CrimeNEWS

വഴി തെറ്റുന്ന യൗവനം: മദ്യലഹരിയിൽ  കൊച്ചിയിൽ നൈറ്റ് കഫേ അടിച്ചുതകർത്ത‌ യുവതിയും സംഘവും അറസ്റ്റിൽ

    നമ്മുടെ യുവാക്കൾ എങ്ങോട്ടാണ് പോകുന്നത്…? മദ്യവും മയക്കുമരുന്നും, വഴി തെറ്റിയ ജീവിതവും ഒപ്പം ചില്ലറ അധോലോക ബന്ധങ്ങളും. ഇന്നലെ കൊച്ചിയിൽ  അരങ്ങേറിയ അക്രമ സംഭവങ്ങൾ അതാണ് തെളിയിക്കുന്നത്.

ചങ്ങനാശേരി സ്വദേശിയായ യുവതിയും കൂട്ടാളികളും ചേർന്ന്  പനമ്പിള്ളിനഗറിലെ ഒരു നൈറ്റ് കഫേ അടിച്ചു തകർത്ത് ജീവനക്കാരെ പര‌ുക്കേൽപിച്ചു. സാപിയൻസ് കഫറ്റീരിയയിൽ ആയുധങ്ങളുമായി എത്തി അക്രമം അഴിച്ചുവിട്ട ചങ്ങനാശേരി സ്വദേശിനി ലീന (26),  കട്ടപ്പന മേപ്പാറ ഏഴാച്ചേരിൽ ജെനിറ്റ് (23), കൽപറ്റ മുണ്ടേരി പറമ്പിൽ ഹൗസിൽ മുഹമ്മദ് സിനാൻ (22), ചങ്ങനാശേരി നാലുകോടി ഇടശ്ശേരി ഹൗസിൽ ആദർശ് ദേവസ്യ (22) എന്നിവരെ സൗത്ത് പൊലീസ് അറസ്റ്റു ചെയ്തു. കണ്ടാലറിയാവുന്ന 4 പേർക്ക് എതിരെ കേസെടുത്തിട്ടുണ്ട്.

കഫറ്റീരിയയിൽ ഭക്ഷണം കഴിക്കാനെത്തിയ ലീനയും മുൻസുഹൃത്തും തമ്മിൽ വാക്കുതർക്കവും കയ്യാങ്കളിയുമുണ്ടായി. മദ്യലഹരിയിലായിരുന്ന യുവതിയെ പിന്തിരിപ്പിക്കാനുള്ള ശ്രമം സംഘർഷത്തിൽ കലാശിക്കുകയും ഇവർ എത്തിയ കാറിന്റെ ചില്ല് ഒരാൾ പൊട്ടിക്കുകയും ചെയ്തു. തുടർന്നു ലീന പനമ്പിള്ളിനഗറിൽ തന്നെ ഉണ്ടായിരുന്ന യുവാക്കളെ കൂട്ടിയെത്തി രാത്രി പത്തരയോടെ അക്രമം അഴിച്ചുവിടുകയായിരുന്നു.

ഇരുമ്പുവടി,ബേസ് ബോൾ ബാറ്റ് എന്നിവ ഉപയോഗിച്ചുള്ള അടിയേറ്റു കടയുടമ ഫോർട്ട്കൊച്ചി സ്വദേശി അമൻ അഷ്കറിനും  സുഹൃത്തിനും രണ്ടു ജീവനക്കാർക്കും പരുക്കേറ്റു. കടയിലെ സാധനസാമഗ്രികളും തല്ലിത്തകർത്തു. 3 ലക്ഷം രൂപയുടെ നഷ്ടമുണ്ടെന്നു പൊലീസ് പറയുന്നു. സ്ഥലത്തെത്തിയ സൗത്ത് പൊലീസ് ലീന ഉൾപ്പെടെ 4 പേരെ പിടികൂടി. മറ്റുള്ളവർ ഓടി രക്ഷപ്പെട്ടു.

Back to top button
error: