഘവും ചേര്‍ന്ന് സ്പായില്‍ അതിക്രമിച്ച് കയറി ജീവനക്കാര്‍ക്കു നേരെ ലൈംഗികാതിക്രമം നടത്തിയ കേസിലാണ് അറസ്റ്റ്.
അതിനിടെ ഒന്നാം പ്രതി മരണ സുബിനുമായി ഇന്ന് തെളിവെടുപ്പ് നടത്തും. കുറ്റകൃത്യം നടന്ന സ്പായിലെത്തിച്ചായിരിക്കും തെളിവെടുപ്പ്. ഇന്നലെ സുബിനെ കസ്റ്റഡിയിൽ വാങ്ങിയ അന്വേഷണസംഘം പ്രതിയെ ചോദ്യം ചെയ്തു വരികയാണ്. അതിജീവിതയും സ്പാ ഉടമയും ആരോപിച്ചതുപോലെ കൊട്ടേഷനായിരുന്നോ ആക്രമണ കാരണമെന്നാണ് പരിശോധിക്കുന്നത്.
സ്പാ കേന്ദ്രീകരിച്ച് അനധികൃത ഇടപാടുകൾ നടന്നിരുന്നോ എന്നും അന്വേഷിക്കുന്നുണ്ട്. അതേസമയം മറ്റ് മൂന്നു പ്രതികൾക്കായി എസ്ഐടി അന്വേഷണം അയൽ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിച്ചു. അതിക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം പുറത്തുവന്നതോടെയാണ് പ്രതികളെ പിടികൂടിയത്. ഗുണ്ടാപിരിവ് ചോദിച്ചായിരുന്നു ഇവര്‍ സ്പായിലെത്തി ജീവനക്കാരെ ഉപദ്രവിച്ചത്. കൊലക്കേസ് ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ് മരണസുബിന്‍.






