Breaking NewsKeralaLead NewsNEWSNewsthen Specialpolitics

വെള്ളാപ്പള്ളിക്കൊരു വിശാല തിരുത്ത്് പ്രതാപന്‍ വക; നായാടി മുതല്‍ നസ്രാണി വരെ മാത്രമല്ല മനുഷ്യര്‍ മുതല്‍ മനുഷ്യര്‍ വരെ ഒരുമിക്കണമെന്ന് ടി.എന്‍.പ്രതാപന്‍; അതില്‍ ഹിന്ദുവും മുസ്ലിമും ക്രിസ്ത്യാനിയും മതമില്ലാത്തവനും വേണം ; ആയിരം തെരഞ്ഞെടുപ്പുകളില്‍ തോറ്റാലും ഒരു യഥാര്‍ത്ഥ കോണ്‍ഗ്രസുകാരന് മതനിരപേക്ഷത ജീവവായുവാണ്; സിപിഎം അപചയം തിരുത്തണമെന്നും കോണ്‍ഗ്രസ് നേതാവിന്റെ ആവശ്യം

 

തിരുവനന്തപുരം: എസ്എന്‍ഡിപി-എന്‍എസ്എസ് ഐക്യത്തെ കുറിച്ച് പരാമര്‍ശിക്കുന്നതിനിടെ നായാടി മുതല്‍ നസ്രാണിവരെ ഒന്നിച്ചു നില്‍ക്കേണ്ട കാലമാണിതെന്ന് പറഞ്ഞ വെള്ളാപ്പള്ളി നടേശനെ തിരുത്തി കുറേക്കൂടി വിശാലമായ കാഴ്ചപ്പാട് പങ്കുവെച്ച് മുന്‍ എംപി ടി.എന്‍.പ്രതാപന്‍.
നായാടി മുതല്‍ നസ്രാണി വരെ മാത്രമല്ല മനുഷ്യര്‍ മുതല്‍ മനുഷ്യര്‍ വരെ ഒരുമിക്കണമെന്ന് എഐസിസി സെക്രട്ടറി കൂടിയായ ടി.എന്‍.പ്രതാപന്‍ അഭിപ്രായപ്പെട്ടു. ഫേയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് പ്രതാപന്റെ പ്രതികരണം.

Signature-ad

നായാടി മുതല്‍ നസ്രാണി വരെ മാത്രമല്ല മനുഷ്യര്‍ മുതല്‍ മനുഷ്യര്‍ വരെ ഒരുമിക്കണം. അതില്‍ ഹിന്ദുവും മുസ്ലിമും ക്രിസ്ത്യാനിയും മതമില്ലാത്തവനും വേണം. വര്‍ഗീയതക്കെതിരായ നിലപാട് അവസരവാദപരമല്ല. ആയിരം തെരഞ്ഞെടുപ്പുകളില്‍ തോറ്റാലും ഒരു യഥാര്‍ത്ഥ കോണ്‍ഗ്രസുകാരന് മതനിരപേക്ഷത ജീവവായുവാണ് – ടി.എന്‍. പ്രതാപന്‍ തന്റെ എഫ്ബി കുറിപ്പില്‍ പറയുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ നിന്ന്……

മതനിരപേക്ഷതയുമായി ബന്ധപ്പെട്ട നിലപാട് കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം അതിന്റെ ജീവവായുവാണ്. മതത്തിന്റെ പേരില്‍ ഈ നാട് വെട്ടിമുറിക്കപ്പെടുമ്പോള്‍ ഇന്ത്യ എന്ന രാജ്യം ഒരു മതരാഷ്ട്രമാകില്ലെന്ന് തീര്‍ത്തുപറഞ്ഞവരാണ് കോണ്‍ഗ്രസുകാര്‍.
ഗാന്ധിയും നെഹ്‌റുവും ആസാദും പട്ടേലും കൊളുത്തിയ ദീപശിഖയുടെ ഇന്ധനം തന്നെ ഈ തിരിച്ചറിവാണ്. ഈ നാട് ബഹുസ്വരമായ, മതനിരപേക്ഷതയുടെ നാടാണ്. അല്ലാതെ ഇതൊരു മതരാഷ്ട്രമല്ല. ഒന്നല്ല ഒരായിരം തെരഞ്ഞെടുപ്പില്‍ തോറ്റാലും നിലപാട് അതുതന്നെയാണ്.
അധികാരത്തിന് വേണ്ടി അപരവത്കരണത്തിന് വേദി കൊടുക്കുകയാണ് ഇപ്പോള്‍ കേരളത്തിലെ സിപിഎം ചെയ്യുന്നത്. ഒരു പ്രത്യേക മതവിഭാഗത്തിനു നേരെ നിരന്തരം ആക്ഷേപകരവും വിധ്വേഷപരവുമായ പ്രസ്താവനകള്‍ ഇറക്കുന്നവരെ തോളിലേറ്റി നടക്കുന്നത് ഇടതുപക്ഷത്തിന്റെ തന്നെ പാരമ്പര്യത്തിന് എതിരാണെന്ന് ഞാന്‍ ഓര്‍മ്മിപ്പിക്കേണ്ടതുണ്ടോ?.
ഭരണത്തുടര്‍ച്ച എങ്ങനെ അധികാര ദുഷ്പ്രഭുത്വത്തിലേക്ക് പാര്‍ട്ടിയെ തള്ളി വിട്ടു എന്നും അത് എങ്ങനെ കേരളത്തിന്റെ ബഹുസ്വര-മതനിരപേക്ഷ നിലപാടിനെ തുരങ്കം വെക്കുന്നു എന്നും കേരള ജനത മനസിലാക്കിയതിന്റെ പ്രതിഫലനമാണ് തദ്ദേശ തെരെഞ്ഞെടുപ്പ് ഫലം.

മഹാനായ ശ്രീനാരായണ ഗുരുവും സഹോദരന്‍ അയ്യപ്പനും വാഗ്ഭടാനന്ദ ഗുരുവും ചട്ടമ്പി സ്വാമികളും മന്നത് പത്മനാഭനും വിശുദ്ധ ചാവറയച്ചനും മഹാത്മാ അയ്യങ്കാളിയും മമ്പുറം തങ്ങളും സൈനുദ്ധീന്‍ മഖ്ദൂമും പണ്ഡിറ്റ് കറുപ്പനും തുടങ്ങി നമ്മുടെ നാടിന്റെ നവോത്ഥാന സങ്കല്‍പ്പങ്ങള്‍ക്ക് ഊടും പാവും നല്‍കിയ മഹാരഥന്മാരുടെ വഴികളില്‍ തന്നെയാണ് നമ്മള്‍ നീങ്ങേണ്ടത്. അവിടെ ഉള്‍ക്കൊള്ളലിന്റെ വെളിച്ചമേ കാണൂ. ഒറ്റപ്പെടുത്തലിന്റെ, അപരവതകരണത്തിന്റെ, വര്‍ഗീയ ധ്രുവീകരണത്തിന്റെ ഇരുട്ട് ഈ മഹാ മനീഷികളുടെ വഴിയല്ല. അത് എല്ലാവര്‍ക്കും ഓര്‍മ്മ വേണം.

സാമുദായിക സംഘടനകള്‍ ആകെ മനുഷ്യര്‍ക്കും ഉപകാരപ്പെടാനും അവരവരുടെ സമുദായങ്ങളിലെ പിന്നാക്ക ജനവിഭാഗത്തെ കൈപിടിച്ചുയര്‍ത്താനും വേണ്ടിയാണ്. ആ നേരത്ത് അപരനെ നോവിക്കാനും ഇല്ലാത്ത ശത്രുവിനെ കാട്ടി മനുഷ്യ മനസുകളില്‍ ഭീതിയും വെറുപ്പുമുണ്ടാക്കിയാല്‍ അവരെ കേരള ജനത തിരുത്തും. അത് നേരത്തേ പറഞ്ഞ മഹാരഥന്മാരോടുള്ള ആദരവ് കൂടിയാണ്.

കേരളത്തില്‍ നായാടി മുതല്‍ നസ്രാണി വരെ മാത്രമല്ല, മനുഷ്യന്‍ മുതല്‍ മനുഷ്യന്‍ വരെ എല്ലാവരും ഒന്നിക്കണം. അതില്‍ ഹിന്ദുക്കളും മുസ്ലിംകളും ക്രിസ്ത്യാനികളും മതമില്ലാത്തവരും ഒക്കെയുണ്ടാവും. അങ്ങനെ സമുദായങ്ങള്‍ ഒന്നിക്കണം. മനുഷ്യര്‍ ഒരുമിക്കണം. അതുതന്നെയാണ് എല്ലാവരും പറയുന്നത്.

ബിജെപിയും സംഘപരിവാരവും തോറ്റ ഇടങ്ങളാണ് കേരളത്തിന്റെ സാമൂഹിക പരിസരങ്ങള്‍. ശക്തമായ മതനിരപേക്ഷ നിലപാടുകളാണ് അതിന് സഹായകമായത്. യുഡിഎഫ് മാത്രമല്ല എല്‍ഡിഎഫും അങ്ങനെ തന്നെയാണ് വര്‍ത്തിച്ചുപോന്നത്. എന്നാല്‍ സിപിഎമ്മിന് ഇപ്പോഴുണ്ടായിട്ടുള്ള ഈ അപചയം തിരുത്തിയേ മതിയാവൂ.

ഭഗവത് ഗീതയും ഖുര്‍ആനും ബൈബിളും ഗുരു ഗ്രന്ഥ സാഹിബും തുടങ്ങി ഓരോ വിശ്വാസിയുടെയും വിശുദ്ധ ഗ്രന്ഥങ്ങള്‍ കഴിഞ്ഞാല്‍ അവരുടെ ഏറ്റവും പവിത്രമായ ഗ്രന്ഥം ഇന്ത്യന്‍ ഭരണഘടനയാണ്. അത് മുറുകെ പിടിച്ചുകൊണ്ടാണ് ഓരോ കോണ്‍ഗ്രസുകാരനും പറയുന്നത്, വര്‍ഗീയതയെ എന്തുവില കൊടുത്തും എതിര്‍ക്കും. അത് ഭൂരിപക്ഷ വര്‍ഗീയതയായലും ശരി ന്യൂനപക്ഷ വര്‍ഗീയതയായാലും ശരി.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: